ADVERTISEMENT

തീയുടെയും ഐസിന്‍റെയും നാട് എന്നാണ് ഐസ്‌ലാന്‍ഡ് അറിയപ്പെടുന്നത്. പേരിനൊപ്പമുള്ള 'ഐസി'നു പുറമേ, ധാരാളം അഗ്നിപര്‍വതങ്ങളും ഇവിടെയുണ്ട്. സമ്പന്നമായ സാംസ്കാരിക ചരിത്രത്തിനു പുറമേ, നോര്‍ത്തേണ്‍ ലൈറ്റ്സ്, ദി ബ്ലൂ ലഗൂൺ, ഡെറ്റിഫോസ് വെള്ളച്ചാട്ടം പോലെയുള്ള പ്രകൃതിദത്തവും അല്ലാത്തതുമായ അദ്ഭുതങ്ങള്‍ക്കും പേരുകേട്ടതാണ് ഈ നാട്. ഇപ്പോഴിതാ ഏറെക്കാലത്തിനു ശേഷം പൊട്ടിയൊലിച്ച ഒരു അഗ്നിപര്‍വതത്തിന്‍റെ കാഴ്ചയാണ് ഇവിടെ നിന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

900 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അഗ്നിപര്‍വതം വീണ്ടും സജീവമായത്. തീ കെട്ടടങ്ങിയ ശേഷം ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ പെയ്തിരുന്നു. ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായ തെക്കുപടിഞ്ഞാറൻ ഗ്രിന്‍ദാവികിനടുത്താണ് ഈ അഗ്നിപര്‍വതം. ഫാഗ്രഡൽസ്‌ജാൾ പർവതത്തിനടുത്തായി സ്ഥിതിചെയ്യുന്ന അഗ്നിപർവതം പൊട്ടിയൊലിക്കുന്ന ദൃശ്യം കാണാനായി നിരവധി സഞ്ചാരികളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ഫോട്ടോഗ്രാഫർമാരുടെയും വ്ലോഗർമാരുടെയും നീണ്ടനിര തന്നെ ഇനിനടുത്തുണ്ടായിരുന്നു. അതിൽ ഒരു വ്ലോഗർ ‍ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും വൈറലായിരിക്കുന്നത്.

മാര്‍ച്ച് പത്തൊന്‍പതിനാണ് സംഭവം ഉണ്ടായത്. ഐസ്‌ലാന്‍ഡിലെ ഫാഗ്രഡൽസ്‌ജാൾ പർവതത്തിനടുത്തായി സ്ഥിതിചെയ്യുന്ന അഗ്നിപർവതം പൊട്ടിയൊലിക്കുന്ന ദൃശ്യം ഏരിയൽ ഫോട്ടോഗ്രാഫർ ജോൺ സ്റ്റെയ്ൻബെക്ക് ആണ് റെക്കോർഡുചെയ്‌തത്. ഐസ്‌ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയായാണ്‌ ഈ അഗ്നിപർവതം. അഗ്നിപർവതത്തിൽ നിന്ന് ലാവ ഒഴുകുന്നത് ആകാശ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ചെറിയ ഭൂകമ്പങ്ങൾ ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 40,000 ലധികം ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടായി. 2014 മുതൽ ഓരോ വർഷവും 1,000-3,000 ഭൂകമ്പങ്ങള്‍ ഇവിടെ റജിസ്റ്റർ ചെയ്തിരുന്നു.

അഗ്നിപര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ നിന്നും പൊട്ടിയൊലിച്ച്, തീ നിറത്തിലുള്ള വെള്ളം ഒഴുകുന്നത്‌ പോലെയാണ്, ഉരുകിയ ലാവ ഈ ദൃശ്യങ്ങളില്‍ കാണുന്നത്. മുപ്പതു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് സ്റ്റെയ്ൻബെക്ക് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന്‌ ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

തന്‍റെ ഡ്രോണ്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെന്ന് യൂട്യൂബിൽ വിഡിയോ പങ്കിടുമ്പോൾ സ്റ്റെയ്ൻബെക്ക് കുറിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന തരത്തിലുള്ള ഒരു അനുഭവമാണ് ഇതിലൂടെ തനിക്ക് ലഭിച്ചതെന്നും സ്റ്റെയ്ൻബെക്ക് പറയുന്നു. അഗ്നിപര്‍വ്വതത്തിന്‍റെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇവിടെ നോ-ഫ്ലൈ സോൺ ആയിപ്രഖ്യാപിച്ചിരുന്നു. പൊട്ടിത്തെറി മൂലം ആര്‍ക്കും അപകടം ഉണ്ടായിട്ടില്ല.

ഐസ്‌ലാൻഡില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ബ്ലൂ ലഗൂൺ ജിയോതർമൽ സ്പാ ഇവിടെയാണ്‌ ഉള്ളത്. കെഫ്‌ലാവക് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ബ്ലൂ ലഗൂൺ. 2017ൽ 1.3 ദശലക്ഷം പേരായിരുന്നു ഇവിടം സന്ദര്‍ശിച്ചത്. 2015 ൽ ഇത് 919,000 പേരായിരുന്നു.

വോള്‍കാനൊ ടൂറിസം

ഡിസാസ്റ്റര്‍ ടൂറിസത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് അടുത്തിടെ വ്യാപകമായ വോള്‍കാനൊ ടൂറിസം. പൊട്ടാനൊരുങ്ങി നില്‍ക്കുന്നതോ പൊട്ടിയതോ ആയ അഗ്നിപര്‍വതങ്ങള്‍ തേടി സഞ്ചാരികളടക്കം നിരവധി വ്ലോഗർമാരും എത്തിച്ചേരാറുണ്ട്. അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവും തീയുടെ നിറത്തില്‍ ലാവ പുറത്തേക്ക് ഒഴുകിവരുന്ന അപൂര്‍വ കാഴ്ചയുമെല്ലാം സഞ്ചാരികളെ അഗ്നിപര്‍വതങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കാണാൻ നല്ല രസമുള്ള കാഴ്ചയായിരിക്കാം. പക്ഷേ അപകട സാധ്യത പതിമടങ്ങാണെന്ന് മാത്രമല്ല പലപ്പോഴും പ്രവചനാതീതവുമാണ്. അഗ്നിപര്‍വത സ്‌ഫോടങ്ങള്‍ കാണാനെത്തിയവര്‍ക്ക് പരുക്കേറ്റ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

English Summary: Iceland: Long dormant volcano comes to life after 900 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com