ADVERTISEMENT

പടിഞ്ഞാറത്തറ∙ മലബാറിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ  വയനാട്ടിലെ ബാണാസുര സാഗർ ഡാം തൊഴിലാളി സമരത്തെത്തുടർന്ന് പൂട്ടിയത് ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായി. വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ആരംഭിച്ച സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ബാണാസുര സാഗർ ഡാം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുൾപ്പെടെ എത്താറുണ്ട്. ഹോട്ടലുകാർ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഡാമിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇവയെല്ലാം പൂട്ടിയിടേണ്ട അവസ്ഥയിലാണ്.

വയനാട് ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍.
വയനാട് ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍.

വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രം

ബാണാസുരൻ മലയുടെ അടിവാരത്തായി മണ്ണുകൊണ്ട് നിർമിച്ച ഏഷ്യയിലെ തന്നെ വലിയ ഡാമുകളിലൊന്നാണ് ബാണാസുര സാഗർ ഡാം. ഒരുവശത്ത് ഉയർന്നു നിൽക്കുന്ന മലനിരകളുടെ താഴ്‌വാരത്ത് നീലജലാശയം കെട്ടിക്കിടക്കുന്നു. ഇടയ്ക്ക് ചെറിയ തുരുത്തുകളും കാണാം. വയനാട് സന്ദർശനത്തിന് എത്തുന്നവരിൽ ഭൂരിഭാഗവും കാണാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ബാണാസുര സാഗർ ഡാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ബെംഗളൂരു നിന്നും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരുൾപ്പെടെയാണ് മടങ്ങിപ്പോയത്. 

പടിഞ്ഞാറത്ത ടൗൺ മുതൽ ബാണാസുര സാഗർ ഡാം വരെയുള്ള രണ്ട് കിലോമീറ്ററോളം വരുന്ന റോഡരികിൽ നിരവധി ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളുമുണ്ട്. ഇവരെല്ലാം വിനോദസഞ്ചാരികൾ എത്തുന്നതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. കൂടാതെ ഡാമിന്റെ പ്രവേശന കവാടത്തിലും നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം പൂട്ടിയതോടെ നൂറുകണക്കിന് ആളുകൾക്കാണ് തൊഴിലില്ലാതായിരിക്കുന്നത്. ഡാമിൽ മത്സ്യകൃഷി നടത്തുന്നവരും ദുരിതത്തിലായി. സഹകരണ സംഘമായി വയ്പ എടുത്താണ് ഡാമിൽ മത്സ്യകൃഷി നടത്തുന്നത്. ഡാമിന് പരിസരത്തുള്ള റിസോട്ടുകളിലും ഹോട്ടലു കളിലുമാണ് മീൻ ഏറെയും വിറ്റിരുന്നത്. വിനോദ സഞ്ചാരികൾ വരാതായതോടെ ഹോട്ടലുകാർ മീൻ വാങ്ങാൻ തയാറാകുന്നില്ല.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം, ശമ്പളം വർധിപ്പിക്കണം

‘‘ഹോട്ടലുകാർക്ക് മീൻ ആവശ്യമില്ലാതെ വന്നതോടെ മത്സ്യകർഷകർ ദുരിതത്തിലായി. മീൻ പിടിച്ച് വിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ്. സ്ഥരിമായി മീൻ വാങ്ങിയിരുന്ന പല ഹോട്ടലുകളും മീൻ വേണ്ട എന്നാണ് പറയുന്നത്. കൂടുകൃഷിയായതിനാൽ നിശ്ചിത സമയത്തിനുള്ളിൽ മീനുകളെ പിടിക്കുകയും േവണം. എന്നാൽ അതിന് സാധിക്കാത്ത സാഹചര്യമാണിപ്പോൾ’’

അന്യായമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ശമ്പളം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളു മായാണ് തൊഴിലാളികൾ സമരം നടത്തുന്നത്. തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് സമരസമിതി നേതാവ് ഇ.ബി.വിനേഷ് പറഞ്ഞു.

‘‘രണ്ട് ജീവനക്കാരെ അന്യായമായാണ് പിരിച്ചുവിട്ടത്. 2013ൽ ഐസ്ക്രീം ഉരുകിപ്പോയത് ശ്രദ്ധക്കുറവ് മൂലമാണെന്ന് ആരോപിച്ച് ഒരു ജീവനക്കാരനെ ഒരു വർഷത്തേക്ക് പുറത്താക്കിയിരുന്നു. പിന്നീട് നാശമായ ഐസ്ക്രീമിന്റെ തുക അടച്ച ശേഷമാണ് ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഈയിടെ ഇയാൾക്കെതിരെ ചിലർ വിജിലൻസിൽ വീണ്ടും പരാതി നൽകി. ഇതിനു പിന്നാലെ ഹൈഡൽ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തി പിരിച്ചുവിടുകയായിരുന്നു. ജീവനക്കാരന്റെ ഭാഗം കേൾക്കാൻ പോലും തയാറായില്ല. മറ്റൊരു ജീവനക്കാരനെ ടിക്കറ്റിൽ ക്രമക്കേട് നടത്തിയതിനാണ് പിരിച്ചുവിട്ടത്. 110 രൂപയുടെ ക്രമക്കേട് നടത്തിെയന്നാണ് ആരോപണം. അന്യായമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ തയാറാകണം. ഏഴ് ബോട്ടുകളാണ് ഇവിടെയുള്ളത്. ഇതിൽ നാല് എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. എല്ലാ ബോട്ടും സർവീസ് നടത്താനുള്ള ക്രമീകരണം നടത്തണം. ശുചീകരണ തൊഴിലാളികൾക്കും ടൂറിസ്റ്റ് അസിസ്റ്റന്റുമാർക്കം 14,000 രൂപയാണ് ശമ്പളം. 2017ന് ശേഷം ശമ്പളം വർധിപ്പിച്ചിട്ടില്ല. വ്യാഴാഴ്ച ലേബർ ഓഫിസറുമായി ചർച്ച നടത്തി. എന്നാൽ ഹൈഡൽ ടൂറിസത്തിന്റെ ഡയറക്ടർ ചർച്ചയ്ക്ക് വന്നില്ല. തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്താനാണ് തീരുമാനം. അതുവരെ സമരം തുടരും.’’– വിനേഷ് പറഞ്ഞു. 

44 ജീവനക്കാരുള്ളതിൽ 30 പേരും സമരത്തിലാണ്. ഇതോടെ വയനാട്ടിലെ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വയനാട്ടിൽ വരുന്നവരിൽ ഭൂരിഭാഗവും ആദ്യം തിരഞ്ഞെടുക്കുന്നത് ബാണാസുര സാഗർ ഡാം ആണ്. താജിന്റെ ഉൾപ്പെട ചെറുതും വലുതുമായി നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നു. ടൂർ ഓപ്പറേറ്റർമാർക്കും ബസ്, ടാക്സി ഡ്രൈവർമാർക്കും റൂട്ട് മാറ്റിപ്പിടിക്കേണ്ടി വരുന്നു. ചിലർ ഡാമിന്റെ പ്രവേശന കവാടത്തിൽ എത്തുമ്പോളാണ് പൂട്ടിയ കാര്യം അറിയുന്നതുപോലും. ഇതുമൂലം വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണുണ്ടാകുന്നത്. തൊഴിലാളികളുടെ സമരം ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 

English Summary:

Due to a workers' strike, the Banasura Sagar Dam was closed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com