ADVERTISEMENT

ആറ് വര്‍ഷം, 4 ഭൂഖണ്ഡങ്ങളിലായി,14 രാജ്യങ്ങളിലേക്കും ദ്വീപുകളിലേക്കും 20,000 മൈല്‍ (ഏകദേശം 32186.88 കിലോമീറ്റർ) കാൽനടയായി സഞ്ചരിച്ച ഏഞ്ചെല മാക്‌സ്‌വെല്‍ എന്ന ധീരവനിത ഇന്ന് സമൂഹമാധ്യമത്തിലെ സൂപ്പർസ്റ്റാറാണ്. വിജനമായ മരുഭൂമികള്‍, മഞ്ഞുമൂടിയ പര്‍വതങ്ങള്‍, തിരക്കേറിയതും പുരാതനവുമായ നഗരങ്ങള്‍ എന്നിവയിലൂടെ കടന്ന് യാത്രയുടെ നെറുകയിലെത്തിയ സന്തോഷത്തിലാണ് ഇവർ.

ലോകം ചുറ്റിയുള്ള ഇൗ പ്രയാണത്തില്‍ പുതിയ ആളുകളെ പരിചയപ്പെടാനും സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുവാനും സാധിച്ചു, എന്നതിലുപരി അനുഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഏഞ്ചെലയ്ക്ക് പറയാൻ. വാഹനങ്ങളെ ആശ്രയിക്കാതെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച ഇവര്‍ സാഹസിക സഞ്ചാരികൾക്ക് എന്നും പ്രചോദനമാണ്.

ലോകം നടന്നു കണ്ടവള്‍

ആറുവര്‍ഷമായി ഏഞ്ചെല മാക്‌സ്‌വെല്‍ കാല്‍നടയായി ലോകമെമ്പാടും സഞ്ചരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നു ലോകം ചുറ്റുന്ന ഒരു യാത്രാപ്രേമിയുെട വിശേഷങ്ങളിലൂടെയാണ് തികച്ചും ഭ്രാന്തവും കൗതുകകരവുമായ ആ യാത്ര നടത്തണമെന്ന മോഹം ഏഞ്ചെലക്ക് ഉടലെടുത്തത്. ഏറെ നാളത്തെ പ്ലാനിങ്ങിനും ആസൂത്രണങ്ങള്‍ക്കുമൊടുവില്‍ 2014 മെയിലാണ് യാത്ര ആരംഭിച്ചത്. ഓസ്ട്രേലിയ, വിയറ്റ്‌നാം, മംഗോളിയ, ജോര്‍ജിയ, തുര്‍ക്കി, സാര്‍ഡിനിയ, സിസിലി, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലൂടെ ഒറിഗണില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തുടങ്ങി. ഇപ്പോള്‍ യുഎസില്‍ യാത്ര പൂര്‍ത്തിയാക്കിയിരിക്കുന്നു.

യാത്ര ഇങ്ങനെ

2014 മെയിൽ ബിസിനസ്സ് കണ്‍സൾട്ടന്റെ് ജോലി ഉപേക്ഷിച്ച് കൊണ്ടാണ് തന്റെ സ്വപ്ന യാത്രയ്ക്കായി എഞ്ചെല ഇറങ്ങുന്നത്. കൂടാതെ കാൽനട യാത്രയ്ക്കായുള്ള ബൈക്ക് ട്രയിലറിൽ കൊണ്ടുപോകാവുന്ന അത്യാവശ്യ സാധനങ്ങൾ ഒഴികെയുള്ളവ വിൽക്കുകയും ചെയ്തു. ഇൗ പ്രയാണത്തിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കാനും ആളുകളെ കൂടുതൽ മനസ്സിലാക്കാനും ജീവിതത്തിൽ ബുദ്ധിമുട്ടുന്ന സ്ത്രീകളെ പിന്തുണയ്ക്കാനും ഏഞ്ചെലക്ക് സാധിച്ചു.

ഇൗ നീണ്ട യാത്രയില്‍ നൂഡിൽസ്, ബീൻസ്, അരി കൂടാതെ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതിയിരുന്നു.ഓരോ വർഷവും രണ്ട് മൂന്ന് ജോഡി ഷൂകളാണ് മാറി ധരിച്ചിരുന്നത്, ഒരു ദിവസം 20 മൈൽ വരെ നടക്കുകയും ചെയ്യും. തന്റെ യാത്രയിലുടനീളം പരിചയപ്പെട്ട നിരവധി ആളുകള്‍ ഏഞ്ചെലയുടെ അടുത്ത സുഹൃത്തുക്കളായി.

പ്രതിബന്ധങ്ങളേറെ, എന്നിട്ടും മുന്നോട്ട് തന്നെ

പല ദേശങ്ങളിലൂടെ വ്യത്യസ്ത കാലാവസ്ഥയിലൂടെ വാഹനസൗകര്യമില്ലാതെ ഒറ്റയ്ക്കുള്ള കാല്‍നടയാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. ദിനചര്യയുടെ ഭാഗമായി വ്യായാമം ചെയ്യുമെന്നല്ലാതെ ഈ യാത്രയ്ക്കായി ഏഞ്ചെല പ്രത്യേകം തയാറെടുപ്പുകള്‍ ഒന്നും ചെയ്തിട്ടില്ല. യാത്രയ്ക്കിടയില്‍ പശ്ചിമ ഓസ്ട്രേലിയയിലെ അതിജീവനം, വിയറ്റ്‌നാമിലെ ഡെങ്കിപ്പനി, മംഗോളിയയിലെ ശാരീരിക പീഡനം, ഒരു കൂടാരത്തില്‍ തനിച്ച കഴിയുന്ന വനിത നേരിടുന്ന വെല്ലുവിളികള്‍ ഇങ്ങനെ എല്ലാ പ്രതിബന്ധങ്ങളും ഏഞ്ചെലയും നേരിട്ടു.

2015ൽ മംഗോളിയയിൽ നേരിട്ട പീഡനത്തിന് ശേഷം, സ്ത്രീകളുടെ സുരക്ഷയ്ക്കായി വാദിക്കാൻ അവർ തന്റെ യാത്ര ഉപയോഗിച്ചു തുടങ്ങി. മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബത്തറിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിൽ, ഒരു അപരിചിതൻ രാത്രിയിൽ കൂടാരത്തിൽ പ്രവേശിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോകമറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ഭയപ്പെടുന്ന നിമിഷമായിരുന്നു അതെന്ന് ഏഞ്ചെല പറയുന്നു. അതിലൊന്നും ഏഞ്ചെല തളർന്നില്ല. യാത്ര മുന്നോട്ട് തന്നെ കുതിച്ചു.

വേർപാടുകളിലൂടെയും കടന്നുപോയ യാത്ര

ഏഞ്ചെലയുടെ ഇൗ സാഹസിക യാത്രയോട് എതിർപ്പായിരുന്നു മാതാപിതാക്കൾക്ക്. അവളുടെ യാത്രയുടെ അപകടങ്ങളെക്കുറിച്ച്  അച്ഛനും രണ്ടാനച്ഛനും മുന്നറിയിപ്പും നൽകിയിരുന്നു. ഏഞ്ചെലയെ പിന്തിരിപ്പിക്കാൻ അവർക്കാർക്കുമായില്ല. ഏഞ്ചെല യാത്രയിലായിരുന്ന സമയത്തായിരുന്നു ഇരുവരുടെയും മരണം. 2016 ഓഗസ്റ്റിൽ ഹൃദയാഘാതത്തെത്തുടർന്ന് അവളുടെ പിതാവും 2019 ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച രണ്ടാനച്ഛനും മരിച്ചു. ഉറ്റ സുഹൃത്ത് വഴിയാണ് നാട്ടിലെ ഓരോ കാര്യങ്ങളും ഏഞ്ചെല അറിഞ്ഞിരുന്നത്. വളരെ സങ്കടകരമായ നിമിഷങ്ങളായിരുന്നു.

യാത്രാനുഭവങ്ങളുമായി പുസ്തകം

ഒറ്റയ്ക്ക് ഒരു സ്ത്രീ സഞ്ചരിച്ചപ്പോൾ നേരിട്ട ദുരനുഭവങ്ങളെ മുൻനിർത്തി കൊണ്ട് 39 കാരിയായ ഏഞ്ചെല തന്റെ സാഹസിക യാത്രയെ വ്യക്തിപരമായ വെല്ലുവിളിയോടെയാണ് സ്വീകരിച്ചത്. ലൈംഗിക പീഢനങ്ങളേറ്റവർക്ക് അഭയം നൽകാനും വേണ്ട കരുതല്‍ നൽകുന്നതിനുമായി ഒരു സംഘടനയ്ക്ക് രൂപം നൽകാന്‍ തീരുമാനിച്ചു. അതിനായി പണം സ്വരൂപിക്കുക എന്നതായിരുന്നു ഇൗ യാത്രയിലൂടെ ഇവർ ലക്ഷ്യമിട്ടത്. യാത്രയിലുടനീളം 12,500 ഡോളർ അവർ സമാഹരിച്ചു. ഇപ്പോഴും ഓൺലൈൻ ആയി ഈ സംഘടനയ്ക്ക് ആവശ്യമായ സംഭാവനകൾ അവർ സ്വീകരിക്കുന്നുമുണ്ട്.

ഇൗ കാൽനടയാത്രയിൽ ഏഞ്ചെല കണ്ടതും അനുഭവിച്ചതുമായ എല്ലാ വിശേഷങ്ങളും ഉൾപ്പെടുത്തി പുസ്തകം എഴുതാൻ പദ്ധതിയിടുന്നുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വ്യത്യസ്ത വേഷങ്ങളും ജോലികളും കേന്ദ്രീകരിക്കുന്ന ഒരു ടിവി ഷോ അവതരിപ്പിക്കാനും ഇൗ ധീരവനിത ആഗ്രഹിക്കുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികൾ ഏഞ്ചലയുടെ അടുത്തെത്തി ഉപദേശം സ്വീകരിക്കാറുണ്ട്. തന്റെ അനുഭവങ്ങളിലൂടെയാണ് അവർ അവരോടൊക്കെ സംസാരിക്കുന്നത്. തനിക്ക് നേരിട്ട ദുരനുഭവം ലോകത്തെ അറിയിക്കുന്നതിനോടൊപ്പം തന്നെ ഓരോ സ്ത്രീയും ആർജിക്കേണ്ട മനക്കരുത്തിനെക്കുറിച്ചും പ്രതിബന്ധങ്ങളെ മറികടക്കുന്നതിനെക്കുറിച്ചുമെല്ലാം സഞ്ചാരികളോട് ഏഞ്ചല പറയുന്നുണ്ട്.

ഏഞ്ചെലയുടെ ലക്ഷ്യം

ഏഞ്ചെലയുടെ ലക്ഷ്യം വഴിയില്‍ കണ്ടുമുട്ടുന്ന മുഖങ്ങളായിരുന്നു. ഇൗ യാത്രയിലൂടെ ലോകത്തെ ശരിക്കും അനുഭവിക്കാനും അറിയാനും സാധിച്ചു. യാത്രയ്ക്കിടെ,ഒരു ഇറ്റാലിയന്‍ ഗ്രാമത്തില്‍ തലമുറകള്‍ പഴക്കമുള്ള കുടുംബ പാചകക്കുറിപ്പുകള്‍ പഠിക്കാനും ജോര്‍ജിയ റിപ്പബ്ലിക്കില്‍ തേനീച്ചവളര്‍ത്തല്‍ കാണാനും, ചരിത്രപരമായ സില്‍ക്ക് റോഡില്‍ സഞ്ചരിക്കാനും, മംഗോളിയയിലെത്തി ഒട്ടകത്തെ കൈകാര്യം ചെയ്യാനുമൊക്കെ സാധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങിയയിടത്തുതന്നെ ഏഞ്ചെല യാത്ര അവസാനിപ്പിച്ചു. ഇനിയും അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് ഈ  ധീരവനിത.

English Summary: Angela Maxwell Is Walking Around the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com