ADVERTISEMENT

വനം പ്രകൃതിയുടെ വരദാനമാണ്. കാടും കാഴ്ചകളും ഏതൊരു പ്രകൃതിസ്നേഹിയെയും ആകര്‍ഷിക്കും. വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് ഭൂമിയിലുള്ളത്. പോളണ്ടിലെ ചെറുപട്ടണമായ ഗ്രിഫിനോയ്ക്കടുത്തുള്ള ഒരു വനത്തിലെ കാഴ്ച അമ്പരപ്പിക്കുന്നതാണ്. ഇടതൂർന്ന പൈൻമരക്കാടിനു നടുവിൽ കുറച്ചു മരങ്ങൾ മാത്രം വളഞ്ഞു നിൽക്കുന്നു. പ്രത്യേകരീതിയിൽ വടക്കുഭാഗത്തേക്കു വളഞ്ഞു നിൽക്കുന്ന മരങ്ങളുടെ ഭാഗത്തെ ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണ് വിളിക്കുന്നത്. ഇംഗ്ലിഷിലെ ജെ എന്ന അക്ഷരത്തോട് വളരെ സാമ്യമുണ്ട് ഈ മരങ്ങൾക്ക്.

വടക്കുപടിഞ്ഞാറൻ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് പോളണ്ടിലെ വെസ്റ്റ് പോമെറാനിയയിലെ ചെറിയ പട്ടണമായ ഗ്രിഫിനോ. എന്തുകൊണ്ട് ഇൗ മരങ്ങൾ ഇങ്ങനെ എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാനില്ല. ചുവട്ടിൽനിന്ന് 90 ഡിഗ്രി വളവുള്ള പൈൻ മരങ്ങളാണ് ഈ ക്രൂക്ക്ഡ് ഫോറസ്റ്റിലുള്ളത്. വളവുകൾ ഒഴിവാക്കിയാൽ മരങ്ങൾ ആരോഗ്യമുള്ളതും 50 അടി വരെ ഉയരത്തിൽ വളരുന്നതുമാണ്.

എങ്ങനെ മരങ്ങൾ ഇങ്ങനെയായി?

കാട്ടിൽ 400 വൃക്ഷങ്ങളുണ്ടെന്നാണ് കണക്കെങ്കിലും രണ്ട് ഹെക്ടർ സ്ഥലത്ത് 100 ൽ താഴെ വളഞ്ഞ പൈൻ മരങ്ങൾ മാത്രമേയുള്ളൂ എന്നാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കുന്നത്. 1930 നും 1945 നും ഇടയിലാണ് ഇവ വച്ചുപിടിപ്പിച്ചു എന്നാണ് റിപ്പോർട്ട്. മരങ്ങൾ നടുമ്പോൾ 7 മുതൽ 10 വയസ്സ് വരെ പ്രായമുണ്ടായിരുന്നു.

The-Crooked-Forest1

പൈൻ മരങ്ങൾ വളഞ്ഞുപോയത് എന്തുകൊണ്ടാണെന്നതിനെപ്പറ്റി നിരവധി സിദ്ധാന്തങ്ങൾ പറയുന്നുണ്ട്. ഒരു സിദ്ധാന്തം സൂചിപ്പിക്കുന്നത് 1930 കളിൽ വ്യത്യസ്ത നീളത്തിലുള്ള പൈനുകൾ നട്ടുപിടിപ്പിക്കുകയും പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ടാങ്കുകൾ ആ മരത്തൈകളുടെ മുകളിലൂടെ കയറിയിറങ്ങിപ്പോയപ്പോൾ വളഞ്ഞതാകാം എന്നതാണ്. കനത്ത മഞ്ഞുവീഴ്ച, ഗുരുത്വാകർഷണം, ജനിതകമാറ്റം, അന്യഗ്രഹ ജീവികൾ തുടങ്ങിയവ മരങ്ങളുടെ ആകൃതിയിൽ മാറ്റം വരുത്തിയതായും അഭിപ്രായപ്പെടുന്നവരുണ്ട്.

കപ്പൽ നിർമാണത്തിനോ ഫർണിച്ചറുകൾ നിർമിക്കുന്നതിനോ വളഞ്ഞ മരം വളർത്താൻവേണ്ടി കർഷകർ മനഃപൂർവം തന്നെ കൃത്രിമവഴികളിലൂടെ മരങ്ങളെ വളച്ചതാണെന്ന വാദവുമുണ്ട്. വിശദീകരിക്കപ്പെടാത്ത ഒരു പ്രതിഭാസം അതാണ് ക്രൂക്ക്ഡ് ഫോറസ്റ്റ്.

English Summary: Crooked Forest in Poland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com