ADVERTISEMENT

രാജ്യം കാത്തിരിക്കുന്ന മഹാസംഭവമായ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ജനുവരി 22ന് എവരും സാക്ഷ്യം വഹിക്കും. അക്ഷരാർഥത്തിൽ അതിനുള്ള ഒരുക്കങ്ങൾ വൻസംഭവമായി തന്നെ സർക്കാർ ചെയ്തുവരികയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കൊപ്പം ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരു കുറവും വരാത്ത രീതിയിൽ അതീവ ശ്രദ്ധയോടെയാണ് ഭാരവാഹികൾ ഒരുക്കുന്നത്. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും അതിനുള്ള ഉദാഹരണങ്ങൾ മാത്രം. തീർഥാടക ടൂറിസം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം അയോധ്യയുമായി ബന്ധപ്പെട്ട് ദ്രുതഗതിയിൽ നടക്കുന്നുണ്ട്.

ayodhyas-new-airport2
Image Credit : Narendra Modi/x.com

രാമക്ഷേത്ര സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളിൽ ഏറ്റവും ചർച്ചാ വിഷയമായത് മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളം എന്ന് നാമകരണം ചെയ്യപ്പെട്ട അയോധ്യ വിമാനത്താവളമാണ്. ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് വലിയ സൗകര്യമായിരിക്കും ഈ വിമാനത്താവളം. മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും സാമ്പത്തിക വികസനത്തിനും വിമാനത്താവളം സഹായിക്കും. 2023 ഡിസംബർ 30ന് ആയിരുന്നു മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ

പ്രധാന നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിലവിൽ അയോധ്യയിലെ രാജ്യാന്തര വിമാനത്താവളം അതിന്റെ ആദ്യഘട്ടത്തിലാണ്. 6,500 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന ടെർമിനലാണ് ഉള്ളത്. പ്രതിവർഷം പത്തു ലക്ഷം യാത്രക്കാരെയാണ് ഈ വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങൾക്കൊപ്പം രാമക്ഷേത്രത്തിലേക്ക് എത്തുന്ന സന്ദർശകരെ വരവേൽക്കാൻ വിമാനത്താവളത്തിൽ ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള അലങ്കാരങ്ങളുമുണ്ട്. ഇൻസുലേറ്റഡ് റൂഫിംഗ്, എൽഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, സോളാർ പവർ പ്ലാന്റ് എന്നീ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഉണ്ട്. വിമാനത്താവളത്തിലെ ചുവരുകളിൽ ശ്രീരാമജീവിതം വ്യക്തമാക്കുന്ന പെയിന്റിങ്ങുകളും ചുവർ ചിത്രങ്ങളും ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പറന്ന് ഇൻഡിഗോ

ഉദ്ഘാടനദിവസമായ 2023 ഡിസംബർ 30ന് ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് ഉള്ള സർവീസ് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ആറുമുതൽ വാണിജ്യ സർവീസുകൾ ആരംഭിച്ച്. 11 മുതൽ അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടായിരിക്കും. വിമാനത്താവളത്തിന്റെ വിപൂലീകരണ പദ്ധതികൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതിനകം സൂചനകൾ നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ രണ്ടാംഘട്ടം 50,000 ചതുരശ്ര മീറ്ററിൽ ആയിരിക്കും.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വിമാനത്താവളത്തിൽ 9 ചെക്ക്ഇൻ കൗണ്ടറുകൾ ഉണ്ടായിരിക്കും. കൂടാതെ മൂന്ന് കൺവെയർ ബെൽറ്റുകളും 5 എക്സറേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം മെഷീനുകളും ഉണ്ടായിരിക്കും.

സഞ്ചാരികളെ കാത്തിരിക്കുന്നത്

ശ്രീരാമ ജന്മഭൂമിയിൽ തന്നെ സഞ്ചാരികളെ കാത്ത് നിരവധി അദ്ഭുതങ്ങളുണ്ട്. കൂടാതെ സമീപത്തെ നിരവധി ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും അയോധ്യയിൽ തീർത്ഥാടകരെ കാത്തിരിക്കുന്നു. പരീക്ഷിച്ച് നോക്കാൻ നിരവധി രുചിവിഭവങ്ങളും ഉണ്ട്.

English Summary:

Maharishi Valmiki International Airport has replaced Ayodhya Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com