ADVERTISEMENT

രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് കോട്ടയത്ത് പൊലീസും ജില്ലാ പഞ്ചായത്തും ചേർന്ന് സഹയാത്രിക പദ്ധതി കൊണ്ടു വന്നത്. എന്നാൽ, പദ്ധതി കൊണ്ടുവന്നു രണ്ടു മാസമായെങ്കിലും പരാജയം രുചിച്ചിരിക്കുകയാണ്. പദ്ധതിക്ക് ആവശ്യമായ പ്രചാരണം നൽകാത്തതും ആളുകളിലേക്ക് പദ്ധതിയുടെ പ്രാധാന്യം എത്തിക്കാൻ കഴിയാത്തതുമാണ് പരാജയത്തിന് കാരണമായതെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.

kottayam-railwaystation
കോട്ടയത്തെ സഹയാത്രിക പദ്ധതിയുടെ ഭാഗമായ ഡ്രൈവർമാരും അവരുടെ വാഹന നമ്പരും ഫോൺ നമ്പരും രേഖപ്പെടുത്തിയിരിക്കുന്ന ബോർഡ് റെയിൽ വേ സ്റ്റേഷനു പുറത്ത് സ്ഥാപിച്ചിരിക്കുന്നു.

റെയിൽവേ സ്റ്റേഷനിലും മറ്റും രാത്രിയിൽ എത്തിച്ചേരുന്ന സ്ത്രീകൾക്ക് അധികം കാത്തിരിക്കാതെ  വാഹനം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ട ഡ്രൈവർമാരുടെ പേരും ഫോൺ നമ്പരും ഒരു ബോർഡിൽ എഴുതി വയ്ക്കുകയും ചെയ്തു. എന്നാൽ, പദ്ധതി നിലവിൽ വന്നതിനു ശേഷം ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമാണ് ഈ നമ്പരുകളിലേക്കു വിളിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ ഡ്രൈവർമാരുടെ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, ആവശ്യത്തിനുള്ള പ്രചാരം നൽകാത്തതാണ് ഇത്തരത്തിൽ പരാജയപ്പെടാൻ കാരണമെന്ന് പദ്ധതിയിൽ പങ്കാളിയായ ജയിമോൻ ജോസഫ് പറഞ്ഞു. നല്ല ഉദ്ദേശ്യത്തോട് കൂടി തുടങ്ങിയ പദ്ധതിയാണ് ഇത്. സ്റ്റേഷന്റെ പുറത്താണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിൽ സ്റ്റേഷനിൽ എത്തുന്ന മിക്ക സ്ത്രീകൾക്കും ഈ ബോർഡ് കാണാൻ സാധ്യമല്ല. മാത്രമല്ല, അധികാരികൾ ഈ പദ്ധതിക്ക് ആവശ്യത്തിനുള്ള പ്രചാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ആർക്കും തന്നെ ഈ പദ്ധതിയെക്കുറിച്ച് വലിയ അറിവോ ധാരണയോ ഇല്ല. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ഇതുവരെ ബന്ധപ്പെട്ടവർ ആരും പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല. ഏറ്റവും കുറഞ്ഞത് അധികാരികൾ സ്റ്റേഷന്റെ ഉള്ളിൽ തന്നെ ബോർഡ് സ്ഥാപിക്കുകയാണെങ്കിൽ അത് ഉപകാരപ്രദമായിരിക്കുമെന്നും ജയ്മോൻ മനോരമയോട് പറഞ്ഞു.

അതേസമയം, ബോർഡ് സ്ഥാപിച്ചതിലെ അപാകതയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്ന് പദ്ധതിയുടെ ഭാഗമായ മറ്റൊരു ഡ്രൈവർ ആയ ബിജുമോൻ മാത്യു പറഞ്ഞു. ഇതിനെക്കുറിച്ച് അവർക്ക് ബോധ്യമുണ്ടെന്നും എന്നാൽ മറുപടിയായി ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ബിജുമോൻ പറഞ്ഞു. അതിൽ തനിക്ക് അത്ഭുതമില്ലെന്ന് അധികാരികളിലേക്ക് എത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള പദവിയിൽ അല്ല അവരുള്ളതെന്നും ബിജുമോൻ വ്യക്തമാക്കി.

പദ്ധതിയുടെ ലക്ഷ്യം എന്താണോ അതിലേക്ക് എത്തണമെങ്കിൽ ഡ്രൈവർമാരുടെ പേരും വണ്ടിയുടെ നമ്പറും ഫോൺ നമ്പരും എഴുതിയിരിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് കാണാവുന്ന വിധത്തിൽ സ്ഥാപിക്കണം. ടിക്കറ്റ് കൗണ്ടർ, അന്വേഷണം കൗണ്ടർ, പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിക്കണം. സ്റ്റേഷന്റെ അകത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയുള്ള ബോർഡുകൾ പ്രദർശിപ്പിക്കുന്നില്ലെങ്കിൽ ഈ പദ്ധതിയെക്കുറിച്ച് വിവരങ്ങൾ പറയുന്ന ബോർഡ് തങ്ങളുടെ വാഹനങ്ങളിലും വയ്ക്കുന്നതിൽ അർത്ഥമില്ലെന്നും ബിജുമോൻ പറഞ്ഞു.

അതേസമയം, പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കോട്ടയം എസ് പി കെ കാർത്തിക്ക് പറഞ്ഞു. പദ്ധതിക്ക് വളരെ നല്ല പ്രചാരമാണ് ലഭിക്കുന്നത്. ജില്ലയുടെ പുറത്തു നിന്ന് കോട്ടയത്തേക്ക് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പദ്ധതി വളരെ ഉപകാരപ്രദമാണ്. അതേസമയം, ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്ന കാര്യങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എസ് പി വ്യക്തമാക്കി. ഇത്തരത്തിൽ ഒരു പ്രശ്മുള്ളതായി ഇതുവരെ ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും സ്റ്റേഷന്റെ അകത്തും ബോർഡ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്തെ സഹയാത്രിക പദ്ധതിയുടെ ഭാഗമായ ഡ്രൈവർമാരും അവരുടെ വാഹന നമ്പരും ഫോൺ നമ്പരും

1. ജയ്മോൻ ജോസഫ്  (KL-05-AM-2522) - 9947281445 

2. ബിജുമോൻ മാത്യു (KL-35-J-3526) - 9447497878

3. സുകുമാർ പി (KL-05-M-7520) - 9497088342 

4. രാജേഷ് കുമാർ (KL-67-B-9785) - 8075777132

5. രമേഷ് (KL-35-E-3302) - 9847515010 

6. ജോർജ് കുര്യൻ (KL-05-AH-9554) - 9446203894

7. സ്മിനു (KL-05-AG-0805) - 8848117527 

8. അമൽ ജോസഫ് (KL-05-AC-4264) - 8848087323

9. ബിനോയി (KL-05-AS-6215) - 9961477896 

10. പ്രകാശൻ (KL-05-AN-7629) - 9207281702

English Summary:

Kottayam's 'Sahayathrika' women-safety project remains a non-starter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com