ADVERTISEMENT

ഒരിക്കല്‍ പോലും വിമാനത്തില്‍ യാത്ര ചെയ്യാതെ മുഴുവന്‍ ലോകരാജ്യങ്ങളും സന്ദര്‍ശിച്ച ആദ്യത്തെ മനുഷ്യനായിരിക്കുകയാണ് ഡെന്മാര്‍ക്കുകാരനായ തോര്‍ പെഡേഴ്‌സണ്‍. കാറിലോ ബസിലോ ട്രെയിനിലോ കണ്ടെയ്‌നര്‍ കപ്പലിലോ ആയിട്ടായിരുന്നു തോര്‍ പെഡേഴ്‌സന്റെ സഞ്ചാരം. പത്തു വര്‍ഷമെടുത്താണ് 44കാരന്‍ തന്റെ സ്വപ്‌നയാത്ര പൂര്‍ത്തിയാക്കിയത്. ഇതിനിടെ പലതരം പ്രതിസന്ധികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 

Photo courtesy : Thor Pedersen
Photo courtesy : Thor Pedersen

ജൂലൈ അവസാന ആഴ്ചയിലാണ് തോര്‍ പെഡേഴ്‌സണ്‍ മുഴുവന്‍ ലോകരാജ്യങ്ങളും സന്ദര്‍ശിച്ച ശേഷം ഡെന്മാര്‍ക്കിലേക്ക് തിരിച്ചെത്തിയത്. വണ്‍സ് അപ്പോണ്‍ എ സാഗ എന്നായിരുന്നു യാത്രക്ക് പേരിട്ടിരുന്നത്. ഇതേ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് താന്‍ ലോക യാത്ര പൂര്‍ത്തിയാക്കിയ വിവരം തോര്‍ പെഡേഴ്‌സണ്‍ അറിയിച്ചത്. 

Photo courtesy : Thor Pedersen
Photo courtesy : Thor Pedersen

വിമാനത്തില്‍ പറക്കാതെ മുഴുവന്‍ ലോകരാജ്യങ്ങളും സന്ദര്‍ശിച്ച ആദ്യ മനുഷ്യനായതിന്റേയും വീട്ടിലേക്കു തിരിച്ചെത്തിയതിന്റേയും സന്തോഷം തോര്‍ പെഡേഴ്‌സണ്‍ പങ്കുവെച്ചു. പട്ടികയിലെ അവസാന രാജ്യമായ മാല ദ്വീപും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഡെന്മാര്‍ക്കിലേക്ക് മടങ്ങിയെത്തിയത്. വിമാനത്തില്‍ പറക്കാതെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചു തിരിച്ചെത്തിയ തോര്‍ പെഡേഴ്‌സനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും സുഹൃത്തുക്കളും സോഷ്യല്‍മീഡിയ ഫോളോവേഴ്‌സുമെല്ലാം എത്തിയിരുന്നു. മറക്കാനാവാത്ത അനുഭവം സമ്മാനിച്ചതിനും അദ്ദേഹം എല്ലാവരോടും സോഷ്യല്‍മീഡിയയിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്. 

2013 ലായിരുന്നു തോര്‍ പെഡേഴ്‌സണ്‍ തന്റെ യാത്ര ആരംഭിച്ചത്. 3,512 ദിവസങ്ങളെടുത്തു ആ യാത്ര പൂര്‍ത്തിയാവാന്‍. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള 195 രാഷ്ട്രങ്ങളാണ് ഉള്ളതെങ്കിലും താന്‍ 203 രാജ്യങ്ങളിലൂടെ സഞ്ചരിച്ചുവെന്നും ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പലതരത്തിലുള്ള തര്‍ക്കങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കു കൂടി പോയപ്പോഴാണ് തോര്‍ പെഡേഴ്‌സണ്‍ എത്തിയ രാജ്യങ്ങളുടെ എണ്ണം 203 ആയി മാറിയത്. 

Thor-Pedersen-02

വണ്‍സ് അപ്പോണ്‍ എ സാഗ എന്നു പേരിട്ട പെഡേഴ്‌സന്റെ യാത്രക്കിടെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. ഉദ്യേഗസ്ഥരുടെ കടുംപിടുത്തങ്ങളും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുമൊപ്പം പശ്ചിമ ആഫ്രിക്കയില്‍ വെച്ച് എബോളയും പെഡേഴ്‌സന്റെ യാത്രകളെ സ്വാധീനിച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി സമ്മാനിച്ചത് കോവിഡ് 19ന്റെ വരവായിരുന്നു. ഹോങ്കോങില്‍ രണ്ടു വര്‍ഷത്തോളമാണ് പെഡേഴ്‌സണ്‍ കോവിഡിനെ തുടര്‍ന്നു കുടുങ്ങി പോയത്. ആ സമയത്ത് തന്റെ ലോകയാത്ര പാതിവഴിയില്‍ നിര്‍ത്തുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്നും പെഡേഴ്‌സണ്‍ പറയുന്നു. 

എവിടെക്കും പറന്നുപോവില്ലെന്നു തീരുമാനിച്ചതിനാല്‍ ഒരു രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തേക്കുള്ള യാത്രകള്‍ക്ക് പല മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. ക്രൂസ് കപ്പല്‍, പായ് വഞ്ചി, ബോട്ട്, കണ്ടെയ്‌നര്‍ കപ്പല്‍, പൊലീസ് വാഹനം, യാച്ച്, ട്രെയിന്‍, ബസ്, ഓട്ടോ എന്നിങ്ങനെ പല തരം വാഹനങ്ങളില്‍ കയറിയായിരുന്നു അദ്ദേഹം ഓരോ രാജ്യത്തേക്കും എത്തിയത്. പോയ രാജ്യങ്ങളിലെല്ലാം 24 മണിക്കൂറെങ്കിലും തങ്ങുകയും ചെയ്തു. 2018 അവസാനത്തിലാണ് പെഴേഡ്‌സണ്‍ ഇന്ത്യയിലേക്കെത്തിയത്. 2019 ന്റെ തുടക്കത്തില്‍ അദ്ദേഹം ഇന്ത്യയില്‍ നിന്നും യാത്ര പുറപ്പെടുകയും ചെയ്തു. പട്ടികയിലെ 203–ാം രാജ്യമായ മാല ദ്വീപിലേക്ക് കണ്ടെയ്‌നര്‍ ഷിപ്പിലായിരുന്നു പെഡേഴ്‌സണ്‍ എത്തിയത്.

English Summary:

Danish Man travels without using air travel to every country In the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com