ADVERTISEMENT

ശരീരത്തിന് ഉന്മേഷവും ഉണർവും നൽകുന്നതാണ് ബോഡി മസാജിങ്. നാട്ടില്‍ മാത്രമല്ല അങ്ങ് വിദേശത്തുമുണ്ട്  മസാജിങ് പാർലറുകൾ. ലോകത്ത് എല്ലായിടത്തും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നൂറു കണക്കിനു മസാജ് സെന്ററുണ്ട്. മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ഒരേപോലെ നിലനിർത്താൻ മസാജിങ്ങിലൂടെ സാധിക്കും. വിരൽ സ്പർശത്തിലൂടെയുള്ള മസാജിങ്ങാണ് എല്ലാവർക്കും സുപരിചിതം, എന്നാൽ ആയുധം ഉപയോഗിച്ചുള്ള മസാജിങ് കേട്ടിട്ടുണ്ടോ?കണ്ണു തള്ളേണ്ട, അങ്ങനെയൊരു മസാജിങ്ങുമുണ്ട്. മൂർച്ചയുള്ള കത്തിക്ക് അടുക്കളയിൽ മാത്രമല്ല തായ്‌വാനിലെ മസാജിങ് സെന്ററിലും സ്ഥാനമുണ്ട്.

നൈഫ്‌ തെറാപ്പിയെന്നു അറിയപ്പെടുന്ന ഈ മസാജിങ് ശിരസ്സു മുതൽ പാദം വരെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അമർത്തിയാണ് മസാജ് ചെയ്യുക. ശരീരത്തിന് ഉന്മേഷം, സുഖകരമായ ഉറക്കം, മനസ്സിലെ നെഗറ്റിവ് എനർജി നീക്കം ചെയ്യൽ – ഇത്രയുമാണ് നൈഫ് തെറാപ്പിയുടെ ഫലം.

2500 വര്‍ഷം പഴക്കമുള്ളതാണ് ഈ ചികിത്സാ രീതി. ശരീരത്ത് അധികം കട്ടിയില്ലാത്ത തുണി കൊണ്ട് മൂടിയ ശേഷമാണ് ഈ കത്തി പ്രയോഗം. എങ്കിലും മുറിയും എന്ന പേടിയേ വേണ്ട. അത്രയ്ക്ക് സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് ഇവിടത്തെ മസാജിങ്. നൈഫ് തെറപ്പിക്ക് തായ്‌ ഭാഷയിൽ ‘ദാവോലിയാവോ’ എന്നാണു പേര്. ഈ വാക്കിന്റെ അർഥം – കത്തി ഉപയോഗിച്ചുള്ള തിരുമ്മു ചികിത്സ എന്നാണ്.

തായ്‌പേയ് നഗരത്തിൽ ദാവോയ് ജിങ് എഡ്യുക്കേഷൻ സെന്ററിൽ ഇപ്പോഴും നൈഫ് തെറപ്പി ചികിത്സ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ തെറപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ തായ്‌വാനിലെ വിവിധ പ്രദേശങ്ങളിൽ മുപ്പത്തഞ്ചു ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ബിബിസി പ്രതിനിധി ലൂയിസ് വാറ്റ് ആണ് നൈഫ് തെറപ്പി പുറം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. കൊവിഡ് 19 പടരുന്നതിനു മുൻപാണ് ലൂയിസ് തയ്‌വനിലെത്തിയത്.

കത്തി യാതൊരു മയവുമില്ലാതെ ദേഹത്തും മുഖത്തും ഉരസിയും താഴ്ത്തിയും നടത്തുന്ന മസാജിങ് പല മാറാരോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയുണ്ടത്രേ. ഉടൽ മുഴുവൻ മസാജ് ചെയ്യാൻ എഴുപതു മിനിറ്റ് വേണം.‘ഇമോഷണൽ ഹീലിങ് പവർ’ ഉപയോഗിച്ചാണ് തെറപ്പിസ്റ്റ് വെട്ടുന്നത്. പ്രെഷർ പോയിന്റുകളിൽ ഏൽക്കുന്ന വെട്ടിൽ മാനസിക സംഘർഷം കുറയുമെന്നു വിശ്വാസം.

English Summary: Knife Therapy In Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com