ADVERTISEMENT

ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപ് ഒരു വാഹനാപകടത്തെ തുടർന്ന് ജീവിതം വീൽചെയറിലേക്കു മാറി. ഗ്രാഫിക് ഡിസൈനറാണ്, പാട്ടുകാരനാണ്, എഴുതാറുമുണ്ട്. വീല്‍ചെയര്‍ ആക്റ്റിവിസ്റ്റാണ്. സ്പൈനല്‍കോഡിനു പരിക്കുപറ്റിയവരുടെ ഉന്നമനത്തിനായുള്ള Freedom On Wheels (FOWPS) എന്ന സംഘടനയുടെ സെക്രട്ടറിയാണ്.

 

unni-max2

യാത്രകൾ ഒരുപാടിഷ്ടമുള്ളവർക്ക് ലോക ടൂറിസം ദിവസമെന്നാല്‍ ലോകം എങ്ങനെയാണ് ഈ ദിവസത്തെ ആഘോഷിക്കുന്നത് എന്നുള്ള അന്വേഷണം കൂടിയാണ്. ഇത്തവണത്തെ ലോക സഞ്ചാര ദിനത്തിന്റെ പ്രധാന ആശയം  പ്രകൃതിയോട് ഇണങ്ങിയുള്ള ടൂറിസത്തെ പ്രോത്സാഹപ്പിക്കലും. ആശയം എന്ത് തന്നെ ആയാലും നമുക്ക് യാത്ര പോവുക എന്നതാണ് പ്രധാനം.  എന്നാൽ ഒരു വീൽ ചെയർ യൂസർ എങ്ങനെയാണ് യാത്രകൾ ആസ്വദിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഒരു വീൽ ചെയറിനു എത്ര ദൂരം സഞ്ചരിക്കാനാകും എന്നാണു വിചാരിക്കുന്നത്? വീടിനുള്ളിൽ? മുറ്റത്ത്? പരമാവധി റോഡിൽ വരെ? പക്ഷേ യാത്രകൾ ഒരുപാടിഷ്ടമായ ഒരാള്‍ക്ക് ആ പരിമിതികളില്‍ നില്‍ക്കാന്‍ സാധിക്കുമോ? ഒപ്പം ചേർത്തു നിൽക്കാൻ കൂടെ ആളുണ്ടെങ്കിൽ ലോകത്തിന്റെ ഏതറ്റംവരെയും പോകാൻ കഴിയുമെന്നതാണ് എന്റെ അനുഭവം. ഞങ്ങളുടെ യാത്രകള്‍ വീടിന്റെ മാത്രമല്ല, കേരളത്തിന്റെയും ഇന്ത്യയുടേയും അതിരുകൾ താണ്ടിക്കഴിഞ്ഞു. പുറത്തേക്കുള്ള യാത്രകള്‍ ആദ്യമൊക്കെ അമ്പരപ്പായിരുന്നു. ലോകം എന്നെ എങ്ങനെ നോക്കും എന്നായിരുന്നു ആശങ്ക. സഹാനുഭൂതിയോടെയും സഹതാപത്തോടെയുമോകെയുള്ള ആൾക്കാരുടെ നോട്ടത്തില്‍   സങ്കോചപ്പെടാറുണ്ടായിരുന്നു. കൂടെയുള്ളവരുടെ ധൈര്യപ്പെടുത്തലിൽ വീണ്ടും വീണ്ടും ഇറങ്ങി. ആദ്യമൊക്കെയേ ആളുകൾ നോക്കൂ, പിന്നെ അവർക്ക് ശീലമാകും. നമ്മളതൊന്നും തീരെ മൈന്‍ഡ് ചെയ്യതെയുമാകും. ലോകത്തില്‍ എല്ലാം എല്ലാവരും ഒരുപോലെ അല്ലല്ലോ ആസ്വദിക്കുക. എല്ലാത്തിനും നമ്മുടെതായ വഴികള്‍ ഉണ്ടാവും. അത് കണ്ടെത്തുക എന്നതാണ് പ്രധാനം.

 

unni-max

 

unnimax

നമ്മുടെ നാട് ഇപ്പോഴും വീൽചെയറിനോട് മുഖം തിരിഞ്ഞാണ് നിൽപ്പ്. ഒരുപാട് പദ്ധതികളും പ്രൊജക്റ്റുകളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പൊതുവെ എവിടെയും യഥാർത്ഥമായ വീൽചെയർ സൗഹൃദം ഇന്നുവരെ അനുഭവവേദ്യമായിട്ടില്ല. നമ്മൾ ചെന്ന് ആവശ്യം പറഞ്ഞാലും ഒച്ച വച്ചാലും അവരുടെ സംശയം മാറില്ല.. ഇതൊക്കെ എന്തിനു വരുന്നു എന്നാണു അവരുടെ മുഖത്തെ ഭാവം. ഇവിടെ ഭിന്നശേഷിക്കാർക്ക് വേണ്ടി എന്ന് പറഞ്ഞു ചെയ്യുന്നത് പലതും തമാശയാണ്. ആലപ്പുഴ ബീച്ചിൽ വീൽചെയറിനു വേണ്ടി റാമ്പ് ഉണ്ടാക്കി, അതിലിരുന്നാൽ കടൽ കാണാൻ പറ്റില്ല എന്ന് മാത്രം. അറുപതു ലക്ഷം രൂപയാണ് അവിടെ അനുവദിച്ചത്, ഉപയോഗമില്ലാത്ത ഒരു റാമ്പ് ഉണ്ടാക്കി ഉത്ഘാടനം ഒക്കെ കേമമായി നടന്നു. തുടർന്ന് പണിയുമെന്ന് പറഞ്ഞ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്,  വീൽചെയറുകൾ, വാക്കിങ് സ്റ്റിക്ക്,  ഫോൾഡിങ് വാക്കർ, ക്രച്ചസുകൾ, ബ്രെയിൽ ലിപിയിലുള്ള ബ്രോഷർ, ശ്രവണ വഴികാട്ടി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗി, തുടങ്ങിയവ ഒന്നും വന്നില്ല എന്ന് മാത്രമല്ല പരിപാലനമില്ലാതെ അന്ന് പണിത റാമ്പ് ഇന്ന് ഏറെക്കുറെ ഉപയോഗശൂന്യവുമായിരിക്കുന്നു.

unni-travel
ആഫ്രിക്കൻ യാത്രയിൽ

 

ഇതേ അനുഭവമായിരുന്നു പെരിയാർ ടൈഗർ റിസേർവ് ഫോറെസ്റ്റിലും. ഞങ്ങൾ വലിയൊരു കുടുംബം ഒന്നാകെ പോയൊരു യാത്രയായിരുന്നു അത്. അവിടെ ടിക്കറ്റ് എടുക്കുന്നിടത്ത് വാഹനം പാർക്ക് ചെയ്ത ശേഷം അവരുടെ ബസിലാണ് ബോട്ട്-ജംഗിൾ സഫാരിയുടെ അടുത്തേയ്ക്ക് എത്തിക്കുക. ഞാനെങ്ങനെ പോകും എന്ന ചോദ്യം വന്നപ്പോൾ ഉദ്യോഗസ്ഥർ കൈ മലർത്തി. തീരെ ഇടുങ്ങിയ വാതിലുള്ള ബസിൽ വീൽ ചെയറിൽ കയറാൻ പോലുമാകില്ല. സ്വകാര്യ വാഹനങ്ങൾ അവർ അനുവദിക്കുകയുമില്ല. പക്ഷേ വാക്കു തർക്കങ്ങൾക്കൊടുവിൽ അവർ എന്നെയും കൂടെ ഒരാളെയും മാത്രം ഞങ്ങളുടെ സ്വന്തം കാറിൽ പോകാൻ സമ്മതിച്ചു. ഒടുവിൽ അവിടെ ചെന്നപ്പോൾ സഫാരിയ്ക്കായി ടിക്കറ്റ് എടുക്കുന്നിടത്തേയ്ക്കു പോലും വീൽ ചെയറിൽ പോകാനാവില്ല, പിന്നെ എങ്ങനെ ബോട്ടിന്റെ അടുത്തേയ്ക്ക് എത്താനാകും? ഒടുവിൽ അവർ ഒരു വഴി കാട്ടി തന്നു. തീരെ വഴിയില്ലാതെ ഒരു പറമ്പ്, അത് ചെന്ന് കയറുന്നത് പുഴയിലും. അതിന്റെ ഒരു വശത്താണ് ബോട്ടുകൾ കിടക്കുന്നത്. ഒരാൾ കൂടെയുണ്ടെങ്കിൽപ്പോലും അത് വഴി വീൽ ചെയറിൽ പോവുക എളുപ്പമല്ല, അത്രമാത്രം പാറക്കല്ലുകൾ നിറഞ്ഞ വഴി. ഒടുവിൽ അവിടെയുണ്ടായിരുന്ന സി ആർ പി എഫ് ഉദ്യോഗസ്ഥർ കൂടി സഹായിച്ചാണ് ബോട്ടിന്റെ അരികിൽ വരെ എത്തിയത്. അതിലും വലിയ തമാശ അവിടെ വീൽ ചെയർ ആക്സസിസ്സിബിൾ ആണ് എന്ന തരത്തിലാണ് പ്രചരിക്കുന്ന വാർത്തകൾ, അതുകൊണ്ടാണ് പോകാമെന്നു വിചാരിച്ചതു പോലും. അവിടെ ചെന്നു കഴിഞ്ഞപ്പോൾ മാത്രമാണ് പേരിനു മാത്രമാണ് യാത്രാ സൗകര്യം എന്ന് മനസ്സിലായത്. വീൽ ചെയർ ആക്സിസിബിൾ എന്നാൽ വീൽ ചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് ഒറ്റയ്ക്ക് തന്നെ ആ വഴി ഉപയോഗിക്കാനാകണം, അത് അല്ലാത്ത പക്ഷം അതെങ്ങനെയാണ് ആക്സിസിബിൾ എന്ന് പറയാനാവുക? നമ്മുടെ നാട്ടിലെ വീൽ ചെയർ ടൂറിസം പലതും ഇങ്ങനെ തന്നെയാണ് എന്നതാണ് അനുഭവം. 

 

പുറം നാടുകളിൽ നമ്മൾ ഒന്നും പറയേണ്ട ആവശ്യമേ ഇല്ല. സിംഗപ്പൂർ, ദുബായ്, സൗത്ത് ആഫ്രിക്ക എന്നെ രാജ്യങ്ങളിൽ പോകാൻ അവസരം ലഭിച്ചിരുന്നു. അവിടെയെല്ലാം തന്നെയും കൂടെയാരുമില്ലെങ്കിൽപ്പോലും വീൽ ചെയർ ഉപയോഗിച്ച് ടൂറിസ്റ്റു സ്ഥലങ്ങളിൽ എന്ന് മാത്രമല്ല മിക്കയിടങ്ങളിലും ചെന്ന് കയറാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. സിംഗപ്പൂർ ചെന്നപ്പോൾ ടാക്സി എന്നൊരു സൗകര്യം ഞങ്ങൾ സത്യത്തിൽ ഉപയോഗിച്ചതേയില്ല, മെട്രോയും ബസും മാത്രമായിരുന്നു യാത്രാ മാർഗങ്ങൾ.   ബസ് സ്റ്റോപ്പിൽ ബസ് കൊണ്ട് വന്നു നിർത്തിയാൽ വീല്‍ചെയറില്‍ ആളെ കണ്ടാല്‍ ഡ്രൈവർ തന്നെ ഇറങ്ങിവന്നു നടുവിലെ വാതിലിൽ ഘടിപ്പിച്ചിരിയ്ക്കുന്ന റാമ്പ് എടുത്തു താഴേയ്ക്ക് വച്ച് തരും. മാത്രമല്ല വീൽചെയർ തള്ളി  അകത്തുകയറ്റി സേഫ് ആക്കി ഇരുത്തി സീറ്റ് ബെൽറ്റും ഇടുവിച്ചതിനു ശേഷമേ ഡ്രൈവിംഗ് സീറ്റിൽ പോയിരുന്നു മറ്റുള്ള യാത്രക്കാരെ കയറാൻ അനുവദിക്കൂ. അതുപോലെ തന്നെ ഏതൊരു ടൂറിസ്റ്റ് സ്പോട്ടിൽ ചെന്നാലും നമുക്കുള്ള പാർക്കിങ് ഉണ്ടാവും അവിടെ ചെന്നാൽ അവർ ഓടിവരും.. ബാക്കി എല്ലാം അവർ നോക്കും.  ബസ്സ് ആണെങ്കിലും റെയിൽവേ സ്റ്റേഷൻ ആണെങ്കിലും, ഇതൊന്നുമല്ല മറ്റേതു പൊതു ഇടങ്ങള്‍ ആണെങ്കിലും ലിഫ്റ്റുകളുടെ സൗകര്യം. കംഫർട്ട് സോണുകളുടെ ഏറ്റവും അടുത്തായി തന്നെയാകും ലിഫ്റ്റുകൾ. അവിടെ പരിഗണന ആദ്യത്തേത്‌ വീൽ ചെയറിലുള്ളവർക്ക് തന്നെയാണ്, പിന്നെ വയസായവർ, ഗർഭിണികൾ എന്നിവർക്കും. എല്ലായിടത്തും ഈ സൗകര്യം ഉണ്ട്, ആവശ്യക്കാർ അത് ഉപയോഗിക്കുന്നതും ഉണ്ട്. ഇവിടെ ഭിന്നശേഷിയുള്ളവർ നേരിടുന്ന അവഗണനകൾ അറിയണമെങ്കിൽ പുറം രാജ്യങ്ങളില്‍ ഇതുപോലെയുള്ള എന്തൊക്കെ കാര്യങ്ങളാണെന്ന് നേരില്‍ കണ്ടറിയാൻ കഴിയണം. ഈ യാത്രകൾക്ക് ശേഷമാണ് സ്വന്തം നാട്ടിൽ ഒരു വീൽ ചെയർ യൂസർ എന്ന നിലയിൽ എന്നെപ്പോലെയുള്ളവർ നേരിടുന്ന അവഗണകൾ എന്താണ് എന്നത് കൃത്യമായി മനസിലാക്കാനായത്. പല കാര്യങ്ങള്‍ക്കായി ധാരാളം വിദേശയാത്രകള്‍ നടത്തുന്ന നമ്മുടെ ഭരണാധികാരികള്‍ ഇത്തരം കാര്യങ്ങളും കണ്ടു പഠിച്ചു ഇവിടെ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആവശ്യം അറിഞ്ഞുള്ള നിർമ്മാണങ്ങൾ, കൃത്യമായ പരിപാലനം, അവബോധമുള്ള ജീവനക്കാർ ഇതൊന്നുമില്ലാതെ എങ്ങനെ ഈ നാട് ഭിന്നശേഷി സൗഹൃദമാകും?

 

ഇവിടുത്തെ പ്രധാന പ്രശ്നം ഭിന്നശേഷിക്കാർക്ക് വേണ്ടുന്ന കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അതുമായി ബന്ധമുള്ള ആളുകളുമായി ചർച്ചകൾ നടക്കുന്നില്ല എന്നതാണ്. ഭിന്നശേഷക്കാർ അല്ലെ, അവർക്ക് ഇത്രയൊക്കെ മതി എന്നതാണ് ചിന്ത. ഇക്കഴിഞ്ഞ ദിവസം അടുത്തുള്ള ഒരു ബാങ്കിലെ റാമ്പ് കണ്ടു ഒരുപാട് ചിരിച്ചു. ഓഫിസുകളിൽ റാമ്പ് വേണമെന്ന് നിർബന്ധം ഉള്ളതിനാൽ റാമ്പ് കെട്ടിയിട്ടുണ്ട്, എന്നാൽ അത് വഴി ബാങ്കിന്റെ ഉള്ളിൽ കയറാനാവില്ല. അതിന്റെ മുന്നിൽ ഒരു കൊടി മരം കൂടി കെട്ടി നിർത്തിയിരിക്കുന്നുണ്ട്, ഇനി അഥവാ കൊടി മരം ഇല്ലെങ്കിൽപ്പോലും അത് വഴി കയറിയാൽ ബാങ്കിന്റെ കണ്ണാടി ചില്ലിൽ പോയി ഇടിച്ചു നിൽക്കും. വാതിൽ പിന്നെയും ദൂരെയാണ്. ഇതേക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോൾ അവരുടെ മറുപടി, റാമ്പ് നിര്ബന്ധമായതുകൊണ്ടു പണിതു എന്നേയുള്ളൂ. എന്നതാണ്. ഒരു ബാങ്കിൽ ഒരു ഭിന്നശേഷിക്കാരൻ എന്തിനു ചെല്ലണം എന്ന ചിന്തയായിരിക്കണം ഉദ്യോഗസ്ഥരുടെ ആ തീരുമാനത്തിന് പിന്നിൽ, അതുകൊണ്ടു തന്നെ അവിടെയുണ്ടായിരുന്ന ഒരു ടെപോസിറ്റ് തുക അവിടുന്ന് എടുത്ത് മാറ്റിയിട്ടു. എനിക്ക് കയറി ചെല്ലാൻ കഴിയാത്ത ഒരിടത്ത്, എന്റെ വ്യക്തി പരമായ ബുദ്ധിമുട്ടുകളെ ബഹുമാനിക്കാത്ത ഒരിടത്ത് എന്തിനു എന്റെ പണം ഉണ്ടാകണം എന്ന് ഞാൻ ചിന്തിച്ചതിൽ എന്താണ് തെറ്റ്? മിക്കയിടങ്ങളിലും ഇതാണ് സംഭവിക്കുന്നത്. നിയമപരമായി വേണം എന്നതുകൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ നാമ്പുകൾ പലതും ഭിന്നശേഷിക്കാർക്ക് ഉപയോഗശേഷിയുള്ളത് അല്ല. ഒരു അടിസ്ഥാന പ്രശ്നത്തിൽ ഇങ്ങനെയാണെങ്കിൽ ടൂറിസത്തിന്റെ കാര്യത്തിൽ എങ്ങനെ ആകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

 

എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളും കടന്നു ചെല്ലാൻ പറ്റാത്തത് ആണെന്ന് പറയുന്നില്ല. കൊച്ചി മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, റെയിൽ മെട്രോ തുടങ്ങിയ ഇടങ്ങൾ ഒരു പരിധി വരെ ഭിന്നശേഷി സൗഹൃദമാണെന്നു പറയാം. അപ്പോഴും അതൊന്നും പൂർണമായും സൗഹൃദമാണെന്നു പറയുക വയ്യ. ഒറ്റയ്ക്കൊരു ഭിന്നശേഷിക്കാരൻ വീൽ ചെയറിൽ പോകുന്നത് ഇംഗ്ലീഷ് സിനിമകളിൽ മാത്രമേ കാണാൻ ആകൂ, അതൊക്കെ സ്വകാര്യമായ ആഗ്രഹങ്ങളാണ്, എന്നെങ്കിലും നടക്കുമോ എന്ന് ഒട്ടും ഉറപ്പില്ലാത്ത മോഹങ്ങൾ. 

Content Summary : Ensuring tourist destinations, products and services are accessible to all people, regardless of their physical limitations, disabilities or age.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com