ട്രെയിനിൽ നിന്നു ചാടിയ ഉല്ലാസ് പന്തളവും പാസ്പോർട്ടില്ലാത്ത വിദേശയാത്രയും; അനീഷ് ബാലിന്റെ യാത്രകൾ
Mail This Article
ടൺകണക്കിന് ഫണ്ണുമായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയ്യടി നേടിയ ഹാസ്യതാരമാണ് അനീഷ് ബാല്‍. ഹാസ്യപരിപാടികളിലൂടെ ഇന്ന് ശ്രദ്ധേയനായ അനീഷിനെ അറിയാത്തവർ ചുരുക്കമാണ്. കാണികളെ നർമലഹരിയിൽ ചിരിപ്പിക്കുവാനുള്ള മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. അനീഷ് ഹാസ്യതാരം മാത്രമല്ല നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ്. ആരാധകരെ ചിരിപ്പിച്ച് കൊല്ലുന്ന മിക്ക സൂപ്പർഹിറ്റ് സ്കിറ്റുകളും അനീഷിന്റെ ഭാവനയിൽ വിരിഞ്ഞതാണ്.സ്റ്റേജ് ഷോയും പ്രോഗ്രാമുമൊക്കെയായി കേരളത്തിലൂടനീളം സഞ്ചരിക്കുന്ന ഇൗ കോമഡിതാരത്തിന് യാത്രകളും പ്രിയമാണ്. യാത്രകളെക്കുറിച്ച് പറയുമ്പോൾ വാചാലനാകും അനീഷ്. തന്റെ യാത്രാനുഭവങ്ങളും വിശേഷങ്ങളും അനീഷ് മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.
യാത്രകൾ ഇത്രയധികം നടത്താനും അവയെ പ്രേമിക്കുവാനും തുടങ്ങിയതിന് കാരണം തൊഴിൽ തന്നെയാണ്. താൻ സ്വപ്നം കാണാത്തത്രയും രാജ്യങ്ങളിലേക്ക് പറക്കുവാനും എന്റെ തൊഴിലിലൂടെ സാധിച്ചു. കുടുംബവുമായി യാത്രകൾ പോകുവാൻ ആഗ്രഹമുണ്ടെങ്കിലും സമയവും സന്ദർഭവുമൊക്കി ഒരുമിച്ച് വരില്ല എന്നതാണ് വാസ്തവം. എങ്കിലും ഭാര്യയും മക്കളുമായി ചെറു ട്രിപ്പുകളൊക്കെയും നടത്താറുണ്ട്. വാഗമൺ, ചെറായി ബീച്ച് അങ്ങനെ അടുത്ത സ്ഥങ്ങളിലേക്കാണ് ഫാമിലി ട്രിപ്പുകൾ കൂടുതലും പ്ലാൻ ചെയ്യുന്നത്. മറ്റൊന്നുമല്ല, നീണ്ട യാത്രകൾക്ക് പദ്ധതിയിടുമ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യവും കണക്കിലെടുക്കണം. രണ്ടാമത്തെ കുട്ടിക്ക് മൂന്നര വയസ്സ് ആയതെയുള്ളൂ. കുടുംബവുമൊത്ത് ദുബായ് ട്രിപ്പ് പോകണമെന്നാണ് എന്റെ ആഗ്രഹം. കൊറോണയുടെ ആശങ്കയൊക്കെ പൊയ്തൊഴിഞ്ഞിട്ട് വേണം ഇനി യാത്രകളെപ്പറ്റി ചിന്തിക്കാന്‍ – അനീഷ് പറയുന്നു.
കടൽ കടന്ന യാത്രകൾ
സത്യത്തിൽ ഞാനൊരു ഭാഗ്യവാൻ തന്നെയാണ്. ഒരു കലാകാരനായതുകൊണ്ടല്ലേ സ്വപനത്തിൽ പോലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര പോകുവാൻ സാധിച്ചത്. ഗൾഫ് രാജ്യങ്ങളിലോക്കെയും പോയിട്ടുണ്ട്. ഷോ കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോകാറുണ്ട്. യുകെയിലടക്കം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഒരിക്കൽ ഖത്തറിൽ ഡെസേർട്ട് സഫാരിക്ക് പോയി. അടിപൊളിയായിരുന്നു. അതേപോലെ ദുബായ് നഗരത്തിന് എന്ത് ഭംഗിയാണ്. അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ് മാളുകളുമൊക്കെയായി ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ് ദുബായിക്ക്. സത്യം പറഞ്ഞാൽ എന്നെ ആ സുന്ദരി വശീകരിച്ചു. അതുകൊണ്ട് തന്നെയാണ് കുടുംബവുമായി ദുബായ് ട്രിപ് പോകണമെന്ന് മനസ്സിൽ കടന്നു കൂടിയത്.
കുന്നോളമുണ്ട് യാത്രാനുഭവങ്ങൾ
യാത്രാനുഭവങ്ങളുടെ ലിസ്റ്റെടുത്താൽ ഇവിടെയൊന്നും തീരില്ല. ചെറുതും വലുതുമായി ഒരുപാട് അനുഭവങ്ങളുണ്ട്. മിക്കതും അമളി പറ്റിയ പോലെയുള്ളവയാണ്. ഒാർമയിലുള്ള ആദ്യ അനുഭവം തന്നെ വിവരിക്കാം. പണ്ട് ഞാനും ഉല്ലാസ് പന്തളവുമൊക്കെ കൊല്ലം ട്രൂപ്പിനോടൊപ്പമായിരുന്നു. ദിവസേന കൊല്ലത്തുനിന്നും എറണാകുളത്തേക്ക് യാത്ര നടത്തും. വെളുപ്പിന് കൊല്ലത്തു നിന്നും പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. കൊല്ലത്തു നിന്നും ട്രെയിൻ കയറിട്ടുള്ളവർക്ക് മനസ്സിലാകും , നമ്മൾ എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവരാണെങ്കിൽ ട്രെയിൽ പതിയെ നീങ്ങുമ്പോൾ പുറകിലേക്ക് പോകുന്നതായി തോന്നും അതായത് എറണാകുളം ഭാഗത്തേക്ക് പോകനിരിക്കുന്നവർക്ക് തിരുവനന്തപുരത്തേക്ക് ട്രെയിൻ പോകുന്നതായി തോന്നും. അവിടെ നിന്നും യാത്ര ചെയ്തിട്ടുള്ളവർക്കു മനസ്സിലാകും. ഞങ്ങൾക്കും അബദ്ധം പറ്റി.
ട്രെയിൻ പതിയെ നീങ്ങിയപ്പോള്‍ അതിനുള്ളിലെ യാത്രക്കാരൻ പറഞ്ഞു അയ്യോ ഇത് എറണാകുളം പാസഞ്ചറല്ല, തിരുവനന്തപുരം ആണെന്ന്, കേട്ടപാതി കുറെപേർ അവിടെ ഇറങ്ങി ബാഗുമെടുത്തു ഞാനും പെട്ടെന്ന് ട്രെയിനിൽ നിന്നും ചാടി. ഉല്ലാസ്ചേട്ടൻ ബാഗുമെടുത്ത് ട്രെയിനിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴെക്കും ട്രെയിനിന്റെ വേഗം കൂടി. ഒന്നും നോക്കിയില്ല ഉല്ലാസ് പന്തളം ട്രെയിനില്‍ നിന്നും ചാടി. നേരെ വന്നു വീണത് പ്ലാറ്റ്ഫോമിൽ. അവിടെ നിലത്തു കിടന്നുകൊണ്ടു തന്നെ ഉല്ലാസ്‍ ചേട്ടൻ ട്രെയിനിലെ ടിക്കറ്റ് ചെക്കറോട് ഉറക്കെ വിളിച്ചു ചോദിച്ചു ഇത് തിരുവനന്തപുരത്തേക്കാണോയെന്ന്. സത്യത്തിൽ അത് കൊല്ലം എറണാകുളം പാസഞ്ചർ തന്നെയായിരുന്നു. പിന്നീടാണ് പറ്റിയ അമളി മനസ്സിലായത്.
പാസ്പോർട്ട് എടുക്കാത്ത വിദേശയാത്ര
ജീവിതത്തിൽ ആദ്യമായി ഫ്ലൈറ്റിൽ കയറാൻ പോകുകയായിരുന്നു. അതിന്റെ ആവേശവും ആഗ്രഹവും സന്തോഷവും ഒന്നു വേറെ തന്നെയായിരുന്നു. ആദ്യമായി ഞാന്‍ വിമാനത്തിൽ കയറുന്നത് ഗൾഫ് നാട്ടിലേക്കുള്ള യാത്രയ്ക്കായിരുന്നു. ഒരു പ്രോഗ്രാമിന്റെ ഭാഗമായിരുന്നു യാത്ര. ഞാനും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. കൊച്ചിയിൽ നിന്നുമായിരുന്നു ഫ്ലൈറ്റ്. നാട് മാവേലിക്കരയിൽ നിന്നും ട്രെയിനിൽ കൊച്ചി വരെ യാത്ര അവിടെ നിന്നും എയർപോർട്ട് അതായിരുന്നു പ്ലാൻ. യാത്രയ്ക്കായുള്ള തയാറെടുപ്പുകൾ ദിവസങ്ങൾക്ക് മുമ്പേ നടന്നിരുന്നു. അങ്ങനെ റെയിൽവേ സ്റ്റേഷനിൽ സ്വസ്ഥമായി ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്നും ഫോൺവിളി എത്തിയത്. വെറുതേ ഒരു അന്വേഷണം എന്നപോലെ തിരക്കി എല്ലാ എടുത്തല്ലോ അല്ലേ? പിന്നെല്ലാതെ എന്നു മറുപടിയും കൊടുത്തു. ഒരു നിമിഷം ഒന്നുകൂടി നോക്കിയപ്പോഴാണ് യാത്രയ്ക്കുള്ള പ്രധാന കാര്യം മറന്നെന്ന് മനസ്സിലായത് പാസ്പോർട്ട്. വീട്ടിലുടൻ അറിയിച്ചതും അവർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു തന്നു. ആ അനുഭവത്തെ തുടർന്ന് യാത്രയ്ക്ക് തയാറാകുമ്പോൾ ആദ്യം എടുത്തു വയ്ക്കുന്നത് പാസ്പോർട്ടാണ്.
യാത്ര തുടരും
യാത്രയോടുള്ള ഇഷ്ടം കാരണമാണ് കണ്ടിട്ടില്ലാത്ത നാടുകളിലേക്ക് ഇനിയും യാത്ര ചെയ്യണം എന്നാണ് മോഹം. ഇതുവരെ അമേരിക്കയിൽ ഒരു പ്രോഗ്രാം ചെയ്യാൻ സാധിച്ചിട്ടില്ല. ആങ്ങനെയൊരു അമേരിക്കൻ ട്രിപ്പിനായി കാത്തിരിക്കുകയാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യം പറയേണ്ടതില്ലല്ലോ കോറോണ കാരണം എവിടേക്കും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇൗ അവസ്ഥയൊക്കെ മാറും എല്ലാം പഴയ നിലയിലാകും പ്രതീക്ഷയുണ്ടെന്നും അനീഷ് പറയുന്നു.
English Summary : Celebrity Travel Experience Anish Bal