മാനവീയം വീഥിക്കെന്തു മഴ, നൈറ്റ് ലൈഫ് ആഘോഷമാക്കി യുവാക്കൾ
Mail This Article
മഴയുള്ള രാത്രിയിൽ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ ആടിപ്പാടി നൃത്തംവയ്ക്കുന്നതു സിനിമകളിൽ മാത്രമല്ല, തിരുവനന്തപുരം നഗരത്തിലും നടക്കും. നൈറ്റ് ലൈഫ് ആഘോഷമാക്കാൻ ‘പാൽ പോലെ പതിനാറ്...' എന്ന എവർഗ്രീൻ ഗാനത്തിനൊപ്പം നൃത്തചുവടുകളുമായി മാനവീയം വീഥിയിലെ യുവാക്കളുടെ ഡാൻസ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തലസ്ഥാനത്ത് മ്യൂസിയത്തിനടുത്തുള്ള സാംസ്കാരിക ഇടനാഴി, ടൂറിസം വകുപ്പിന്റെ നൈറ്റ് ലൈഫ് പദ്ധതി മാനവീയം സജീവമായതോടെ സന്ദർശക തിരക്കാണ് വീഥിയിൽ. ഒന്നും സംഘടിതമല്ല, ആർക്കും പാടാം. ആർക്കും നൃത്തം ചെയ്യാം. സൊറ പറയാം. രാഷ്ട്രീയവും കലയും ചർച്ച ചെയ്യാം. അങ്ങനെ വൈവിധ്യങ്ങൾ എല്ലാം കൂടി ഒത്തുചേരുന്നൊരിടം.
വെറുതെ വീട്ടുകാര്യം പറഞ്ഞ് നടക്കുന്നവരും കുട്ടികളെയും വളർത്തുമൃഗങ്ങളെയും കൊണ്ട് നടക്കാൻ ഇറങ്ങിയവരും കൂട്ടത്തിലുണ്ട്. എന്തിന് ഈ ബഹളത്തിനിടയിൽ പുസ്തകം വായിക്കുന്നവരുമുണ്ട്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ നൈറ്റ് ലൈഫ് ആസ്വദിക്കാൻ കഴിയുന്ന ഇടമായി ഇത് മാറിക്കഴിഞ്ഞു. അതിന്റെ ത്രില്ലിലാണ് എല്ലാവരും.
കേരളീയം കൂടി ആരംഭിച്ചതോടെ മാനവീയം വീഥി അക്ഷരാർഥത്തിൽ പൂരപ്പറമ്പായി. വീഥിയ്ക്ക് പുറത്തും ഉൽസവമേളം. കവടിയാർ മുതൽ കിഴക്കേക്കോട്ടവരെയുള്ള എട്ടു കിലോമീറ്റർ നീളുന്ന ദീപാലങ്കാരങ്ങൾ, നാൽപതിലധികം വേദികൾ, സെമിനാർ, പുസ്തകോത്സവം, ചലച്ചിത്രമേള, വിപണനമേള, ഭക്ഷ്യമേള, പുഷ്പമേള, ലൈറ്റ് ആൻഡ് സൗണ്ട് ഷോ... തലസ്ഥാനത്തിന് ആഘോഷത്തിന്റെ ദിനങ്ങൾ. മാനവീയം വീഥി മുതൽ കിഴക്കേകോട്ട വരെ 11 വേദികളിലായി ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.
മാനവീയം വീഥി
തിരുവനന്തപുരം നഗരത്തിനുള്ളിലെ ഒരു സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി. 2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായി ഈ വീഥിക്ക് മാനവീയം വീഥി എന്നു പേരിട്ടത്. മ്യൂസിയം - വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നും ആൽത്തറ ജംഗ്ഷനിലെ ജി. ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീ. നീളത്തിലുള്ള ഈ തെരുവിന്റെ കിഴക്കുഭാഗത്ത് കെൽട്രോൺ ഓഫീസ് സമുച്ചയവും പടിഞ്ഞാറു ഭാഗത്ത് വാട്ടർ അതോറിറ്റി സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഈ വീഥി സാംസ്കാരിക കൂട്ടായ്മകൾക്കു പേരുകേട്ടതാണ്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്കാരിക സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്.