ADVERTISEMENT

ചില മനുഷ്യർ അങ്ങനെയാണ്, എത്ര പറഞ്ഞാലും നന്നാവില്ല. ഒരു വഴിക്ക് പോകുമ്പോൾ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും പാലിക്കാൻ മടിയാണ്; പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ. വെള്ളമടിച്ച് രണ്ടു ഡയലോഗ് പറഞ്ഞാൽ കേമമാണെന്ന് വിചാരിക്കുന്ന ആളുകളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, മദ്യപിച്ച് അലമ്പ് ഉണ്ടാക്കിയവരുടെ ‘മർമത്ത് അടിച്ച്’ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗർ റിസർവിലെ ജീവനക്കാർ. വൈൽഡ് ലൈഫ് സഫാരിക്കിടെ മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ അഞ്ച് വിനോദസഞ്ചാരികൾക്ക് 25,000 രൂപയാണ് പിഴ വിധിച്ചത്. ഒരാൾക്ക് 5000 രൂപ വീതമാണ് ഈടാക്കിയത്. തഡോബ ടൈഗർ റിസർവിലെ മൊഹാർലി ഗേറ്റിൽ ആയിരുന്നു സംഭവം. സംരക്ഷിത പ്രദേശത്ത് എത്തിയ വിനോദസഞ്ചാരികൾ മദ്യപിച്ച് മോശമായി പെരുമാറുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതോടെയാണ് കനത്ത പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചത്.

സംഭവത്തെക്കുറിച്ച് ടൈഗർ റിസർവ് അധികൃതർ പറയുന്നത് ഇങ്ങനെ

തഡോബ ടൈഗർ റിസർവിലെ മൊഹാർലി ഗേറ്റിൽ നിന്നാണ് സംഘം കാട്ടിലേക്ക് ജിപ്സിയിൽ പുറപ്പെട്ടത്. ആ സമയത്ത് സംഘത്തിൽ ഒരാൾ കടുവയെ കാണണമെന്ന് അതിയായ താൽപര്യം പ്രകടിപ്പിച്ചു. കാട്ടിലൂടെ യാത്ര തുടരുന്നതിനിടയിലാണ് സംഘത്തിലുള്ള എല്ലാവരും മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. ശ്രദ്ധാലുവായ ടൂർ ഗൈഡ് അനുചിതമായ ഈ പെരുമാറ്റം നിരീക്ഷിക്കുകയും വൈൽഡ് സഫാരി സമയത്ത് മദ്യം കഴിക്കരുതെന്ന് സഞ്ചാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ ഗൈഡിനെ അവഗണിച്ച് സഞ്ചാരികൾ മദ്യപാനം തുടർന്നു. അതോടെ വാഹനം മൊഹാർലി ഗേറ്റിലേക്ക് തിരിച്ചു വിടുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടത്തി

ഗൈഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ, വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് വിനോദസഞ്ചാരികളും മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് ഓരോ സഞ്ചാരിക്കും 5000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു. റിസർവ് വനങ്ങളിലേക്കുള്ള സന്ദർശനങ്ങളിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്തു.

സ്വകാര്യതയെ മാനിച്ച് അധികൃതർ

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരിൽ നിന്നു പിഴ ഈടാക്കിയെങ്കിലും അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും അതുകൊണ്ട് അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും തഡോബ ടൈഗർ പ്രൊജക്റ്റ് ഡപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. അതേസമയം, ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും മുൻപും റിസർവ് ഫോറസ്റ്റ് മേഖലയിൽ മദ്യപിച്ച് എത്തിയതിന് ആളുകളിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നടപടികൾ ഇത്തരം പ്രവൃത്തികളിൽനിന്ന് വിനോദസഞ്ചാരികളെ പിന്നോട്ടു വലിക്കുമെന്ന് തഡോബ ടൈഗർ റിസർവ് അധികൃതർ പറഞ്ഞു. അതിലോലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നത്.  

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനം

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനങ്ങളിൽ ഒന്നാണ് തഡോബ ടൈഗർ റിസർവ്. ഏകദേശം 1727 ചതുരശ്ര കിലോമീറ്ററിലാണ് ഈ ഉദ്യാനം വ്യാപിച്ച് കിടക്കുന്നത്. 1996ലാണ് ടൈഗർ പ്രൊജക്ട് ഇവിടെ സ്ഥാപിതമായത്. നിലവിൽ 130 ഓളം കടുവകളും പുള്ളിപ്പുലി, കാട്ടുപട്ടികൾ, ഹൈനകൾ, കാട്ടുപന്നികൾ, സ്ലോത്ത് കരടികൾ, കാട്ടുപോത്ത് എന്നിവയുൾപ്പെടെ നിരവധി അപൂർവ മൃഗങ്ങളുമുണ്ട്.

അസംഖ്യം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് തഡോബ ടൈഗർ റിസർവ്. വന്യജീവി പ്രേമികളുടെയും വന്യജീവി ഫൊട്ടോഗ്രഫർമാരുടെയും പറുദീസ കൂടിയാണ് ഈ മേഖല. വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്താനുമുള്വ പ്രവർത്തനങ്ങളിൽ തഡോബ ടൈഗർ റിസർവ് സജീവമാണ്.

English Summary:

Five travelers who drank alcohol while on safari in Tadoba Tiger Reserve were fined INR 25,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com