ADVERTISEMENT

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമി.  പ്രത്യേക തരം പുല്ലുകള്‍ മാത്രം വളരുന്ന തെക്കന്‍ ആഫ്രിക്കയിലെ നമീബ് മരുപ്രദേശം ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അവിടെ നടന്ന ഒരു അദ്ഭുത പ്രതിഭാസം കാരണമായിരുന്നു. ഈ പ്രദേശം നിറയെ വലയങ്ങളാണ്. വൃത്താകൃതിയില്‍ പുല്ല് ചെത്തി മാറ്റിയ പോലെ 2 മുതല്‍ 15 മീറ്റര്‍ വരെ വ്യാസമുള്ള വൃത്തങ്ങള്‍. വലയങ്ങളുടെ ഏറ്റവും പുറംഭാഗത്താകട്ടെ, പുല്ലുകളുടെ വളര്‍ച്ച കൂടുതലായുള്ളതും കാണാം! ഈ അദ്ഭുത വലയങ്ങളെ അവര്‍ 'ഫെയറി സര്‍ക്കിള്‍സ്' എന്ന് പേരിട്ടു വിളിച്ചു. 

mysterious-fairy-circles-of-namibia1

ഈ വലയങ്ങള്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടു? നിരവധി വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണത്. ഇവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ 1920 മുതലുള്ള പല റെക്കോഡുകളിലും കാണാം. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന കാലത്താണ് ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായത്. 

ജലക്ഷാമം നേരിടാനായി സസ്യങ്ങളുടെ അതിജീവനത്തിനായുള്ള മത്സരത്തിന്‍റെ അനന്തര ഫലമാകാം ഈ വൃത്തങ്ങള്‍ എന്ന് ഒരു പഠനം പറയുന്നു. ജലത്തിനു ക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സസ്യങ്ങള്‍ സ്വയം സംഘടിക്കുന്നു. വൃത്താകൃതിയിലുള്ള ഭാഗങ്ങളില്‍ ജലം സംഭരിക്കുകയും അവ പിന്നീട് പുറമെയുള്ള സസ്യങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ജലത്തിന്‍റെ അളവ് കൂടുമ്പോള്‍ ബയോമാസ് കൂടുകയും മണ്ണ് കൂടുതല്‍ അയവുള്ളതാവുകയും ചെയ്യുന്നു. അങ്ങനെ സാന്ദ്രത കുറഞ്ഞ ഈ മണ്ണില്‍ മുഴുവന്‍ സസ്യങ്ങള്‍ക്കും വേണ്ട ജലം സംഭരിക്കപ്പെടുന്നു എന്നാണ് ഒരു വിശദീകരണം.സസ്യങ്ങള്‍ ഭക്ഷണമാക്കുന്ന പ്രാണികള്‍ കാരണമാകാം ഇവ ഉണ്ടാകുന്നത് എന്ന് മറ്റൊരു പഠനം പറയുന്നു. എന്നാല്‍ ഈ ഗവേഷണവും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. വിഷസസ്യങ്ങള്‍ വളരുന്നത് മൂലമാകാം എന്ന് മറ്റൊരു അഭിപ്രായവും ഇടയ്ക്ക് ഉയര്‍ന്നു വന്നു.

വടക്കന്‍ നമീബിയയിലെ ആദിവാസി വിഭാഗമായ ഹിംബകളുടെ വാമൊഴി പുരാണങ്ങളില്‍ ഈ വലയങ്ങളെക്കുറിച്ച് നിരവധി കഥകളുണ്ട്. ദൈവങ്ങള്‍, ആത്മാക്കള്‍, പ്രകൃതി ദേവതകള്‍ മുതലായവരുടെ പ്രവൃത്തിയാണ് ഈ വലയങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ വലയങ്ങള്‍ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് ഇവിടത്തെ മറ്റൊരു വിഭാഗമായ ബുഷ്മെന്‍ ഗോത്രക്കാര്‍ കരുതുന്നു. ഭൂമിക്കടിയില്‍ വസിക്കുന്ന ഭീമനായ ഒരു ഡ്രാഗണ്‍ പുറത്തു വിടുന്ന ശ്വാസമേറ്റാണ് പുല്‍ത്തകിടികള്‍ ഇങ്ങനെ രൂപം മാറുന്നതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

 

കൃഷിക്കായി ഹിംബ ജനത ഈ വലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെ വളരുന്ന പുല്ലുകള്‍ അവര്‍ കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുന്നു. വലയത്തിനു ചുറ്റും മരം കൊണ്ട് വേലി കെട്ടി കാലികളെ ഈ വൃത്തത്തിനുള്ളില്‍ സംരക്ഷിക്കുന്നതും ഇവരുടെ പതിവാണ്.നമീബിയയില്‍ മാത്രമല്ല, 2014- ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാരയിലെ ന്യൂമാൻ പട്ടണത്തിന് 15 കിലോമീറ്റർ അകലെയുള്ള പ്രദേശത്തും ഇതേപോലെയുള്ള ഫെയറി സർക്കിളുകൾ കണ്ടെത്തിയിരുന്നു. എന്തായാലും ഇന്നും ഈ പ്രതിഭാസത്തിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ് ഈ ഫെയറി സര്‍ക്കിളുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com