ADVERTISEMENT

ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ അതിവേഗം പ്രിയം നേടിക്കൊണ്ടിരിക്കുന്ന ഒരു സാഹസിക വിനോദമാണ്‌ ബഞ്ചി ജമ്പിങ്. ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കയറിയ ശേഷം സുരക്ഷാ ക്രമീകരണങ്ങളോടെ താഴേക്ക് ചാടുന്നതാണ്‌ ഈ വിനോദം. ഒരുപാട് മനോധൈര്യവും സാഹസികതയും ഉള്ളവര്‍ക്ക് മാത്രമേ ഇത് ചെയ്യാനാവൂ. മാത്രമല്ല, എവിടെയെങ്കിലും ഒന്ന് പാളിപ്പോയാല്‍ ജീവന്‍ വരെ അപകടത്തിലാകും.

ലോകത്തെ ഏറ്റവും മികച്ച ബഞ്ചി ജമ്പിങ് ഡെസ്റ്റിനേഷനുകളില്‍ വരെ ഇത്തരത്തിലുള്ള നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില ദുരനുഭവങ്ങളെക്കുറിച്ച് ആദ്യമേ മനസ്സിലാക്കിയാല്‍ അപകടസാധ്യത ചിലപ്പോള്‍ കുറയ്ക്കാനാവും. 

ഇന്‍സ്ട്രക്ടര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍

ബഞ്ചി ജമ്പിംങ് പോലെ അത്യധികം ശ്രദ്ധവേണ്ട ഒരു സാഹസിക വിനോദത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ലെങ്കില്‍ അപകടം പറ്റാം. അത്തരത്തിലൊരു സംഭവമാണ് വടക്കൻ സ്‌പെയിനിലെ കാന്റാബ്രിയ പ്രവിശ്യയിലെ കാബെസൺ ഡി ലാ സാലിൽ 2015 ഓഗസ്റ്റില്‍ സംഭവിച്ചത്.

Bungee-Jumping1

ഇംഗ്ലീഷ് ശരിക്കറിയാത്ത ഇൻസ്ട്രക്ടറുടെ നിർദ്ദേശങ്ങൾ തെറ്റിദ്ധരിച്ച്, ഇലാസ്റ്റിക് ബഞ്ചി ചരട് ശരിയായി സുരക്ഷിതമാക്കാതെ ചാടിയ കൗമാരക്കാരിക്കാണ് അപകടം സംഭവിച്ചത്. 17 വയസുള്ള വെരാ മോലിനോട്‌ 'നോ ജമ്പ്' എന്നായിരുന്നു ഇന്‍സ്ട്രക്ടര്‍ പറഞ്ഞത്. വെരാ കേട്ടതാവട്ടെ, 'നൌ ജമ്പ്' എന്നായിരുന്നു. അങ്ങനെ ചാടിയ പെണ്‍കുട്ടിക്ക് മരണം സംഭവിച്ചു. 

Bungee-Jumping3

പിന്നീട് ഈ ഇന്‍സ്ട്രക്ടര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് ബഞ്ചി ജമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് 2017 ൽ സ്പാനിഷ് കോടതി കണ്ടെത്തി. മാത്രമല്ല, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതും ജമ്പ് നടത്താൻ മാതാപിതാക്കളുടെ അനുമതി ഇല്ലാതിരുന്നതും മൂലം കമ്പനിയെ കുറ്റക്കാരാക്കി കോടതി വിധിക്കുകയും ചെയ്തു. 

ചാട്ടത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്

2019 ജൂലൈയിൽ പോളണ്ടിലെ നഗരവും തുറമുഖവുമായ ഗ്ഡിനിയയിലെ 330 അടി ഉയരമുള്ള ബഞ്ചി ജമ്പിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് ഒരു യുവാവ് ചാടി. നിർഭാഗ്യവശാൽ, ചരട് പൊട്ടുകയും ഇയാള്‍ താഴെ വീഴുകയും ചെയ്തു. വീഴ്ചയില്‍ ആ 39 കാരന്‍റെ നട്ടെല്ല് ഒടിഞ്ഞു, നിരവധി അവയവങ്ങൾക്ക് പരിക്കേറ്റു. 

പാലത്തില്‍ ഇടിച്ചു യുവതിക്ക് ദാരുണ മരണം

2015 ജൂലൈയിൽ സ്പെയിനിൽ മറ്റൊരു ബഞ്ചി ജമ്പിങ് ദുരന്തം കൂടി സംഭവിച്ചു. ഇത്തവണ ഗ്രാനഡയിലെ ലഞ്ചാരോൺ ഗ്രാമത്തിന് സമീപമായിരുന്നു അപകടം.

പാലത്തിനു മുകളില്‍നിന്നും ചാടിയ 23കാരിയായ ക്ലിയോ ഡി അബ്രു, പാലത്തിന്‍റെ ഒരു വശത്ത് ഇടിക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബഞ്ചി ചരടിന്‍റെ നീളം കണക്കു കൂട്ടിയപ്പോള്‍ ഉണ്ടായ തെറ്റായിരുന്നു ഈ അപകടത്തിനു കാരണമായത്.

വീഴ്ച മുതലകള്‍ വിഹരിക്കുന്ന വെള്ളത്തിലേക്ക്

2012 ലെ പുതുവത്സരാഘോഷ വേളയായിരുന്നു അത്. സാംബിയയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ സാംബെസി നദിക്കു കുറുകെയുള്ള പാലത്തിൽ നിന്ന് ചാടിയ എറിൻ ലാംഗ്വർത്തി എന്ന ഓസ്‌ട്രേലിയൻ പെൺകുട്ടിക്കാണ് അപകടം നേരിടേണ്ടി വന്നത്. ബഞ്ചി ചരട് പൊട്ടി, 40 മീറ്റർ താഴെയുള്ള, മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിന്‍ വീണു.

Bungee-Jumping

ഭാഗ്യത്തിന് എവിടെയും തട്ടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളത്തില്‍ നിന്നും ഒരുവിധം നീന്തിക്കയറിയ എറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വേണ്ട വൈദ്യസഹായം നല്‍കുകയും ചെയ്തതിനാല്‍ ആ ജീവന്‍ രക്ഷിക്കാനായി. 

നദിയിലേക്ക് വീണ യുവതി

2017 ഏപ്രിലില്‍ ബൊളീവിയൻ പ്രവിശ്യയായ ഫ്ലോറിഡയിലെ 50 അടി ഉയരമുള്ള പാലത്തിൽ ചാടിയ ഒരു യുവതിക്കും അപകടം സംഭവിച്ചു. ബഞ്ചി ഇലാസ്റ്റിക് ചരടിന്‍റെ നീളം തെറ്റായി കണക്കാക്കിയതിനാല്‍ യുവതി ചാടിയപ്പോള്‍ നേരെ, താഴെയുള്ള നദിയിലേക്ക് പതിച്ചു. വെള്ളത്തിന് അധികം ആഴമില്ലാതിരുന്നതിനാല്‍ അപകടം മാരകമായില്ല. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അല്‍പ്പദിനങ്ങള്‍ക്ക് ശേഷം സുഖം പ്രാപിച്ച യുവതി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

മരംകോച്ചും തണുപ്പില്‍ വായുവില്‍ കുടുങ്ങിപ്പോയ യുവാവ്

2018 ജനുവരിയിൽ, ഒരു റഷ്യൻ യുവാവ് മക്കാവു ടവറിന്‍റെ മുകളില്‍ നിന്നും താഴേക്ക് ബഞ്ചി ജമ്പിംഗ് നടത്തി. ബഞ്ചി ഇലാസ്റ്റിക് ചരടിന്‍റെ നീളം കുറവായതിനാല്‍ ഇയാള്‍ക്ക് താഴെ ലാന്‍ഡ്‌ ചെയ്യാന്‍ സാധിച്ചില്ല.

50 മുതൽ 60 മീറ്റർ വരെ ഉയരത്തില്‍ വായുവില്‍ തൂങ്ങിക്കിടക്കുകയായിരുന്നു ഇയാള്‍. വെറും 8 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോഴത്തെ അന്തരീക്ഷ താപനില. രു മണിക്കൂറോളം ഇയാൾ അവിടെ തൂങ്ങിക്കിടക്കുകയും തുടര്‍ന്ന്, അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി ഇയാളെ രക്ഷിക്കുകയും ചെയ്തു.

English Summary: Bungee Jumping Accidents in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com