ADVERTISEMENT

ഒന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്തുണ്ട് ഗായിക ജ്യോത്സന. മധുരമൂറും ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് കയറികൂടിയ ജ്യോത്സനക്ക് പാട്ടിനൊപ്പം ഒരിഷ്ടം കൂടിയുണ്ട്, യാത്രകൾ. കുട്ടിക്കാലം മുതൽ യാത്രകൾ പോകാൻ ഒരുപാട് ഇഷ്ടമായിരുന്നു. ദൈവാനുഗ്രഹത്താൽ താൻ പ്രാണൻപോലെ സ്നേഹിക്കുന്ന പാട്ടിനൊപ്പം ഇഷ്ടപ്പെട്ട യാത്രകൾ നടത്തുവാനുള്ള ഭാഗ്യവും ഇൗ കലാകാരിക്കുണ്ടായി. പാട്ടിനൊപ്പം സഞ്ചരിക്കുന്ന ജ്യോത്സന തന്റെ ഇഷ്ട യാത്രകളെക്കുറിച്ച് മനോരമ ഒാൺലൈനിൽ പറയുന്നു.

jyotsna-trip-1

പഠിക്കുന്ന കാലഘട്ടത്തിൽ മിക്കവർക്കും ഇഷ്ടക്കുറവ് തോന്നുന്ന വിഷയമായിരുന്നു ഹിസ്റ്ററി. വർഷങ്ങളും ചരിത്രപരമായ വിഷയങ്ങളും മറ്റും കൃത്യമായി വായിച്ചു പഠിച്ചുവയ്ക്കാൻ പലരും മറക്കും അതു തന്നെയായിരുന്നു മിക്കവരുടെയും പ്രശ്നം. തന്റെ കാര്യത്തിൽ നേരെ വിപരീതമായിരുന്നു, എറ്റവും ഇഷ്ടപ്പെട്ട വിഷയം ഹിസ്റ്ററിയായിരുന്നു. ചരിത്രപരമായ കാര്യങ്ങളെക്കുറിച്ചറിയാനും പഠിക്കുവാനും ഒരുപാട് ഇഷ്ടമായിരുന്നു, ജ്യോത്സന പറയുന്നു. ഹിസ്റ്ററി പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചിട്ടുണ്ട് അവിടങ്ങളിലൊക്കെ പോകണമെന്ന്. ദൈവാനുഗ്രഹത്താൽ കുറേയധികം സ്ഥലങ്ങളിലേക്ക് പോകാൻ സാധിച്ചിട്ടുണ്ട്. കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും എല്ലാം നിറഞ്ഞ കാഴ്ചകള്‍ ഒരുപാട് ഇഷ്ടമാണെന്നും ജ്യോത്സന പറയുന്നു.

Celebrity-Treavel-Jyotsna1

തന്റെ ഇൗ യാത്രാപ്രേമത്തിന് ഒപ്പം നിൽക്കുന്ന ഒരാളെ തന്നെയാണ് ദൈവം കൂട്ടായി നൽകിയതെന്നും ജ്യോത്സന പറയുന്നു. ഭർത്താവ് ശ്രീകാന്തും യാത്രാപ്രേമിയാണ്. ഒഴിവ് കിട്ടിയാൽ ഇരുവരും ട്രിപ് പോകുക പതിവ്. കൃത്യമായി പ്ലാൻ ചെയ്ത് വർഷത്തിൽ ഒരു തവണ യാത്ര നടത്താറുണ്ടെന്നും ജ്യോത്സന പറയുന്നു. പോകുവാനായി ഏത് സ്ഥലമാണോ പ്ലാൻ ചെയ്യുന്നത് ആ സ്ഥലത്തെക്കുറിച്ച് ആദ്യം നന്നായി പഠിക്കും അവിടെ കാണേണ്ട നല്ല സ്ഥലങ്ങൾ, അവിടുത്തെ സംസ്കാരം താമസസ്ഥലം എന്നുവേണ്ട സകലതും ഗൂഗിളിന്റെ സഹായത്തോടെ പഠിച്ചാണ് യാത്രയ്ക്ക് പുറപ്പെടുന്നത്. കഴിവതും ഞങ്ങൾ അന്നാട്ടിലെ ആളുകളുമായി അടുത്തിടപിഴകാനായി ലോക്കൽ താമസസൗകര്യങ്ങളാണ് തിരഞ്ഞെടുക്കാറ്. ആ സ്ഥലത്തെക്കുറിച്ച്  എല്ലാകാര്യങ്ങളും അവിടുത്തെ നാട്ടുകാരെക്കാളും വേറെ ആർക്കാണ് പറഞ്ഞു തരാനാകുക. അവരുമായി സംസാരിച്ച് അവരുടെ സംസ്കാരവും രീതികളും കാര്യങ്ങളുമൊക്കെ അറിയാറുണ്ട്. ഭാഷ വില്ലനാകാറുണ്ടെങ്കിലും ട്രാൻസിലേറ്റർ ടൂളുകൾ ചില സമയങ്ങളിൽ സഹായിക്കാറുണ്ട്.

ലോകം മുഴുവൻ ഒരുപരിധി വരെ ചുറ്റി കറങ്ങി എന്നു തന്നെ പറയാം. പ്രോഗ്രാമിന്റെ ഭാഗമായും അല്ലാതെയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. യുഎസ്, യുകെ,സ്വിറ്റ്സർലൻഡ്, ഒാസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, മി‍ഡിലിസ്റ്റ്, സിങ്കപൂർ, ആഫ്രിക്ക, ബോട്സ്വാന, ഇറ്റലി, ഫ്രാൻസ്, സ്വീഡൻ അങ്ങനെ നീളുന്നു. കണ്ട രാജ്യങ്ങളിൽ ഏതാണ് മികച്ചതെന്ന് പറയാനാവില്ല. ഒാരോ രാജ്യത്തിനും അതിന്റേതായ ഭംഗിയുണ്ട് എങ്കിലും ഇറ്റലിയോട് എനിക്കിത്തിരി കൂടുതൽ ഇഷ്ടം തോന്നി. വെനീസ് അതിമനോഹര സ്ഥലമാണ്.

jyotsna-trip

വെനീസ് എന്ന ആലപ്പുഴയിലൂടെ

നമ്മളുടെ നാട്ടിൽ യാത്രകൾ റോഡിലൂടെയാണെങ്കിൽ, വെനീസിൽ എല്ലായിടത്തേക്കും ബോട്ടിലാണു സഞ്ചാരം. കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണു വെനീസ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ലോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം.

470629582

വെനീസ് ചരിത്ര നഗരമാണ്. അതുകൊണ്ടു തന്നെ ചരിത്രം വിശദീകരിക്കാതെ ഈ രാജ്യത്തെക്കുറിച്ച് പറഞ്ഞു മുഴുമിപ്പിക്കാനാവില്ല. കലാസൃഷ്ടികളുടെ വലിയ ശേഖരം വെനീസിലുണ്ട്. ബൈസന്റിയൻ, ഇറ്റാലിയൻ, ബറോക്ക്, ഗോഥിക് സംസ്കാരങ്ങളോളം പഴക്കമുള്ള ഈ സൃഷ്ടികൾ വെനീസിലെ മ്യൂസിയങ്ങളിൽ സംരക്ഷിച്ചിട്ടുണ്ട്.

സൗന്ദര്യം നിറഞ്ഞ നാട്

കണ്ട രാജ്യങ്ങളെല്ലാം ഒന്നിനൊന്നും മികച്ചതാണ്. ഇത്തിരി സൗന്ദര്യം കൂടുതലായി എനിക്ക് തോന്നിയത് സ്വിറ്റ്സർലാൻഡ് കാഴ്ചകൾക്കാണ്.ആരുടെയും മനംമയക്കുന്ന പറുദീസയാണ് സ്വിറ്റ്സർലൻഡ്. മഞ്ഞുമലകളും പച്ചപ്പും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണിവിടെ.

switzerland-gif

എവിടേക്ക് നോക്കിയാലും സുന്ദരകാഴ്ചകളാണ്. അവിടുത്തെ ആ സൗന്ദര്യത്തിന് കോട്ടം വരുത്താതെ നിലനിർത്തുന്നതിന് അന്നാട്ടുകാർക്കും പങ്കുണ്ട്. വളരെ വൃത്തിയോടെയും ഭംഗിയോടുമാണ് ഒാരോ സ്ഥലങ്ങളും സംരക്ഷിച്ചിരിക്കുന്നത്.

വന്യമൃഗങ്ങളെ അടുത്ത് കണ്ടുള്ള യാത്ര

ആഫ്രിക്കയിലെ ബോട്സ്വാന ട്രിപ്പ് വേറിട്ടൊരു അനുഭവമായിരുന്നു സമ്മാനിച്ചത്. കാട്ടിലൂടെയുള്ള ജീപ്പ് സഫാരി. ചീറ്റയെ ഏറ്റവും അടുത്തു കാണുവാനും സ്പർശിക്കുവാനും സാധിച്ചു. വന്യജീവികളെ കണ്ടുള്ള ആ യാത്ര മറക്കാനാവില്ല. കേരളത്തിനകത്ത് മൂന്നാർ, വയനാട്, വാഗമൺ, പൊന്മുടി എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. 

കടലിനു നടുവിലെ അദ്ഭുതം

ഇന്ത്യക്കകത്തുള്ള യാത്രയിൽ അദ്ഭുതമായി തോന്നിയത് മുരുട് ജഞ്ചിറ കോട്ടയാണ്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കടല്‍ക്കോട്ട. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. തിരമാലകളെ പ്രതിരോധിക്കാനായി 40 അടിയോളം ഉയരത്തില്‍ മതിലുകള്‍ കെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏതുതരം ആക്രമണത്തെയും ചെറുക്കാനാവുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അറബിക്കടലിന്‍റെ കിഴക്കൻ തീരത്ത് കരയിൽനിന്ന് അരക്കിലോമീറ്റർ മാറിയുള്ള ഒരു ദ്വീപിലാണ് മുരുട് ജഞ്ചിറ കോട്ട.

Murud-Janjira

തെങ്ങും കവുങ്ങും നിറഞ്ഞതാണ്‌ കോട്ടയുടെ പരിസരം. തോക്കുകളും പീരങ്കികളും സൂക്ഷിക്കാനുള്ള നിരവധി ഗോപുരങ്ങളും മറ്റും കോട്ടയ്ക്കകത്ത് കാണാം. മുന്‍പ് ഇവിടെ 500 പീരങ്കികള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവയില്‍ ചിലതു മാത്രമേയുള്ളൂ. കോട്ടയ്ക്കകത്ത് വാട്ടർ ടാങ്കുകളും മനോഹരമായ ശവകുടീരങ്ങളും ശിൽപങ്ങളും കാണാം. ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ആറ് ആനകളുടെ ശിൽപം ശ്രദ്ധേയമാണ്. സിദ്ദികളുടെ യുദ്ധവീര്യത്തെയാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. ശുദ്ധജലം നിറഞ്ഞ രണ്ടു കുളങ്ങളുണ്ട് ഈ കോട്ടയ്ക്കുള്ളില്‍. കടലിനു നടുവില്‍ ഇങ്ങനെയൊരു ശുദ്ധജല സ്രോതസ്സ് ഉണ്ടാകുന്നത് അദ്ഭുതമായാണ് കണക്കാക്കുന്നത്. ജീവിതത്തിലെ അദ്ഭുതകാഴ്ചയായിരുന്നു ആ യാത്ര.

സ്വപ്നയാത്ര

ലോകം മുഴുവനും ചുറ്റികാണണമെന്നാണ് ആഗ്രഹം. സ്വപ്നയാത്രയായ ചില ഇടങ്ങളുണ്ട്. ഗ്രീസ്, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, റഷ്യ ഇനിയുള്ള യാത്ര ഇവിടേക്കുള്ളതാണ്. പാട്ടും സ്വന്തമായുള്ള യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിന്റെ ലോകത്തിലൂടെയുള്ള സഞ്ചാരമാണെങ്കിലും സ്വപ്നയാത്രയ്ക്ക് സമയം കണ്ടെത്തുമെന്നും ജ്യോത്സന പറഞ്ഞു.

English Summery: Celebrity Travel Jyotsna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com