ADVERTISEMENT

സുന്ദരമായ കാഴ്ചകളും നാവില്‍ വെള്ളമൂറുന്ന ഭക്ഷണവും അധികം ചെലവില്ലാതെ ജീവിക്കാനാവുന്ന അന്തരീക്ഷവുമാണ് യാങ്കോണിനോടുള്ള എന്‍റെ ഇഷ്ടത്തിന്‍റെ പ്രധാന കാരണം. എന്നാല്‍ ഈ നഗരവുമായി എന്നെ പ്രണയത്തിലാക്കിയത് മറ്റു രണ്ടു ഓഫ്ബീറ്റ് കാര്യങ്ങളാണ്. സര്‍ക്കുലാര്‍ ട്രെയിനിലെ സവാരിയും നാഗക്ഷേത്രത്തിലേക്കുള്ള യാത്രയുമായിരുന്നു അവ.

സര്‍ക്കുലാര്‍ ട്രെയിന്‍

യാത്ര പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിച്ചേരുന്ന ഒരു ട്രെയിൻ‌. അത്ര സുഖകരമായ സീറ്റുകളും വേഗതയും ഒന്നും ഇല്ലെങ്കിലും, യാങ്കൂണിലെ ഗ്രാമപ്രദേശങ്ങളും അവിടത്തെ ജനങ്ങളുടെ ജീവിതവും വളരെ അടുത്തു കാണാനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ ട്രയിനിലുള്ള യാത്ര.

ഇരുനൂറ് ക്യാറ്റ് (ഏകദേശം 10 രൂപ) കൊടുത്ത് യാങ്കോൺ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിൽ നിന്നുമാണ് ഞാന്‍ സർക്കുലർ ട്രെയിനിൽ കയറുന്നത്.  കൂടെ നൂറുകണക്കിന് നാട്ടുകാരും ഒപ്പം ഹെയർ ബ്രഷ്, നെയിൽ കട്ടറുകൾ, കാടമുട്ടകൾ എന്നിവയടക്കമുള്ള വില്‍പ്പന സാധനങ്ങളും. 39 ലധികം സ്റ്റേഷനുകളിലൂടെ കടന്നു പോകുന്ന 3.5 മണിക്കൂർ യാത്ര. ഇത് ഒരു ടൂറിസ്റ്റ്- ട്രെയിൻ മാത്രമല്ല. മറിച്ച് നാട്ടുകാര്‍ പ്രതിദിന യാത്രക്കായി ആശ്രയിക്കുന്ന മാര്‍ഗ്ഗം കൂടിയാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്ന് വച്ചാല്‍ ഈ ട്രെയിൻ എല്ലായ്പ്പോഴും ഒരേ പ്ലാറ്റ്ഫോമിൽ നിന്നല്ല പുറപ്പെടുന്നത് എന്നതാണ്. ശരിയായ ട്രെയിനിലാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ട്രെയിൻ പുറപ്പെടുന്ന പ്ലാറ്റ്ഫോമിൽ നിന്ന് മാത്രമേ ടിക്കറ്റ് വാങ്ങാൻ പറ്റുകയുള്ളൂ എന്നതാണ് കാരണം.

സിറ്റി സെന്ററിൽ‌ നിന്നും പുറപ്പെട്ട് പുരാതനമായ ട്രാക്കുകൾ‌ക്ക് മുകളിലൂടെ കരഞ്ഞു കൊണ്ട് ട്രെയിന്‍ നിരങ്ങി നീങ്ങി. യാങ്കൂണിന്‍റെ പ്രാന്തപ്രദേശങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും ചന്തകളിലൂടെയുമുള്ള യാത്ര.  നാടു കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ട്രയിനിന്‍റെ ജനാലകള്‍ക്ക് പുറത്ത് മ്യാൻ‌മറിന്റെ യഥാർത്ഥ ജീവിതം കാണാം. ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുകേള്‍ക്കുന്ന ഭക്ഷണക്കച്ചവടക്കാരുടെ വിളികള്‍. പഴങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍. രാവിലെ എഴുന്നേറ്റ്  ജോലിക്കു പോകുന്ന ആളുകൾ, ട്രാക്കുകളിലൂടെ ഓടി നടക്കുന്ന കുട്ടികൾ, ഭിക്ഷ യാചിച്ച് നടക്കുന്ന സന്യാസിമാര്‍, അരക്കെട്ട് വരെ വെള്ളത്തില്‍ നിന്ന് ചീര നുള്ളുന്ന പെണ്ണുങ്ങള്‍, കത്തുന്ന മാലിന്യക്കൂമ്പാരങ്ങൾ, പ്ലാസ്റ്റിക് മൂലം ശ്വാസം മുട്ടിക്കിടക്കുന്ന കുളങ്ങൾ എന്നിവയെല്ലാം കണ്ടു. പ്ലാസ്റ്റിക് നിരോധനം ഇനിയും നടപ്പിലാക്കിയിട്ടില്ല ഇവിടെ. അതിനു കുറച്ചു കൂടി പ്രാധാന്യം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

പുറമേ കാണുന്ന കാഴ്ചകള്‍ പോലെത്തന്നെ ഈ ട്രെയിനിന്‍റെ അകവശവും മനോഹരമാണ്. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുന്ന ഉടൻ തന്നെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കച്ചവടക്കാര്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണവും വിൽക്കാന്‍ ആരംഭിക്കുന്നു. അങ്ങനെ ട്രെയിൻ ഒരു ചലിക്കുന്ന ഓപ്പൺ മാർക്കറ്റായി മാറുന്നു. ഭാഗ്യവശാൽ എനിക്ക് ഒന്നും വാങ്ങേണ്ടിവന്നില്ല - കാരണം, മ്യാൻമറിലെ നല്ലവരായ ആളുകൾക്ക് അവരുടെ ഓറഞ്ചും കാടമുട്ടകളുമൊക്കെ എനിക്കു കൂടി പങ്കു വച്ച് തരുന്നതില്‍ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല!

ട്രെയിൻ‌ ഏതെങ്കിലും സ്റ്റേഷനിൽ‌ നിർ‌ത്തിയാല്‍ തിടുക്കത്തില്‍ ഇറങ്ങി വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പറ്റും. ഇടയ്ക്ക് ഒരു സ്റ്റേഷനിൽ വച്ച് കട്ടിയുള്ള ഒരു കപ്പ്‌ പാൽ കുടിച്ചപ്പോള്‍ മാത്രമാണ് എനിക്ക് അമളി പിണഞ്ഞത്, ഞാന്‍ നോക്കുമ്പോള്‍ മീശ പോലെ പാല്‍ ചുണ്ടിനു മുകളില്‍! ആളുകള്‍ക്കൊക്കെ അത് വന്‍ തമാശയ്ക്ക് വകയായി.

വൃത്താകൃതിയിലുള്ള ട്രെയിനിൽ യാങ്കോണിനെ കാണുന്നത് ഒരു ജീവിതാനുഭവം കൂടിയാണ്. ദാരിദ്ര്യവും ദയയും മ്യാൻമറിൽ കൈകോർത്തു പോകുന്നത് ഞാനവിടെ കണ്ടു. തെക്കുകിഴക്കൻ ഏഷ്യയിലൂടെയുള്ള എന്റെ യാത്രകളില്‍ ആളുകളെ ഏറ്റവും നന്നായി സ്വീകരിക്കുന്നവരാണ് ബർമീസുകൾ. മ്യാൻമറിലെ എന്റെ യാത്ര അവിസ്മരണീയമാക്കിയത് അവരാണ്.

സ്ട്രീറ്റ് ഫുഡ് കഴിക്കാനായി ഇനി എപ്പോഴെങ്കിലും യാങ്കോണിലേക്ക് പോവുകയാണെങ്കിൽ ഈ ട്രയിനില്‍ തന്നെ ഞാന്‍ വീണ്ടും യാത്ര ചെയ്യും. യാത്ര ചെലവു കുറവായതുകൊണ്ടോ  കാണാന്‍ ഏറെ കാഴ്ചകള്‍ ഉള്ളതുകൊണ്ടോ അല്ല, നാട്ടുകാരുടെ നേരു നിറഞ്ഞ ഹൃദയത്തില്‍ നിന്നും വരുന്ന ആ ഊഷ്മളമായ സൗഹൃദം ആസ്വദിക്കാന്‍.

സർക്കുലർ ട്രെയിന്‍: കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച യാങ്കോൺ സർക്കിൾ ലൈൻ ട്രെയിൻ 1954ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 45.9 കിലോമീറ്റർ നീളമുള്ള ലൂപ്പിലാണ് ഈ ട്രെയിൻ ഓടുന്നത്. 39 സ്റ്റേഷനുകളിൽ നിർത്തുന്നു. ട്രെയിൻ മിക്കവാറും ഓരോ കിലോമീറ്ററിലും നിർത്തുന്നതിനാല്‍ പ്രദേശവാസികൾക്ക് നഗരയാത്ര എളുപ്പമാക്കുന്നു. ട്രെയിന്‍ ടൈംടേബിൾ എല്ലായ്പ്പോഴും കൃത്യമായിരിക്കില്ല എന്നതിനാൽ പ്രധാന സ്റ്റേഷനിൽ (1877 ൽ നിർമ്മിച്ചത്) പോയി യാത്ര തുടങ്ങുന്നതാണ് നല്ലത്.  

യാങ്കൂണിലെ നാഗക്ഷേത്രം

പറയാന്‍ തുടങ്ങുന്നതിനു മുന്നേ ചെറിയ ഒരു മുന്നറിയിപ്പുണ്ട്. ഒഫിഡിയോഫോബിയ ഉള്ള ആളാണ്‌ നിങ്ങളെങ്കില്‍ ഇത് തുടര്‍ന്ന് വായിക്കരുത്. പാമ്പുകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്. പൂന്തോട്ടങ്ങളിലും മറ്റും കാണുന്ന കുഞ്ഞന്‍ പാമ്പുകളല്ല. ഒരു തടാക ക്ഷേത്രത്തിനുള്ളില്‍ പാലൂട്ടി വളര്‍ത്തുന്ന, ഭീമന്‍മാരായ, മടിയന്‍ പെരുമ്പാമ്പുകളെക്കുറിച്ച്.

അവിടെയെത്താനായി ആദ്യം യാങ്കോൺ നദി കടക്കണം. ഒരു കടത്തുവള്ളത്തിൽ (വിനോദസഞ്ചാരികൾ 4000 ക്യാട്ട് കൊടുത്ത് റിട്ടേൺ ടിക്കറ്റ് വാങ്ങണം) ദാല ഗ്രാമത്തിലേക്ക് പോകേണ്ടതുണ്ട്. അവിടെ ഇറങ്ങിയ ശേഷം Twanteയിലേക്ക് ബൈക്ക് ടാക്സിയില്‍ തുടരുന്ന യാത്ര. Baung Daw Gyoke Pagoda എന്ന് പേരുള്ള (Hmwe Paya എന്ന് വിളിപ്പേര്) നാഗക്ഷേത്രത്തിലേക്ക്.

ബൈക്ക് ടാക്സി ഡ്രൈവർ എനിക്ക് ഒരു ഹെൽമെറ്റ് കൈമാറി പടിഞ്ഞാറ് ഭാഗത്തേക്ക് കൈ ചൂണ്ടിക്കാട്ടിയ ശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ക്ലോക്ക് ടവർ, നെൽവയലുകൾ, തരിശുനിലങ്ങൾ, മണ്ണിടിച്ചിൽ, ഗോള്‍ഡന്‍ പഗോഡകൾ എന്നിവയെല്ലാം പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. എന്നെ സംബന്ധിച്ച് വളരെ വിചിത്രമായ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയാണിത്. മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകത്തിന് നടുവില്‍ ശാന്തമായി നില്‍ക്കുന്ന നാഗക്ഷേത്രം.  അവിടെയെത്തുന്ന തീർത്ഥാടകരും വിനോദസഞ്ചാരികളും സ്നേഹപൂർവ്വം പൊരിയും അപ്പവും സമര്‍പ്പിക്കുന്നു.

നിർദ്ദേശം കിട്ടിയതനുസരിച്ച് ഞാന്‍ പാദരക്ഷകൾ അഴിച്ചുമാറ്റി. ഒരു കൂട്ടം കുട്ടികൾ എനിക്ക് മത്സ്യങ്ങള്‍ക്കായുള്ള ഭക്ഷണം വിൽക്കാൻ ശ്രമിച്ചു. ഇവിടെ എന്താണ് കണ്ടെത്താനുള്ളത് എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ ആ ഉയർന്ന തടി പ്ലാറ്റ്ഫോമിലൂടെ നഗ്നപാദയായി നടന്നു.

എന്നെ വരവേറ്റ കാഴ്ച ഇതാണ്; ചുറ്റും മൂന്ന് ബുദ്ധ പ്രതിമകളും പച്ച ശാഖകളുമുള്ള ഒരു കോൺക്രീറ്റ് ബോധി വൃക്ഷം. അതിന്‍റെ മുകളിലുള്ള ശാഖകളിലൂടെ, നല്ല നീളവും തടിയുമുള്ള, മുപ്പതോളം ബർമീസ് പൈത്തണുകൾ അലസമായി നീങ്ങുന്നു. ഇടയ്ക്ക് വിശ്രമിക്കുന്നു, പ്രതിമകൾക്ക് ചുറ്റും ചുരുണ്ടു കിടന്നും തറയിലുടനീളം ഇഴഞ്ഞും അവ കാഴ്ചക്കാരുടെ മുഖത്തേക്ക് നോക്കുന്നു, ഒപ്പം അവിടെ ഏറ്റവും പുതുതായി എത്തിച്ചേര്‍ന്ന എന്നെയും.

ഇവിടെ ശിശുക്കളും പ്രായമുള്ളതുമായ പെരുമ്പാമ്പുകള്‍ വസിക്കുന്നു. മുതൽ വൃദ്ധർ വരെയാണ്, വിഷമോ ശത്രുക്കളോ ഒന്നുമില്ലാത്തവ. അവ പാൽ കുടിക്കുകയും മുട്ട കഴിക്കുകയും ചെയ്യുന്നു. പക്ഷേ അവരുമായി ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കാനോ കെട്ടിപ്പിടിക്കാനോ എനിക്ക് തോന്നിയില്ല! ആ ഉരഗങ്ങളിൽ ഒന്ന് എന്റെ മേൽ വീഴുമെന്നോ ദേഹത്ത് കൂടെ ഇഴയുമെന്നോ എന്നൊക്കെ എനിക്ക് വേവലാതിയാവാന്‍ തുടങ്ങി.

എനിക്ക് ചുറ്റും നിരവധി ആളുകള്‍ ആ പെരുമ്പാമ്പുകൾക്ക് മുന്നിൽ കൈകൂപ്പി പ്രാര്‍ഥിച്ചു. ഇവിടെ ഒരു കാര്യത്തിനായി മാത്രം ആത്മാര്‍ത്ഥമായി  പ്രാർത്ഥിച്ചാൽ അത് ഫലിക്കുമത്രേ. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ആഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാമെന്ന് വച്ചാല്‍ അത് നടക്കില്ല!

ഇവിടത്തെ ചില പാമ്പുകള്‍ക്ക് മൂന്ന് മീറ്റർ വരെ നീളമുണ്ട്. ഇത് ക്ഷേത്രത്തിന്റെ ശക്തിയുടെയും ശുഭസൂചനയുടെയും അടയാളമായി കരുതപ്പെടുന്നു

തെക്ക് കിഴക്കൻ ഏഷ്യയിലെ ക്ഷേത്രങ്ങളിൽ കല്ലിൽ കൊത്തിയ പാമ്പുകളുടെ ചിത്രങ്ങള്‍ സാധാരണമാണ്. എന്നാല്‍ കാലിനിടയിലൂടെ ഇഴഞ്ഞു പോവുകയോ ബുദ്ധ പ്രതിമകൾക്ക് ചുറ്റും ചുരുണ്ടു കിടക്കുകയോ ചെയ്യുന്ന പാമ്പുകള്‍ വളരെ അപൂര്‍വ്വമായ കാഴ്ചയാണ്.

ടെറ ഫിർമയിൽ തികച്ചും സുരക്ഷിതമായി തിരിച്ചെത്തി മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുത്തു കൊണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നി.

നിങ്ങള്‍ക്കറിയാമോ?

ബർമീസ് പെരുമ്പാമ്പുകള്‍ ആത്മാക്കളുടെ ലോകവും ഭൗതിക ലോകവും തമ്മിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മ്യാൻമറിലുടനീളമുള്ള നാഗക്ഷേത്രങ്ങളിൽ നടക്കുന്ന പരിപാടികളില്‍ മുഴുവന്‍ ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നു

ശ്രദ്ധിക്കുക

1. യാങ്കൂണിലേക്ക് പോകും മുന്നേ മ്യാന്മര്‍ ഇ-വിസക്ക് അപേക്ഷിക്കണം

2. ടാക്സികളില്‍ കയറും മുന്നേ നന്നായി വിലപേശുക

3. ക്യാട്ട് ആണ് ഇവിടത്തെ ലോക്കല്‍ കറന്‍സി. കയ്യില്‍ ചേഞ്ച്‌ കരുതുക.

4. നടന്നു കാണാവുന്ന സിറ്റിയാണ് യാങ്കൂണ്‍. സിറ്റി സെന്ററില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ

5. പ്രാദേശിക ഗതാഗതം വളരെ നിരക്ക് കുറഞ്ഞതും എന്നാല്‍ അങ്ങേയറ്റം ഉപയോഗകരവുമാണ്

6. ടാക്സികള്‍ ലഭ്യമാണ് ഇവിടെ

7. മുറുക്കുന്നത് വളരെ സാധാരണമാണ് ഇവിടെ. വഴിയിലൊക്കെ ചുവന്ന നിറത്തില്‍ തുപ്പിയിട്ടത് കണ്ടാല്‍ പേടിക്കേണ്ട

8. ഭക്ഷണം സാധാരണയായി നല്ല ഫ്രെഷായി കിട്ടും. മാംസഭക്ഷണവും വെജിറ്റേറിയനും ഒക്കെ ലഭ്യമാണ്.

9. നിറയെ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ ഉണ്ട് ഇവിടെ

10. നന്നായി വെള്ളം കുടിക്കണം. മ്യാന്മറില്‍ ചൂട് ഇടക്ക് കൂടുതലാണ്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com