ADVERTISEMENT

ഇപ്പോഴും ലോകത്തിന് വളരെ കുറച്ച് മാത്രം വിവരങ്ങള്‍ അറിയാവുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പരീക്ഷണ കേന്ദ്രമായാണ് ഏരിയ 51 അറിയപ്പെടുന്നത്. 1955 മുതല്‍ സജീവമെങ്കിലും ഏരിയ 51 ഉണ്ടെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത് 2013ല്‍ മാത്രമാണ്. 

നെവാഡയിലൂടെ പോകുന്ന സ്‌റ്റേറ്റ് ഹൈവേ 375ല്‍ നിന്നും ഉള്ളിലേക്കു പോകുന്ന ഒരു മണ്‍പാതയുണ്ട്. സാധാരണ യാത്രക്കാരാരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഈ പാതയുടെ അവസാനത്തിലാണ് ഏരിയ 51ലേക്കുള്ള കവാടം. കണ്ണെത്താ ദൂരത്തോളം മുള്‍ച്ചെടികളും പാറക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശം. ഫോണ്‍ റേഞ്ചില്ലാത്ത ജിപിഎസ് ലഭിക്കാത്ത കിലോമീറ്ററുകള്‍ അകലെ മാത്രം പെട്രോള്‍ പമ്പുകളുള്ള ഈ പ്രദേശത്തിലൂടെ ഏരിയ 51ലേക്ക് വഴികാണിക്കുന്ന ബോര്‍ഡുകളൊന്നും കണ്ടെത്താനായെന്നു വരില്ല.  ഭൂപടത്തില്‍ ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഏരിയ 51. 

ഭൂപടത്തിന്റെ പകര്‍പ്പുകളും ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇന്ധനവും കരുതിവേണം ഇതുവഴിയുള്ള യാത്രയെന്നാണ് പലരും നല്‍കുന്ന മുന്നറിയിപ്പ്. എങ്കിലും സാധാരണക്കാരായ എല്ലാവരുടേയും ഏരിയ 51ലേക്കുള്ള യാത്രകള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് മുന്നില്‍ അവസാനിക്കുന്നു. അതിനപ്പുറം കടക്കാന്‍ ശ്രമിക്കുന്നവരെ കാത്ത് സൈനിക നടപടികളും കനത്ത പിഴയുമാണ് കാത്തിരിക്കുന്നത്. ഒരു കാട്ടുമുയലിന് പോലും കാമറകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനത്തെ മറികടന്ന് പോകാനാവില്ലെന്നാണ് വര്‍ഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്ന നാട്ടുകാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. 

ചാന്ദ്ര ദൗത്യവും പറക്കും തളികകളും

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടേയില്ലെന്ന് കരുതുന്നവര്‍ ഇന്നുമുണ്ട്. അമേരിക്ക ഭൂമിയില്‍ സെറ്റിട്ട് സംപ്രേക്ഷണം ചെയ്തതായിരുന്ന മനുഷ്യന്റെ ചാന്ദ്ര യാത്രകളെന്നുമാണ് ഇവരുടെ വാദം. ഏരിയ 51ല്‍ ഇട്ട സെറ്റിന്റെ ചിത്രങ്ങളാണ്  മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്ന നിലയില്‍ അമേരിക്ക പ്രചരിപ്പിച്ചതെന്നാണ് ഒരുകൂട്ടം ഗൂഢാലോചന സിദ്ധാന്തക്കാര്‍ ഇപ്പോഴും കരുതുന്നത്. 

area-51

അമേരിക്ക സൈന്യം അന്യഗ്രഹജീവികളെ പാര്‍പ്പിച്ചിരിക്കുന്ന രഹസ്യ കേന്ദ്രമാണെന്നാണ് ഏരിയ 51നെക്കുറിച്ചുള്ള മറ്റൊരു വാദം. ഭൂമിയിലെത്തപ്പെട്ട അന്യഗ്രഹജീവികളെയും പറക്കും തളികകളേയും അമേരിക്ക ഏരിയ 51ല്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാദത്തിന് അമേരിക്കയിലും പുറത്തും ഇന്നും വലിയ പ്രചാരമുണ്ട്. 2012ല്‍ നാഷണല്‍ജിയോഗ്രാഫിക് സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ മൂന്നിലൊന്ന് അമേരിക്കക്കാരും (എട്ടു കോടി) പറക്കും തളികകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയ വിവരവും പറയുന്നുണ്ട്.

ഏരിയ 51ന്റെ ജനപ്രീതി വോട്ടാക്കാന്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനും ശ്രമിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ ഏരിയ 51ലെ അന്യഗ്രഹ ജീവികളുടെ പരീക്ഷണങ്ങളെക്കുറിച്ചുള്ള എല്ലാ രേഖകളും പുറത്തുവിടുമെന്നായിരുന്നു ഹില്ലരിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ ഹില്ലരി തോറ്റതോടെ ഏരിയ 51ന്റെ ദുരൂഹത പോറലേല്‍ക്കാതെ നിലനിന്നു.

ചാരവിമാനങ്ങളുടെ രഹസ്യ കേന്ദ്രം

ശീതയുദ്ധകാലത്ത് അമേരിക്കയുടെ രഹസ്യ ചാരവിമാനങ്ങളുടെ പരീക്ഷണ കേന്ദ്രമായിരുന്നു ഏരിയ 51. വളരെ ഉയരത്തിലൂടെ പറക്കാന്‍ സാധിക്കുന്ന ചാരവിമാനങ്ങള്‍ നിർമിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് എയ്‌സന്‍ഹോവര്‍ 1954ലാണ് അനുമതി നല്‍കിയത്. അമേരിക്കന്‍ ചാരവിമാനങ്ങളില്‍ പ്രധാനമായിരുന്ന U2വിന്റെ പരീക്ഷണ 1955 മുതല്‍ ഏരിയ 51ല്‍ നടത്തിയിരുന്നു. 1992ല്‍ സിഐഎ പുറത്തുവിട്ട രേഖകളില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. 

1950കളില്‍ പരമാവധി 10,000 മുതല്‍ 20,000 വരെ അടി ഉയരത്തിലായിരുന്നു വിമാനങ്ങള്‍ പറന്നിരുന്നത്. ഇന്നും പരമാവധി 45,000 അടി വരെയാണ് സാധാരണ വിമാനങ്ങള്‍ പറക്കുന്നത്. എന്നാല്‍ U2 60,000 അടി ഉയരെയാണ് നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നത്. 1960ല്‍ സോവിയറ്റ് യൂണിയന്‍ ഒരു U2 വിമാനത്തെ മിസൈല്‍ വെച്ച് തകര്‍ക്കുകയുണ്ടായി. 

area-51-2

ഇതേതുടര്‍ന്നാണ് റഡാറുകള്‍ക്ക് എളുപ്പത്തില്‍ പിടികൊടുക്കാത്ത എ12 വിമാനങ്ങള്‍ അമേരിക്ക നിര്‍മ്മിച്ചത്. ഇതിന്റെ പരീക്ഷണവും ഏരിയ 51ലായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡം 70 മിനുറ്റില്‍ പറന്നുകടക്കാന്‍ ഈ അതിവേഗവിമാനത്തിന് സാധിക്കുമായിരുന്നു. മണിക്കൂറില്‍ 2200 മൈല്‍(3540 കിലോമീറ്റര്‍) ആയിരുന്നു എ12ന്റെ വേഗത. 90,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ എ12ന് സാധിക്കും. പറക്കും തളികകളെന്ന് ഇക്കാലത്ത് പലരും ധരിച്ചുവശായത് U2വും എ12ഉം അടക്കമുള്ള ചാരവിമാനങ്ങളുടെ നിരീക്ഷണപറക്കലുകളായിരുന്നു. 

ഏരിയ 51 മായി ബന്ധപ്പെട്ട ദുരൂഹതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അമേരിക്കക്കുണ്ടായിരുന്നത്. 1955ല്‍ തുടങ്ങിയ ഏരിയ 51നെക്കുറിച്ച് 2013ല്‍ മാത്രമാണ് സിഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏരിയ 51നെക്കുറിച്ച് ആദ്യമായി പരസ്യമായി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഒബാമായയിരുന്നു. ഗൂഗിള്‍ എര്‍ത്തിന്റെ അടക്കമുള്ള ഉപഗ്രഹദൃശ്യങ്ങളില്‍ ഏരിയ 51 ദൃശ്യമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ തെറ്റിധരിപ്പിക്കുന്നതിന് കാര്‍ഡ്‌ബോര്‍ഡുകള്‍ ഉപയോഗിച്ച് വരെ കെട്ടിട മാതൃകകള്‍ ഇവിടെ നിര്‍മ്മിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. 

ടൂറിസം സാധ്യതകള്‍

2010ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ആകെ 54 പേരാണ് ഏരിയ 51നോട് ചേര്‍ന്നുള്ള റേച്ചല്‍ എന്ന നെവാഡയിലെ പ്രദേശത്ത് താമസിക്കുന്നത്. ഏരിയ 51നോട് ചേര്‍ന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ 375ന് ഭൗമേതര ഹൈവേയെന്നാണ് വിളിപ്പേര്. റേച്ചലിലെ പ്രധാന കച്ചവട കേന്ദ്രം A’Le’Inn എന്ന ബാറാണ്. ഏരിയ 51ന്റെ കിഴക്കുഭാഗത്തായി എയ്‌ലിയന്‍ കാത്ഹൗസ് എന്ന പേരിലൊരു വ്യഭിചാരശാലയുണ്ട്. അന്യഗ്രഹജീവിതം പ്രമേയമാക്കിയ ലോകത്തെ ഏക വ്യഭിചാരശാലയെന്നാണ് ഇതിന്റെ പരസ്യവാചകം തന്നെ.

ഏരിയ 51 കയ്യടക്കല്‍

ദുരൂഹതകള്‍ അവസാനിപ്പിക്കാന്‍ 'ഏരിയ 51 കയ്യടക്കുക'യെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍മീഡിയയില്‍ നടന്ന പ്രചാരണത്തിനും വലിയ ജനപിന്തുണയാണ് ലഭിച്ചത്. 2019 ജൂണ്‍ 27ന് മാട്ടി റോബര്‍ട്ട്‌സ് എന്നയാള്‍ 'സ്‌റ്റോം ഏരിയ 51' എന്ന പേരിലൊരു ഇവന്റ് ക്രിയേറ്റ് സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നിന് ഏരിയ 51ലേക്ക് മാര്‍ച്ച് ചെയ്യുമെന്നാണ് ഇവന്റില്‍ വിവരിച്ചിരുന്നത്. 15 ലക്ഷത്തോളം പേരാണ് ഇതിന് സോഷ്യല്‍മീഡിയയില്‍ പിന്തുണച്ചത്. ഇതോടെ ഏരിയ 51ലെത്താന്‍ ശ്രമിക്കുന്നവരെ സൈന്യം തടയുമെന്ന് സൈനിക വക്താവ് തന്നെ വ്യക്തമാക്കി.

ഇതോടെ 'നമ്മളെ എല്ലാവരേയും തടയാന്‍ അവര്‍ക്ക് സാധിക്കില്ല' എന്നൊരു മുദ്രാവാക്യവുമൊക്കെയായി വന്ന മാട്ടി റോബര്‍ട്ട്‌സ് അതൊരു തമാശയായിരുന്നെന്ന് വിശദീകരിച്ചു. എങ്കിലും 150ഓളം പേര്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 20ന് ഏരിയ 51ലേക്കെത്തി. എന്നാല്‍ ഇവരിലൊരാള്‍ക്ക് പോലും കവാടം കടക്കാന്‍ പോലുമായില്ല.

അമേരിക്കയുടെ രഹസ്യ സൈനിക കേന്ദ്രമാണ് ഏരിയ 51 എന്നതില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നതിനെക്കുറിച്ച് അധികമാര്‍ക്കും വലിയ വിവരങ്ങളുമില്ല. പതിറ്റാണ്ടുകള്‍ക്കുശേഷം സിഐഎ പുറത്തുവിടുന്ന ഇന്നത്തെ രഹസ്യഫയലുകളിലാകും ഒരുപക്ഷേ ഏരിയ 51ല്‍ എന്തു നടക്കുന്നുവെന്ന് വെളിവാകുക. തങ്ങളുടെ ഏറ്റവും വലിയ രഹസ്യ കേന്ദ്രങ്ങളിലൊന്നായ ഏരിയ 51ന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ അതുവരെ അമേരിക്ക ശ്രമിക്കുകയും ചെയ്യും.

English Summary: Area 51 World Mysterious Place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com