ADVERTISEMENT

സൗകര്യങ്ങളും സവിശേഷതകളും സൗന്ദര്യവും കൊണ്ട് ആരെയും അമ്പരപ്പിക്കും ഐക്കണ്‍ ഓഫ് ദ സീ. 5,610 യാത്രികര്‍, ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, 20 നിലകള്‍, 40ലേറെ ബാറുകളും ഭക്ഷണശാലകളും... അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുള്ള കടലിലൂടെ ഒഴുകി നടക്കുന്ന കൊട്ടാരമാണ് ഈ കപ്പല്‍. ഐക്കണ്‍ ഓഫ് ദ സീസ് ജനുവരിയില്‍ ആദ്യ യാത്ര നടത്തും. മുന്‍നിര ക്രൂസ് കപ്പല്‍ കമ്പനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ ഉടമസ്ഥര്‍. മിയാമി ആസ്ഥാനമായുള്ള റോയല്‍ കരീബിയന്‍ നേരത്തെയും ലോകത്തെ ഏറ്റവും വലിയ കപ്പലുകളെ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു 2009ല്‍ റോയല്‍ കരീബിയന്‍ നീറ്റിലിറക്കിയ ഒയാസിസ് ഓഫ് ദ സീസ്. 

 

യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നായ ഫിന്‍ലാന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലാണ് ഐക്കണ്‍ ഓഫ് ദ സീസ് നിര്‍മിച്ചത്. ജൂണില്‍ ഈ ക്രൂസ് കപ്പലിന്റെ ആദ്യ പരീക്ഷണ യാത്ര പൂര്‍ത്തിയായി. ഒക്ടോബറോടെ കപ്പല്‍ റോയല്‍ കരീബിയനു കൈമാറും. ഐക്കണ്‍ ഓഫ് ദ സീയുടെ അമ്പരപ്പിക്കുന്ന ഏഴു സവിശേഷതകള്‍ അറിയാം. 

 

1. 5,610 യാത്രികര്‍, 2,350 ജീവനക്കാര്‍

 

കടലില്‍ പൊങ്ങിക്കിടക്കുന്ന ഒരു ചെറു നഗരം തന്നെയാണ് ഐക്കണ്‍ ഓഫ് ദ സീസ്. 5,610 യാത്രികരും 2,350 ജീവനക്കാരും അടക്കം 7,600 ഓളം പേരാണ് ഈ കപ്പലിലുണ്ടാവുക. 2009 ല്‍ അന്നത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ഒയാസിസ് ഓഫ് ദ സീ പുറത്തിറക്കിയപ്പോള്‍ അതിന് 5,400 പേരെ വഹിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. ക്രൂസ് ലൈന്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വര്‍ഷം മുതല്‍ 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകളുടെ ശരാശരി യാത്രികരുടെ എണ്ണം 2,749 ആണ്. 

 

2. നീളം 1,200 അടി 

 

നിലവിലെ ഏറ്റവും വലിയ കപ്പലിന് 1,198 അടിയാണ് നീളം. ഇതിനേക്കാള്‍ പത്ത് അടി കൂടുതലാണ് ഐക്കണ്‍ ഓഫ് ദ സീസിന്. മൂന്നു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പമുണ്ടിത്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിനേക്കാള്‍ 52 അടിയുടെ കുറവു മാത്രമാണ് ഈ പടുകൂറ്റന്‍ ക്രൂസ് കപ്പലിന്. 

 

3. ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി ഭാരം

 

ഭാരത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഐക്കണ്‍ ഓഫ് ദ സീസ്. 2,50,800 ടണ്ണാണ് ഈ കപ്പലിന്റെ ഭാരം. രണ്ടാം സ്ഥാനത്തുള്ള റോയല്‍ കരീബിയന്റെ വണ്ടര്‍ ഓഫ് ദ സീസിന് 2,35,600 ടണ്‍ ഭാരമുണ്ട്. ടൈറ്റാനിക്കിന് 46,329 ടണ്ണായിരുന്നു ഭാരം. 

 

4. 20 നില!

 

ഇരുപതു നിലകളുണ്ട് കടലിലെ ഈ ഒഴുകും കൊട്ടാരത്തിന്. ഇതില്‍ പതിനെട്ടും അതിഥികള്‍ക്കുള്ളതാണ്. രണ്ടെണ്ണമാണ് ജീവനക്കാര്‍ക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളത്. ഒരു സെന്‍ട്രല്‍ പാര്‍ക്കും പൂന്തോട്ടങ്ങളും പടുകൂറ്റന്‍ വാട്ടര്‍ പാര്‍ക്കും മൂന്നു നിലകളിലായുള്ള നീന്തല്‍ കുളങ്ങളും എന്തിനേറെ ഒരു വെള്ളച്ചാട്ടം വരെ ഈ കപ്പലിലുണ്ട്. വിവിധ കലാ പ്രകടനങ്ങള്‍ക്കുള്ള സവിശേഷ വേദികളും കുട്ടികള്‍ക്കു പ്രത്യേകം കളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലങ്ങളും ഈ കപ്പലിലുണ്ട്. 

 

5. ഏഴു കുളങ്ങള്‍

 

തങ്ങളുടെ ആഢംബര കപ്പലിനെ കടലിലെ ഏറ്റവും വലിയ നീന്തല്‍കുളമെന്നു വരെ റോയല്‍ കരീബിയന്‍ വിശേഷിപ്പിക്കുന്നുണ്ട്. ഏഴു നീന്തല്‍ കുളങ്ങളാണ് ഐക്കണ്‍ ഓഫ് ദ സീസിലുളളത്. 1999 ല്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്ന വോയേജര്‍ ഓഫ് ദ സീസില്‍ മൂന്നു നീന്തല്‍ കുളങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

 

6. വാട്ടർ പാർക്ക്

 

ഐക്കണ്‍ ഓഫ് ദ സീസിന്റെ ആരെയും അതിശയിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ് വലിയ വാട്ടര്‍ പാര്‍ക്ക്. കാറ്റഗറി 6 എന്നാണ് വാട്ടര്‍പാര്‍ക്കിനു പേരിട്ടിരിക്കുന്നത്. കൊടുങ്കാറ്റിന്റെ ശക്തി പരമാവധി കാറ്റഗറി 5 വരെയാണ് കണക്കാക്കുന്നതെങ്കില്‍ അതിലും വലുതാണ് ഈ വാട്ടര്‍പാര്‍ക്കെന്നു പേരു സൂചിപ്പിക്കുന്നു. മാത്രമല്ല ആറു സ്ലൈഡുകളും ഈ വാട്ടര്‍ പാര്‍ക്കിലുണ്ട്. ഫ്രീ ഫാള്‍ സ്ലൈഡ്, 46 അടി ഡ്രോപ് സ്ലൈഡ്, ഫാമില റാഫ്റ്റ് സ്ലൈഡ്, രണ്ട് മാറ്റ് റൈസിങ് സ്ലൈഡുകള്‍ എന്നിവയാണവ.

 

7. കഴിക്കാന്‍ 40 ഇടങ്ങള്‍

 

കുടിക്കാനും കഴിക്കാനും 40 ഇടങ്ങളാണ് ഈ ക്രൂസ് ഷിപ്പിലുള്ളത്. ഇതില്‍ 15 എണ്ണം മദ്യം വിളമ്പുന്ന നൈറ്റ് ലൈഫ് ആസ്വദിക്കാവുന്ന ബാറുകളാണ്. ഇരുപതിലേറെ ഡൈനിങ് ഓപ്ഷനുകളും ക്രൂസ് കപ്പലിലെത്തുന്ന അതിഥികള്‍ക്കുണ്ടാവും. സുഷി മുതല്‍ പല നാടുകളിലെ സ്ട്രീറ്റ് ഫുഡ് വരെ ഇവിടെ ലഭിക്കും.

 

Content Summary : Icon of the Seas, 7 wild facts about the world’s biggest cruise ship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com