ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാം
Mail This Article
യൂറോപ്യൻ യൂണിയനിൽപെട്ട രാജ്യങ്ങളിലേക്കു യാത്രയ്ക്ക് അനുവാദമുള്ള രാജ്യങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. ജോർജിയ, ജപ്പാൻ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ടുണീഷ്യ, റുവാണ്ട, ഓസ്‌ട്രേലിയ, യുറഗ്വായ്, ന്യൂസീലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു. യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്ത്യക്കാർക്കും ഇപ്പോൾ പ്രവേശനം അനുവദിച്ചിട്ടില്ല. കുറഞ്ഞ കോവിഡ് ബാധയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കേ ഇപ്പോൾ അനുമതിയുള്ളൂ.
യൂറോപ്യൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ താൽപര്യമുള്ളവർക്കായി യൂണിയൻ തങ്ങളാലാവുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയാണ്. അതിർത്തികൾ ഘട്ടംഘട്ടമായി തുറന്നു. തുടർന്ന് ക്രമേണ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു പുറത്തുള്ള യാത്രക്കാർക്കായി അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. യൂറോപ്പിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള രാജ്യങ്ങളുടെ ആദ്യ ശുപാർശ പട്ടിക ജൂൺ 30 നാണ് പുറത്തിറക്കിയത്. മഹാമാരിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമനുസരിച്ച് ഈ പട്ടികയിൽ അന്നുമുതൽ മാറ്റങ്ങളുമുണ്ടായിരുന്നു. ഉദാഹരണത്തിന്, ആദ്യം പട്ടികയിൽ ഉൾപ്പെട്ടിരുന്ന അൾജീരിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തി അവയെ പട്ടികയിൽനിന്നു നീക്കംചെയ്‌തു.
ആരോഗ്യ പരിരക്ഷ, കൃഷി, നയതന്ത്ര ആവശ്യങ്ങൾ തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കായി യാത്ര നടത്തുന്നവർക്കായിട്ടാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്നവർക്കും അനുവാദമുണ്ട്. അമേരിക്കൻ യാത്രക്കാർക്ക് അയർലൻഡിലേക്കും യുകെയിലേക്കും പോകാം. എന്നിരുന്നാലും, പകർച്ചവ്യാധി സമയത്ത് യാത്ര ചെയ്യുന്നത് തീർച്ചയായും ഒരു ഭീഷണിയാണ്. ചില രാജ്യങ്ങളിൽ ഇപ്പോൾ വൈറസിന്റെ രണ്ടാമത്തെ തരംഗം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.
English Summary: Travellers from these countries can now visit the European Union nations