ADVERTISEMENT

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമികളിലൊന്നായ വടക്കന്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയെക്കുറിച്ച് കേട്ടു കാണും. ഇവിടെ മരുഭൂമിയുടെ അറ്റം കാണാത്ത ശൂന്യതയ്ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈ ശില്‍പ്പത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി അനവധി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഈ ഭീമന്‍ കൈ.

ഭീമന്‍ 'കൈ'യുടെ ജനനം

കാല്‍ നൂറ്റാണ്ടിനു മുന്‍പ്, ചിലിയുടെ ചെമ്പ് ഖനന വ്യവസായത്തിന്‍റെ കേന്ദ്രമായ അന്റോഫാഗസ്റ്റ നഗര അധികൃതര്‍ അറ്റക്കാമ മരുഭൂമിയുടെ ശൂന്യത നികത്താനായി ശ്രദ്ധേയമായ എന്തെങ്കിലും നിർമിക്കാൻ സാന്റിയാഗോ ശിൽപിയായ മരിയോ ഇറാറാസബലിനോട് ആവശ്യപ്പെട്ടു. അങ്ങനെ 1992 മാർച്ചിൽ 36 അടി ഉയരമുള്ള ഈ കോണ്‍ക്രീറ്റ് കൈ സ്ഥാപിക്കപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 3608 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിൽപം ‘മനോ ഡെൽ ഡെസേർട്ടോ’ എന്നറിയപ്പെടുന്നു.

അര്‍ത്ഥതലങ്ങള്‍ തേടി

മറ്റേതൊരു കലാസൃഷ്ടിയുമെന്ന പോലെ ഈ കൈയുടെ അര്‍ത്ഥം എന്താണ് എന്നതിനെച്ചൊല്ലി നിരവധി അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. പ്രകൃതിക്കും പഞ്ചഭൂതങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ ഒന്നുമല്ല എന്ന ഓര്‍മപ്പെടുത്തലാണ് ഈ കൈ എന്നതാണ് ഒരു വ്യാഖ്യാനം. മനുഷ്യന്‍ എല്ലാം വെട്ടിപ്പിടിച്ചതിന്റെ പ്രതീകമാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. മനുഷ്യന്‍റെ ദുർബലതയുടെയും നിസ്സഹായതയുടെയും ചിത്രീകരണമാണ് ഇതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. 74 കിലോമീറ്റർ അകലെയുള്ള ഏറ്റവും അടുത്ത നഗരമായ ആന്റോഫാഗസ്റ്റയിലെത്തും മുൻപ് വാഹനത്തിന്‍റെ ഇന്ധനം തീര്‍ന്നു പോയാല്‍ ഈ അര്‍ത്ഥം ശരിക്കും മനസിലാകും എന്നാണ് ഇക്കൂട്ടരുടെ വിശദീകരണം.

ഒരു കൈ മാത്രമല്ല

ഒരു പതിറ്റാണ്ട് മുമ്പ് ഉറുഗ്വേയിൽ ഒരു ശില്‍പി നിര്‍മിച്ച ഒരു കൈയുടെ തുടർച്ചയാണ് മരുഭൂമിയില്‍ സ്ഥാപിച്ച ഈ ഇടത് കൈ ശില്‍പം. അന്റോഫാഗസ്റ്റയിൽ നിന്ന് 1,200 മൈൽ കിഴക്കായി അറ്റ്ലാന്റിക് തീരദേശ റിസോർട്ടായ പൂന്ത ഡെൽ എസ്റ്റെയിലെ ബീച്ചിലെ മണലിൽ നിന്ന് ഈ ശില്‍പ്പത്തിന്‍റെ നാല് കോൺക്രീറ്റ് വിരലുകളും തള്ളവിരലും ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. ഈ ശിൽപത്തെ ‘ജീവിതത്തിലേക്ക് ഉയരുന്ന മനുഷ്യൻ’ എന്നായിരുന്നു ഇറാറാസബാൽ വിളിച്ചത്. എന്നാല്‍ നാട്ടുകാർ ഇതിനു പേരിട്ടത് ‘മുങ്ങിമരിച്ചവരുടെ സ്മാരകം’ എന്നായിരുന്നു.

English Summary: Hand of the Desert chile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com