'ദൈവം കോപിഷ്ഠനായി സൃഷ്‌ടിച്ച തീരം'; ആയിരത്തോളം കപ്പലുകളെ മുക്കിയ ബീച്ച്
Mail This Article
കപ്പൽ അപകടങ്ങൾ സർവസാധാരണമായ ഒരു തീരം, അവിടെ അധിവസിക്കുന്ന തദ്ദേശീയരും സന്ദർശകരായി എത്തിയവരും ആ ബീച്ചിനെ നരകത്തിലെ ബീച്ചെന്നും ദൈവം കോപിഷ്ഠനായിരിക്കുമ്പോൾ സൃഷ്‌ടിച്ച ഭൂമിയെന്നും വിളിച്ചു. സ്കെലെട്ടൻ തീരത്തെക്കുറിച്ചാണ് പറയുന്നത്. നമീബിയയുടെ വടക്കു ഭാഗത്തായി കാണപ്പെടുന്ന അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരപ്രദേശം. രാജ്യത്തെ വന്യവും എല്ലായ്‌പ്പോഴും കാറ്റും കോളും നിറഞ്ഞതുമായ ഈ കടൽത്തീരം ഒരുകാലത്തു സഞ്ചാരികളുടെ പേടി സ്വപ്നമായിരുന്നു.
6500 സ്‌ക്വയർ മൈലുകളോളം പരന്നു കിടക്കുന്ന മണൽ നിറഞ്ഞതും ആൾപാർപ്പില്ലാത്തതുമായ ഈ തീരം സ്കെലെട്ടൻ കോസ്റ്റ് ദേശീയ പാർക്കിന്റെ ഭാഗമാണ്. ശക്തമായ തിരകളും മൂടൽ മഞ്ഞും അപകടം പതിയിരിക്കുന്ന മണൽത്തിട്ടകളുമാണ് ഇവിടുത്തെ പ്രശ്നം. അതിരൂക്ഷമായ മണൽക്കാറ്റുകളും കാഴ്ചകളെ മറക്കുന്ന മൂടൽമഞ്ഞും മുക്കി കളഞ്ഞതു ആയിരത്തോളം കപ്പലുകളെ ആണെന്നറിയുമ്പോഴാണ് ഈ തീരത്തിന്റെ ഭീകരത മനസ്സിലാകുക. തകർന്നു പോയ കപ്പലുകളുടെ അവശിഷ്ടങ്ങൾ ഇവിടം മുഴുവൻ കാണാവുന്നതാണ്.
അറ്റ്ലാന്റിക് സമുദ്രത്തിലെ ശീതജലപ്രവാഹം ആഫ്രിക്കൻ വൻകരയിലെ ഉഷ്ണജലപ്രവാഹവുമായി ചേരുമ്പോൾ വലിയ മൂടൽമഞ്ഞു സൃഷ്ടിക്കപ്പെടുന്നു. ഈ മൂടൽ മഞ്ഞു തീരമണയാൻ എത്തുന്ന കപ്പലുകൾക്കും നാവികർക്കും വലിയ ഭീഷണിയാണ്. ഇവിടെയെത്തിയ പോർച്ചുഗീസ് നാവികരാണ് സ്കെലെട്ടൻ തീരത്തെ ആദ്യമായി 'ബീച്ച് ഓഫ് ഹെൽ' എന്നു വിളിച്ചത്.
സവിശേഷതകൾ ഏറെ ഉള്ളതുകൊണ്ടുതന്നെ ഈ തീരത്തോട് ചേർന്ന് ഷഡ്പദങ്ങൾ മുതൽ ഉരഗങ്ങൾ വരെയും വലിയ സസ്തനികളായ ആന, ജിറാഫ്, സിംഹം തുടങ്ങിയ മൃഗങ്ങളെയും കാണാൻ സാധിക്കും. കപ്പലുകൾക്കും യാത്രികർക്കും ഭീഷണിയുയർത്തുന്നതിനാൽ സാഹസികരായ സഞ്ചാരികൾ മാത്രമേ സ്കെലെട്ടൻ തീരത്തെത്താറുള്ളൂ. കടലിന്റെ ചാരുതയിൽ മനോഹരമായ ചിത്രങ്ങൾ ലഭിക്കുന്നതുകൊണ്ടുതന്നെ ധാരാളം ഫോട്ടോഗ്രാഫർമാർ ഇവിടെ എത്താറുണ്ട്.
English Summary: Skeleton Coast Namibia