ADVERTISEMENT

ചോക്ലേറ്റും ഐസ്ക്രീമും മിഠായികളുമൊക്കെ മഴപോലെ പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു കുട്ടിക്കാലം എല്ലാവര്‍ക്കും ഉണ്ടാകും. കഴിഞ്ഞ ആഗസ്റ്റ്‌ പത്തൊമ്പതിന് സ്വിറ്റ്സർലൻഡിലെ ഓള്‍ട്ടന്‍ നഗരത്തിലുള്ളവര്‍ക്ക് ആ സ്വപ്നം യാഥാര്‍ത്ഥ്യമായി! ആകാശത്ത് നിന്നും പറന്നിറങ്ങിയ ചോക്ലേറ്റ് 'മഴത്തുള്ളികള്‍' കണ്ട് എല്ലാവരും അദ്ഭുതപരതന്ത്രരായി!

നഗരത്തിനടുത്തുള്ള ലിന്‍ഡിറ്റ് ആന്‍ഡ്‌ സ്പ്രംഗ്ലി ചോക്ലേറ്റ് ഫാക്ടറിയില്‍ ഉണ്ടായ സാങ്കേതികത്തകരാറുകള്‍ മൂലമാണ് ചോക്ലേറ്റ് മഴ പോലെ തുള്ളികളായി പുറത്തേക്ക് 'പറന്നു'പോകാന്‍ ഇടയാക്കിയത്. ചതച്ച കൊക്കോ ബീൻസ് ചോക്ലേറ്റാക്കി മാറ്റുന്നതിനു മുന്നേ തണുപ്പിക്കും. ഈ സംവിധാനത്തിനുള്ളിലെ വെന്റിലേഷനിൽ ചെറിയ തകരാറുണ്ടായതാണ് ചോക്ലേറ്റ് മഴയ്ക്ക് കാരണമായതെന്ന് കമ്പനി പറഞ്ഞു. തുടര്‍ന്ന് വീശിയടിച്ച ശക്തമായ കാറ്റില്‍ ഈ കണങ്ങള്‍ അടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നഗരത്തിലെങ്ങും ചോക്ലേറ്റ് മൂടിയ പ്രതലങ്ങളും ദൃശ്യമായിരുന്നു. 

ആളുകള്‍ക്കോ പരിസ്ഥിതിക്കോ മറ്റു ജീവജാലങ്ങള്‍ക്കോ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല ഈ ചോക്ലേറ്റ് തുള്ളികള്‍ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരെങ്കിലും വൃത്തിയാക്കലിനായി ആവശ്യപ്പെട്ടാല്‍ അതിനുള്ള തുക നല്‍കാമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. നിര്‍മ്മാണകേന്ദ്രത്തില്‍ ഉണ്ടായ സാങ്കേതികത്തകരാറുകള്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. 

ചോക്ലേറ്റിന്റെ നാട്

ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സർലൻഡ്. രാജ്യത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സു കൂടിയാണ് ചോക്ലേറ്റ് നിര്‍മ്മാണം. തലസ്ഥാന നഗരമായ സ്യൂറിച്ച് ആണ് രാജ്യത്തെ ചോക്ലേറ്റ് നിര്‍മ്മാണത്തിന്‍റെ കേന്ദ്രമായി അറിയപ്പെടുന്നത്. മില്‍ക്ക് ചോക്ലേറ്റ് ആദ്യമായി ഉണ്ടാക്കിയത് സ്യൂറിച്ചിലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നതും സ്വിറ്റ്സർലൻഡുകാരാണ് എന്നാണു കണക്ക്.  

സ്യൂറിച്ചിനും ബേസല്‍ നഗരത്തിനും ഇടയ്ക്കുള്ള ഒരു കൊച്ചുപട്ടണമാണ് ഓള്‍ട്ടന്‍. കൺവെൻഷനുകൾക്കും മീറ്റിംഗുകൾക്കുമുള്ള ഒരു ജനപ്രിയ പ്രദേശമാണ് ഈ നഗരം. നേച്ചർ മ്യൂസിയം, ആർട്ട് മ്യൂസിയം, ചരിത്ര മ്യൂസിയം, കന്റോണൽ ആർക്കിയോളജിക്കൽ മ്യൂസിയം, സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ തായ് ക്ഷേത്രം, കോട്ടകൾ, അവശിഷ്ടങ്ങൾ, കോട്ടകൾ, പള്ളികൾ, ചാപ്പലുകൾ തുടങ്ങി സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങളുണ്ട് ചരിത്രമുറങ്ങുന്ന ഈ നഗരത്തില്‍. തൊട്ടടുത്തുള്ള ജുറാ പര്‍വ്വതനിരകളുടെ സാന്നിധ്യം ഈ പ്രദേശത്തെ ആകർഷകമാക്കുന്നു. 

ഓള്‍ട്ടന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലിന്‍ഡിറ്റ് ആന്‍ഡ്‌ സ്പ്രംഗ്ലി ചോക്ലേറ്റ് ഫാക്ടറി സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടം കൂടിയാണ്. യാത്രികര്‍ക്കായി മ്യൂസിയം, ഫാക്ടറി ടൂര്‍, സൗജന്യമായി സ്വാദേറും ചോക്ലേറ്റുകള്‍ രുചിക്കാനുള്ള അവസരം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

നൂറുകണക്കിന് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാൻ കഴിയുന്ന പഴയ ചോക്ലേറ്റ് ഷോപ്പായ ടീഷറും മധുരപ്രേമികള്‍ വിട്ടുപോകരുതാത്ത ഇടമാണ്. മോൺ‌ട്രിയോക്സിൽ നിന്നുള്ള സ്വിസ് ചോക്ലേറ്റ് ട്രെയിനും ടൂറിസ്റ്റുകള്‍ക്ക് മികച്ച ഒരു അനുഭവമാണ് സമ്മാനിക്കുക.

English Summary:  Chocolate Snows On Swiss Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com