ADVERTISEMENT

ജോലിയൊക്കെ വിട്ട് ഒരു ലോകയാത്ര എന്നത് മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. ഇങ്ങനെ ചെയ്ത ഇന്ത്യാനപൊളിസില്‍ നിന്നുള്ള ഒരു യുവതിയുടെ കഥയാണിത്. യാത്രയ്ക്കു വേണ്ടി, ജോലി മാത്രമല്ല, കാമുകനെക്കൂടിയാണ് ഈ ഇരുപത്തിനാലുകാരി ഉപേക്ഷിച്ചതെന്ന് മാത്രം!

travel-world1

സിഡ്നി ഫെര്‍ബ്രാചെ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. കാമുകനെ ഉപേക്ഷിച്ചെങ്കിലും ഒറ്റക്കല്ല യാത്ര. എല്ല എന്ന് പേരുള്ള നായക്കുട്ടിക്കൊപ്പം, വാനിലാണ് സിഡ്നിയുടെ യാത്ര. ജോലി ഉപേക്ഷിച്ച് ഇതേപോലെ യാത്ര ചെയ്യുന്ന മറ്റൊരു പെണ്‍കുട്ടിയെ കണ്ടതാണ് സിഡ്നിക്ക് പ്രചോദനമായത്.

travel-world5

ഒരുമിച്ചു യാത്ര ചെയ്യാന്‍ വേണ്ടി സിഡ്നിയും കാമുകനും കൂടി ഒരു ബെന്‍സ് കാര്‍ വാങ്ങിച്ചിരുന്നു മുന്‍പേ. യാത്രയ്ക്ക് അനുയോജ്യമാക്കുന്നതിനായി ഒരുപാട് പണം അതിന്മേല്‍ ചെലവഴിക്കുകയും ചെയ്തു.

2017 സെപ്തംബര്‍ മാസത്തില്‍ ഇവര്‍ യാത്രക്ക് തയാറായി. എന്നാല്‍ അപ്പോഴാണ്‌ സിഡ്നി ഒരു കാര്യം മനസിലാക്കുന്നത്. ഈ കാമുകന്‍ തന്‍റെ കൂടെ യാത്ര ചെയ്യാന്‍ പറ്റിയ ആളല്ല! പിന്നീട് ഒന്നും ആലോചിച്ചില്ല, കാമുകനെ ഉപേക്ഷിച്ച് ഒറ്റക്കുള്ള യാത്രയാവാം എന്ന് തീരുമാനിച്ചു.

travel-world3

പിന്നീട് ആ വാഹനം കാമുകന് കൊടുത്ത് ഒറ്റയ്ക്കുള്ള യാത്രയ്ക്കായി പണം സ്വരൂപിക്കുന്നതിനു വേണ്ടി സിഡ്നി വീണ്ടും ജോലിക്ക് കയറി. മൂന്നു ജോലികള്‍ മാറി മാറി ചെയ്തു. കൂടുതല്‍ പണം സമ്പാദിക്കാന്‍ ജോലിസമയം അല്ലാത്ത മറ്റു സമയത്ത് വേറെ ജോലികള്‍ക്കും പോയി. അങ്ങനെ തന്‍റെ യാത്രക്കായി സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിനുള്ള പണം സ്വരൂപിച്ചു. 

travel-world2

ഫോര്‍ഡിന്‍റെ വാന്‍ വാങ്ങിക്കാനായി പതിനേഴു ലക്ഷത്തിലധികം രൂപ സിഡ്നി സ്വരുക്കൂട്ടി വച്ചു. 2018 മേയ് മാസത്തില്‍ വാന്‍ വാങ്ങിച്ച് അതിനുള്ളില്‍ അടുക്കളയും കിംഗ് സൈസ് ബെഡും ടോയ്‌ലറ്റും അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കി. ഒരു വർഷത്തിനുള്ളിൽ, മൊണ്ടാന, യൂട്ട, അരിസോണ, കാലിഫോർണിയ, ഒറിഗോൺ, കാനഡയിലെ ക്യൂബെക്ക് എന്നിവയുൾപ്പെടെ 20 വ്യത്യസ്ത സ്ഥലങ്ങളിലൂടെ സിഡ്നി യാത്ര ചെയ്തു.

travel-world4

യാത്രക്കിടെ ഉണ്ടാകുന്ന ചെലവുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നാണോ സംശയം? വെബ്സൈറ്റില്‍ നല്‍കുന്ന പരസ്യവും അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങുമൊക്കെയാണ് സിഡ്നിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. Divine On The Road എന്ന പേരിലുള്ള തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലും സിഡ്നി ഈ യാത്രയുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com