ഉത്തരേന്ത്യയിലെ ഉത്സവ കാഴ്ചകൾ കാണാനൊരു യാത്ര പോകാം

Mail This Article
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ പലരും മാറ്റിവയ്ക്കുന്നത് അവിടെയെത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്. അങ്ങനെ യാത്ര മാറ്റിവച്ചവര്‍ക്കുള്ള വലിയ അവസരമാണ് ന്യൂഡല്‍ഹിയില്‍ ജനുവരി 13 മുതല്‍ 17 വരെ നടക്കുന്ന ഉത്തര്‍ പൂര്‍വി മഹോത്സവ് 2024. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത കൈത്തറി, കരകൗശല വസ്തുക്കളും കാര്‍ഷിക ഉൽപന്നങ്ങളും കാണാനും വാങ്ങാനും വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ച് അറിയാനുമെല്ലാം ഉത്തര്‍ പൂര്‍വ് മഹോത്സവ് സഹായിക്കും. ചില ഉത്സവങ്ങള്‍ നമ്മളെ തേടിയെത്തുമെങ്കിലും മറ്റു ചിലത് ആസ്വദിക്കണമെങ്കില്‍ അങ്ങോട്ടു തന്നെ പോകണം. അത്തരത്തിലുള്ള ഒന്നാണ് അസമിലെ വിളവെടുപ്പ് ഉത്സവമായ മാഗ് ബിഹു.

ഉത്തര്‍ പൂര്‍വി മഹോത്സവ്
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സമ്പന്നതയും സാമ്പത്തിക സാധ്യതകളും തുറന്നുകാണിക്കുക ലക്ഷ്യമിട്ടാണ് പ്രഥമ ഉത്തര്‍ പൂര്‍വി മഹോത്സവ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നത്. പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തിലാണ് ഇതു നടക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള മന്ത്രാലയമാണ് സംഘാടകര്‍.
250 ലേറെ നെയ്ത്തുകാര്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെയെല്ലാം സംഗമമായിരിക്കും ഈ മഹോത്സവം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി കരകൗശല മേഖലയിലുള്ളവരും കാര്‍ഷിക ഉത്പന്ന- ഉപകരണ നിര്‍മാതാക്കളും വിനോദ സഞ്ചാര മേഖലയിലുള്ളവരുമെല്ലാം ഉത്തര്‍ പൂര്‍വി മഹോത്സവിനെത്തും. തനതു സംസ്‌കാരവും കലാരൂപങ്ങളും ഭക്ഷണങ്ങളും കൊണ്ടു സമ്പന്നമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. അസമിലെ സാത്രിയ നൃത്തം, ത്രിപുരയിലെ ഹോജാപുരി നൃത്തം, മണിപ്പുരിലെ താങ്ത, സിക്കിമിലെ സിംഹ നൃത്തം എന്നിവയെല്ലാം ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തിലേക്കെത്തിയാല്‍ ആസ്വദിക്കാനാവും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പേരെ ന്യൂഡല്‍ഹിയില്‍ വര്‍ഷംതോറും ഈ പരിപാടിയുടെ ഭാഗമായി എത്തിക്കുകയാണ് ലക്ഷ്യം.

മാഗ് ബിഹു
അസമിന്റെ ദേശീയോത്സവമാണ് ബിഹു. വര്‍ഷത്തില്‍ മൂന്നു ബിഹുവാണ് അസമില്‍ ആഘോഷിക്കുക. ഒക്ടോബര്‍ മധ്യത്തില്‍ കാതി ബിഹുവും ജനുവരിയില്‍ മാഗ് ബിഹുവും ഏപ്രില്‍ മധ്യത്തില്‍ രൊംഗാളി ബിഹുവമാണ് ആഘോഷിക്കുക. ജനുവരി 14, 15 ദിവസങ്ങളിലാണ് അസമില്‍ ഇക്കുറി ബിഹു ആഘോഷം. മാഗ് ബിഹുവിന് ബോഗാലി ബിഹു എന്നും പേരുണ്ട്. അസമിന്റെ വിളവെടുപ്പുകാല ഉത്സവമാണ് മാഗ് ബിഹു.
മികച്ച വിളവെടുപ്പിന്റെ സന്തോഷം മാഗ് ബിഹുവിന്റെ ആഘോഷങ്ങളെ സമ്പന്നമാക്കും. രാത്രി മുഴുവന്‍ തീക്കുണ്ഡത്തിനു ചുറ്റും പാട്ടും നൃത്തവും കഥപറച്ചിലുമൊക്കെയായി ചെലവിടും. ഈ രാത്രിയെ ഉരുക ബിഹു എന്നാണ് വിളിക്കുക.
ജനുവരി 14, 15 ദിവസങ്ങളില്‍ ആഘോഷിക്കുന്ന മാഗ് ബിഹുവിന് ബോഗാലി ബിഹു എന്നും പേരുണ്ട്. ആഘോഷത്തിന്റെ ഭാഗമായി മുളയും തെങ്ങോലയും വൈക്കോലും കൊണ്ടും നിര്‍മിക്കുന്ന മെജി എന്നു വിളിക്കുന്ന കുത്തനെയുള്ള കോലങ്ങളുണ്ടാക്കും. ഇവ കത്തിക്കുന്നതും മാഗ് ബിഹുവിന്റെ ചടങ്ങിന്റെ ഭാഗമാണ്. ഉള്ളിലുള്ള അഴുക്കിനെ കത്തിച്ചു കളഞ്ഞ് പുതിയ നല്ല കാലത്തിലേക്കുള്ള സൂചകമായ മെജി കത്തിക്കല്‍ ഈ ഉത്സവത്തിന്റെ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ഭക്ഷണമില്ലാതെ ഒരു ആഘോഷവും അവസാനിക്കാറില്ല. ഇക്കാര്യത്തില്‍ മാഗ് ബിഹുവും വ്യത്യസ്തമല്ല. സമൂഹസദ്യകളും വീടുകളിലെ സദ്യകളുമെല്ലാം മാഗ് ബിഹുവിന്റെ ഭാഗമായി നടക്കും. പരമ്പരാഗത അസമീസ് ഭക്ഷണങ്ങളും വിളവെടുത്ത ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും മാഗ് ബിഹുവിന്റെ ഭാഗമായി ഒരുക്കും. അരികൊണ്ടുള്ള വ്യത്യസ്ത ഭക്ഷണങ്ങളും പിത എന്നു വിളിക്കുന്ന മധുര പലഹാരവും ഉണ്ടാകും.
അസമിന്റെ സംസ്‌കാരവും ജീവിതരീതികളും ഭക്ഷണവുമെല്ലാം അടുത്തറിയാന്‍ പറ്റിയ അവസരമാണ് മാഗ് ബിഹു. അവരുടെ ദേശീയ ഉത്സവമായി ബിഹു ആചരിക്കുന്നതില്‍ത്തന്നെ ഈ പ്രാധാന്യം പ്രകടമാണ്. അസമിലെ പരമ്പരാഗത രീതികള്‍ തനിമയോടെ ആസ്വദിക്കണമെങ്കില്‍ മാഗ് ബിഹു പോലുള്ള അവസരങ്ങളില്‍ ആ നാട്ടിലേക്കെത്തണം.