8000ത്തിലധികം പടയാളികളെയും 520ഓളം കുതിരകളേയും ഖനനത്തിലൂടെ കണ്ടെടുത്തയിടം
Mail This Article
രാജാവ് മരണമടഞ്ഞ ശേഷം അടക്കം ചെയ്യുമ്പോഴും അദ്ദേഹത്തിന് സംരക്ഷണം വേണം എന്ന് ചിന്തിച്ചവരായിരുന്നു പുരാതന ചൈനയില്‍ ജീവിച്ചിരുന്ന ആളുകള്‍. മരണത്തിനു ശേഷവും ജീവിതം തുടരുമെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ തന്നെയാണ് ബിസി മൂന്നാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്ത് ചക്രവർത്തിയായിരുന്ന ചിൻ ഷി ഹ്വാങ്ങ് (Qin Shi Huang) മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനൊപ്പം ഒരു മഹാ സൈന്യത്തെക്കൂടി അടക്കം ചെയ്തത്. കളിമണ്ണില്‍ തീര്‍ത്ത പടയുടെ പ്രതിമകളായിരുന്നു ഇത്.
കര്‍ഷകര്‍ കണ്ടെടുത്ത നിധി
മണ്ണിനടിയില്‍ ഇത്തരമൊരു മഹാദ്ഭുതം മറഞ്ഞിരിക്കുന്നുണ്ടെന്ന് ഇരുപതാം നൂറ്റാണ്ടു വരെ ആരും അറിഞ്ഞിരുന്നില്ല. ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലെ കര്‍ഷകരാണ് ഈ പടയ്ക്ക് മണ്ണിനടിയില്‍ നിന്നും വീണ്ടെടുത്ത് പുതുജീവന്‍ നല്‍കിയത്. 1974ലായിരുന്നു അത് സംഭവിച്ചത്.
പടയാളികള്‍ മാത്രമല്ല
ആള്‍പ്രതിമകള്‍ക്കു പുറമേ കുതിരകളുടെയും പടക്കോപ്പുകളുടെയും രഥങ്ങളുടെയും മറ്റും പ്രതിമകളും ഈ കൂട്ടത്തിലുണ്ട്. സൈന്യാധിപന്‍റെ പ്രതിമകള്‍ വലുതും സാധാരണ പടയാളികള്‍ ചെറുതുമായാണ് ഉണ്ടാക്കിയിട്ടുള്ളത്. മൊത്തം 8000ത്തിലധികം പടയാളികളെയും 520ഓളം കുതിരകളേയുമാണ് ഖനനം നടത്തിയപ്പോള്‍ ഇവിടെ നിന്നും കണ്ടെടുത്തത്. എന്തൊരു വലിയ പട, അല്ലേ!
കളിമണ്‍ യോദ്ധാക്കളെ കാണാന്‍ പോയാലോ?
ചൈനയിലെ സിയാനിലാണ് ഈ കളിമണ്‍ സൈന്യം ഇപ്പോള്‍ ഉള്ളത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു വീണ്ടെടുപ്പും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതുമായതിനാല്‍ ഈ വന്‍ 'സേന' സിയാനിലെത്തുന്ന ഓരോ സന്ദർശകരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
വര്‍ഷം മുഴുവനും സന്ദര്‍ശനം നടത്താമെങ്കിലും മാര്‍ച്ച്-മേയ്, സെപ്തംബര്‍-ഒക്ടോബര്‍ കാലയളവിലാണ് ഇവിടത്തെ കാലാവസ്ഥ ഏറ്റവും നല്ലത്. ഹോളിഡേകള്‍ ഒഴിവാക്കിയാല്‍ തിരക്കില്‍ നിന്നും രക്ഷപ്പെടാം.
ഒരാള്‍ക്ക് CNY 120 അതായത് 1243 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെ സന്ദര്‍ശന ദിനത്തിന് ഏഴു ദിവസം മുന്നേ ബുക്ക് ചെയ്യണം.