ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളിൽ ഒന്നാണ് താജ്മഹൽ. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാൻ വർഷാവർഷം ഡൽഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്നി മുംതാസുമാണ് താജ്മഹൽ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാൻ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാൻ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓർമകളും പേറി സ്റ്റീലിൽ രണ്ടുശില്പങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നു.

ഈ പ്രണയിതാക്കളുടെ വേർപിരിയലിന്റെ കാഠിന്യം കണ്ടുനിന്നവർക്കു പോലും വ്യക്തമാകുന്ന തരത്തിൽ ദിവസത്തിൽ ഒരു തവണ ഒരുമിച്ചു ചേർന്ന് നിൽക്കുന്ന ഈ ശില്പങ്ങൾ അകന്നുമാറും. കാണാനെത്തുന്നവർക്കു വിരഹവും വേദനയും സമ്മാനിക്കുന്ന ഈ പ്രതിമകൾ എവിടെയാണെന്നറിയേണ്ടേ?

938092990

ജോർജിയയിലെ ബറ്റുമി എന്ന സ്ഥലത്തു കടൽത്തീരത്തോടു ചേർന്നാണ് 'മാൻ ആൻഡ് വുമൺ' എന്നു പേരിട്ട, എട്ടുമീറ്റർ ഉയരമുള്ള സ്റ്റീൽ നിർമിത ശിൽപം സ്ഥിതി ചെയ്യുന്നത്. ജോർജിയയിലെ പ്രശസ്തനായ ശില്പി ടമാര വെസിറ്റാഡ്സെയാണ് ഈ മനോഹരശില്പത്തിന്റെ നിർമാണത്തിനു പുറകിൽ. സോവിയറ്റ് യൂണിയനിന്റെ ആക്രമണത്തെ ആസ്പദമാക്കി 1937 ൽ അസർബൈജാനിയൻ എഴുത്തുകാരൻ  കുർബാൻ സെയ്ദ് എഴുതിയ ''സംവൺ ഓഫ് സേക്രഡ് ഡിസെന്റ് ഹു ഹാസ് ബീൻ സാക്രിഫൈസ്ഡ്" എന്ന നോവലാണ് ഈ ശിൽപനിർമാണത്തിനു ആധാരം. രസകരമായ വസ്തുത എന്തെന്നാൽ മഹത്തരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ രചനയുടെ സൃഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും അജ്ഞാതമാണെന്നതാണ്.

സോവിയറ്റ് യൂണിയന്റെയും ജോർജിയയുടെയും രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നോവൽ ജോർജിയയിലെ രാജകുമാരി ആയിരുന്ന നിനോയും അലി എന്നുപേരുള്ള ഒരു മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. വ്യത്യസ്ത മതത്തിൽപ്പെട്ട ഇരുവരുടെയും പ്രണയത്തിൽ സോവിയറ്റ് യൂണിയന്റെ ആക്രമണം വിള്ളലുകൾ വീഴ്ത്തുകയും ഇവർ പിരിയുകയും ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിച്ച യുഎസ്‌എസ്‌ആറിന്റെ കടന്നുകയറ്റങ്ങൾ വളരെ മനോഹരമായാണ് ആ പുസ്തകത്തിൽ ഒരു പ്രണയകഥയുടെ ചുവടുപിടിച്ചു വിവരിച്ചിരിക്കുന്നത്.

ദിവസവും വൈകുന്നേരം ഏഴുമണിക്ക് ഈ ശിൽപങ്ങൾ ചലിക്കാൻ തുടങ്ങും. ഒരുമിച്ചു ഒന്നായി ചേർന്നുനിന്നവർ പതുക്കെ പിന്തിരിഞ്ഞു പോകുന്നതു കാഴ്ചക്കാരിൽ നൊമ്പരമുണർത്തും. പത്തുമിനിറ്റ് നീണ്ടുനിൽക്കുന്നതാണ് ഇരുവരുടെയും വേർപിരിയൽ ചലനങ്ങൾ. 2007ൽ നിർമാണം ആരംഭിച്ച ഈ പ്രതിമകൾ സ്ഥാപിക്കപ്പെട്ടത് 2010 ലാണ്. 'മെൻ ആൻഡ് വുമൺ' എന്നുപേരിട്ട ഈ ശിൽപത്തിനു 'അലി ആൻഡ് നിനോ' എന്നു പിന്നീട് പുനർനാമകരണം ചെയ്തു.

മുപ്പതു ഭാഷകളിലേക്ക് ഇവരുടെ പ്രണയകഥ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജോർജിയയിലെ അതിമനോഹരമായ ബറ്റുമിയെന്ന നഗരവും ഒന്നുചേരാൻ കഴിയാതെ പോയ നിനോയുടെയും അലിയുടെയും അനശ്വരപ്രണയത്തിന്റെ ഓർമകളും പേറി നിൽക്കുന്ന, ചലിക്കുന്ന ശില്പങ്ങളും ഇവിടെയെത്തുന്ന സന്ദർശകർക്കു അവിസ്മരണീയമായ ഒരു കാഴ്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com