ADVERTISEMENT

പെറുവിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി പ്രീതി സിന്‍റ. പതിനാറു കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് ആൻഡിസ് മലനിരകളുടെ മുകളിലെത്തിയതിന്‍റെ ആവേശം നടി പോസ്റ്റില്‍ പങ്കുവച്ചു. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളില്‍ മാച്ചു പിച്ചുവിന്‍റെ മനോഹര ദൃശ്യങ്ങളും കാണാം. ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് പെറുവിലെ മാച്ചു പിച്ചു. എഡി 1420 ന് അടുത്താണ് ഈ നഗരം നിര്‍മിക്കപ്പെട്ടത്. നൂറ്റാണ്ടുകളോളം ആന്‍ഡിസ് മലനിരകളില്‍ മറഞ്ഞുകിടന്നിരുന്ന നഗരം 1911ല്‍ അമേരിക്കന്‍ പര്യവേഷകനായ ഹിരം ബിങ്ഹാമാണ് കണ്ടെത്തിയത്.

Machu Picchu.Image Credit :OGphoto/ istockphoto
Machu Picchu.Image Credit :OGphoto/ istockphoto

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകാ സാമ്രാജ്യത്തിൽപ്പെട്ട പ്രദേശമായ മാച്ചു പിച്ചു, പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഉറുബാംബ താഴ്​വരയുടെ മുകളിലുള്ള ഒരു പർവതശിഖരത്തിൽ 2,430 മീറ്റർ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന  മാച്ചു പിച്ചുവിനെ ‘ഇൻകകളുടെ നഷ്ടപ്പെട്ട നഗരം’ എന്നു വിളിക്കുന്നു. ആമസോൺ നദിയുടെ കൈവഴിയായ ഉറുബാംബ നദി ഇതിനു ചുറ്റുമായി ഒഴുകുന്നു. 

Image Credit : SL_Photography/istockphoto
Image Credit : SL_Photography/istockphoto

നിർമാണ ശേഷം നൂറു വർഷത്തിനകം തന്നെ ഉപേക്ഷിക്കപ്പെട്ട നഗരം, നൂറ്റാണ്ടുകളോളം പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. 1911 ന് ശേഷം ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന ഇടമായി മാറി.

Image Credit : SL_Photography/istockphoto
Image Credit : SL_Photography/istockphoto

മാച്ചു പിച്ചു ഇങ്ക ട്രയൽ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന പാതയാണ്, പെറുവിലെ വളരെ ജനപ്രിയമായ ഒരു ഹൈക്കിങ് പാതയാണിത്‌. മോളെപാറ്റ, ക്ലാസിക്, വണ്‍ ഡേ എന്നിങ്ങനെ മൂന്നു ട്രയലുകള്‍ അടങ്ങിയതാണ് ഈ പാത. ഇതില്‍ മോളെപാറ്റയാണ് ഏറ്റവും ദൈര്‍ഘ്യമേറിയതും ഉയരമുള്ളതുമായ പാത. സമുദ്രനിരപ്പിൽ നിന്ന് 4,200 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. 

വാർമിവാനുസ്ക ചുരത്തില്‍ വച്ച് ഈ പാത, ക്ലാസിക് റൂട്ടുമായി ചേരുന്നു. ആൻഡീസ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഈ പാത, ക്ലൗഡ് ഫോറസ്റ്റ്, ആൽപൈൻ തുന്ദ്ര എന്നിവയുൾപ്പെടെ വിവിധ തരം ആൻഡിയൻ പരിതസ്ഥിതികളിലൂടെ കടന്നുപോകുന്നു. ഒട്ടേറെ ജനവാസകേന്ദ്രങ്ങളും തുരങ്കങ്ങളും നിരവധി ഇൻകൻ അവശിഷ്ടങ്ങളും കടന്ന്, മാച്ചു പിച്ചു പർവതത്തിലെ സൺ ഗേറ്റിൽ പാത അവസാനിക്കുന്നു.  

ക്ലാസിക് ഇൻക ട്രയൽ പൂർത്തിയാക്കാൻ ട്രെക്കർമാർക്ക് സാധാരണയായി നാലോ അഞ്ചോ ദിവസമെടുക്കും. രണ്ടു ദിവസത്തെ ട്രെക്കിങ് പാക്കേജുകളും ഉണ്ട്. ഉറുബംബയിലെ കുസ്കോയിൽ നിന്നാണ് ഈ പാത ആരംഭിക്കുന്നത്. മതപരവും ആചാരപരവുമായ ചടങ്ങുകൾക്കും മറ്റും പുരാതനകാലത്ത് ഇന്‍ക ജനത ഉപയോഗിച്ചിരുന്ന പതല്ലക്ത എന്ന പ്രദേശമാണ് ഇവിടുത്തെ പ്രധാനകാഴ്ച.

വെയ്‌ലബാംബ എന്ന ഗ്രാമത്തില്‍ വച്ച് ക്ലാസിക് ഇന്‍ക റൂട്ട്, മോളെപാറ്റ റൂട്ടുമായി ചേരുന്നു.

മാനുകളുടെ ആവാസകേന്ദ്രമായ കൊച്ചപാറ്റ എന്ന ചെറിയ തടാകവും കടന്നു പോകുമ്പോള്‍, ഒട്ടേറെ വ്യൂ പോയിന്റുകൾ കാണാം. പിന്നീട്, കുത്തനെയുള്ള നഗരം എന്നറിയപ്പെടുന്ന  സായാഖ്മാർക്ക, ക്യാംംപ് ഗ്രൗണ്ടിനും അവശിഷ്ടങ്ങൾക്കും പേരുകേട്ട ഫുയുപതാമർക, വിൽകനുത നദി എന്നിവയെല്ലാം കടന്നു ചെന്നാല്‍ മാച്ചു പിച്ചുവിലെത്താം.

മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകൻ രീതിയിലാണ്‌ മാച്ചു പിച്ചു നിർമിക്കപ്പെട്ടിരിക്കുന്നത്. ഇൻതിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന കെട്ടിടങ്ങൾ.

ടൂറിസ്റ്റുകളുടെ ബാഹുല്യം കാരണം, പരിസ്ഥിതിയ്ക്കും അവശിഷ്ടങ്ങള്‍ക്കും ദോഷം വരുന്ന സാഹചര്യം വന്നപ്പോള്‍, പാതയിലും പുരാതന നഗരത്തിലും മപെറുവിയൻ സർക്കാർ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2001 ൽ അവതരിപ്പിച്ച ക്വാട്ട സമ്പ്രദായമാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത്. ഹൈക്കർമാർ, പോർട്ടർമാർ, ഗൈഡുകൾ എന്നിവരുൾപ്പെടെ, ഒരു നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ദിവസവും ഇൻക ട്രെയിലിലൂടെ കാൽനടയാത്ര അനുവദിക്കുകയുള്ളൂ. അതിന് മുൻകൂട്ടി പെർമിറ്റ് നേടിയിരിക്കണം. 2016 ലെ കണക്കനുസരിച്ച് , ഓരോ ദിവസവും 500 പെർമിറ്റുകളാണ് നൽകുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയില്‍, സാധാരണയായി ഒക്ടോബര്‍ മാസത്തിലാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. സർക്കാർ റജിസ്റ്റർ ചെയ്ത ടൂർ ഓപ്പറേറ്റർ വഴി മാത്രമേ പെർമിറ്റുകൾ ലഭിക്കുകയുള്ളൂ. അവ കൈമാറ്റം ചെയ്യാൻ കഴിയില്ല.

ട്രെക്കര്‍മാരുടെ കൂടെ ഗൈഡ് ഉണ്ടായിരിക്കണം എന്നതും നിര്‍ബന്ധമാണ്‌. 

1981 ൽ പെറു മാച്ചു പിച്ചുവിനെ  സം‌രക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ൽ യുനെസ്കോ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

English Summary:

Hike on the Inka Trail to Machu Picchu, Images by Preity Zinta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com