ADVERTISEMENT

കോവിഡ് പ്രതിസന്ധികളും ലോക്ഡൗണും സ‍ഞ്ചാരികൾക്ക് വലിയ മടുപ്പാണ് ഉണ്ടാക്കിയത്. ഇതെല്ലാം കഴിഞ്ഞ് ഒരു ഒരു ട്രിപ്പ് പോകണമെന്ന് ആശിക്കുന്നവരും ഏറെയാണ്. ഇക്കൂട്ടരെ ലക്ഷ്യമിട്ട്
അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് ഒരു ടൂറിസ്റ്റ് കമ്പനി നടത്തിയിരിക്കുന്നത്.


ഡൽഹിയിൽ നിന്നു ലണ്ടൻ വരെ ബസിൽ യാത്ര ചെയ്യാമെന്ന വാഗ്ദാനത്തിനു തകർപ്പൻ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 195 രാജ്യങ്ങളിൽ നിന്നുമായി ഒട്ടേറെ യാത്രികരാണ് അപൂർവ ബസ് യാത്രയിൽ ഇടം നേടാൻ തല്പരരായി മുന്നോട്ടു വന്നിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം മൂർധന്യത്തിലെത്തി നിൽക്കെ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനി ഭൂഖണ്ഡങ്ങൾ പിന്നിട്ടു  റോഡ് മാർഗമുള്ള യാത്ര എന്ന ആശയം അവതരിപ്പിച്ചത്.

സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയും വിവിധ രാജ്യങ്ങൾക്കിടയിലെ കരമാർഗമുള്ള അതിർത്തികൾ വിനോദ സഞ്ചാരികൾക്കായി തുറന്നു കിട്ടുകയും ‘കോവിഡ് 19’ പ്രതിരോധിക്കാനുള്ള വാക്സിൻ യാഥാർഥ്യമാവുകയുമൊക്കെ ചെയ്യുന്ന പക്ഷം അടുത്ത മേയിൽ ഡൽഹി — ലണ്ടൻ ബസ് യാത്ര സാധ്യമാവുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു റോഡ് മാർഗമുള്ള യാത്രയ്ക്കിടെ ബസ് കടന്നു പോകുന്ന രാജ്യങ്ങളിലെ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് വ്യക്തമാക്കുന്നു. ‘കോവിഡ് 19’ മഹാമാരി നിയന്ത്രണവിധേയമാവുകയും വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതി മെച്ചപ്പെടുകയും ചെയ്യുന്നപക്ഷം ഇക്കൊല്ലം അവസാനിക്കുംമുമ്പു തന്നെ ഡൽഹി — ലണ്ടൻ ബസ് പുറപ്പെടുന്ന കൃത്യം തീയതി പ്രഖ്യാപിക്കാനാവുമെന്ന പ്രതീക്ഷയിലാണു സംഘാടകർ.

ആറു പതിറ്റാണ്ടിലേറെ കാലം മുമ്പ് 1957ൽ നടന്ന ലണ്ടൻ — കൽക്കട്ട ബസ് യാത്രയാണു പുതിയ സംരംഭത്തിനു പ്രചോദനവും മാർഗദീപവുമാകുന്നത്. ഇക്കുറി ഡൽഹിയിൽ നിന്നു പുറപ്പെടുന്ന ബസ് ഇംഫാൽ വഴി മ്യാൻമാറിൽ പ്രവേശിക്കുമെന്നായിരുന്നു സംഘാടകരുടെ ആദ്യ പ്രഖ്യാപനം. അവിടെ നിന്നു തായ്ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ വഴി കസാക്ക്സ്ഥാനിലെത്തും. തുടർന്ന് റഷ്യയുടെ യൂറോപ്യൻ ഭാഗത്തു പ്രവേശിക്കുന്ന ബസ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങൾ പിന്നിട്ട് ഇംഗ്ലീഷ് ചാനലും മറികടന്നാവും യു കെ തലസ്ഥാനമായ ലണ്ടനിലെത്തുക. ഡൽഹി — ലണ്ടൻ ബസ് യാത്ര പൂർത്തിയാക്കാൻ 70 ദിവസം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, മുഴുവൻ ദൂരം യാത്ര ചെയ്യുന്നതിനു പകരം വ്യത്യസ്ത ഘട്ടങ്ങളിലെ ഹ്രസ്വദൂര യാത്രകളിൽ പങ്കാളിയാവാനും അവസരമുണ്ട്; 12 മുതൽ 22 ദിവസം വരെ നീളുന്ന പാക്കേജുകളാണു പരിഗണനയിലുള്ളത്.

ദിവസങ്ങൾ നീളുന്ന, ദീർഘദൂരയ്ക്കായി സുഖകരവും സൗകര്യപ്രദവുമായ ബസ്സാവും ലഭ്യമാക്കുകയെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയിൽ പങ്കെടുക്കാൻ ധാരാളം പേർ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ പരിമിത സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സംഘാടകർ അവകാശപ്പെടുന്നു. ഒപ്പം  മാറിയ സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ വർധനയ്ക്കുള്ള സാധ്യതയും നിലവിലുണ്ട്.

 

English Summary: Travel from Delhi to London in a Bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com