ADVERTISEMENT

യാത്രകൾ പോകാനും കാഴ്ചകൾ കാണാനും ആഗ്രഹമില്ലാത്തവർ ചുരുക്കമായിരിക്കും. അപൂർവങ്ങളിൽ അപൂർവമായ, ചില രാജ്യങ്ങൾക്കു മാത്രം സ്വന്തമായ അസാധാരണ കാഴ്ചകളെ അടുത്തു കാണുകയും അവ പകർത്തി നമുക്ക് മുന്നിലെത്തിക്കുകയും ചെയ്ത വ്യക്തിയാണ് തൃശൂർ സ്വദേശി സാന്റോ. തെക്കൻ ആഫ്രിക്കയിലെ സ്വർണ, മരതക ഖനികളിലൂടെയുള്ള ആ യാത്ര കണ്ടവരെല്ലാം ഒരിക്കലെങ്കിലും ആഫ്രിക്കയിലെത്തണമെന്നു മോഹിച്ചു കാണും. ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലുടനീളവും സാന്റോ യാത്ര ചെയ്തിട്ടുണ്ട്. വാൻലൈഫ് യാത്ര ആദ്യമായി നമുക്കു പരിചയപ്പെടുത്തിയതും ഈ ചെറുപ്പക്കാരൻ തന്നെയാണ്. കണ്ടു മതിയാകാത്ത ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തെക്കേ അമേരിക്കയിലേക്കുമൊക്കെ യാത്രകൾ പോകാൻ പദ്ധതിയിട്ടിരിക്കുന്ന സാന്റോ തന്റെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

T5

പിതാവായിരുന്നു യാത്രകൾ പോകാനുള്ള പ്രചോദനം 

യാത്രകൾ പോകാനും രാജ്യങ്ങൾ കാണാനുമുള്ള താല്പര്യം ബാല്യം മുതൽ തന്നെ ഉണ്ടായിരുന്നു. പിതാവായിരുന്നു യാത്രകളെ പ്രണയിക്കാനുള്ള വലിയ പ്രചോദനം. അദ്ദേഹം ജോലിയുടെ ഭാഗമായി 36 ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ കഥകൾ കേട്ട് വളർന്ന ബാല്യമായിരുന്നു എന്റേത്. സ്വാഭാവികമായും യാത്രകൾ പോകാനുള്ള ആഗ്രഹം ചെറുപ്പത്തിൽത്തന്നെ മൊട്ടിട്ടിരുന്നു. മർച്ചന്റ് നേവിയിലെ ജോലിയുമായി ബന്ധപ്പെട്ടു പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം കൂടി ലഭിച്ചപ്പോൾ യാത്രകളോടുള്ള താൽപര്യം ഇരട്ടിച്ചു. അങ്ങനെയാണ് രാജ്യങ്ങൾ കാണാനും അറിയാനുമുള്ള സഞ്ചാരം ആരംഭിച്ചത്. 

07

റോഡ് ട്രിപ്പ്; സൗകര്യപ്രദം 

ഒരു രാജ്യത്തിന്റെ യഥാർഥ മുഖമറിയണമെങ്കിൽ റോഡ് ട്രിപ്പാണ് ഏറ്റവും ഉചിതം.  ജീവിതരീതികൾ, ഭക്ഷണം, സംസ്കാരം തുടങ്ങി എല്ലാത്തിനെയും കുറിച്ചറിയാൻ ഉൾഗ്രാമങ്ങളിലൂടെയുള്ള റോഡ് ട്രിപ്പ് സഹായിക്കും. നമ്മുടെ താൽപര്യമനുസരിച്ചു വാഹനം ഡ്രൈവ് ചെയ്യാം, ഇടയ്ക്കു നിർത്താം, വ്യത്യസ്തമായ കാഴ്ചകൾ ഷൂട്ട് ചെയ്യാം, മനോഹരമായ ചിത്രങ്ങൾ പകർത്താം. ഇവയെല്ലാം സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്ന യാത്രകളിലേ നടക്കൂ. അതുകൊണ്ടാണ് റോഡ് ട്രിപ്പ് തിരഞ്ഞെടുത്തത്.

T6

ആഫ്രിക്കൻ യാത്ര, അപ്രതീക്ഷിതം

ആഫ്രിക്കൻ യാത്ര വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. റഷ്യയിലേക്ക് ഒരു യാത്രയായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിനായി ദുബായിൽ പോയി താമസിക്കുകയും ചെയ്തു. പക്ഷേ റഷ്യയിൽ അപ്പോൾ അതികഠിനമായ തണുപ്പായിരുന്നു. ആ സമയത്ത് അവിടെ കാഴ്ചകൾ കാണാനിറങ്ങുക എന്നത് വലിയ വെല്ലുവിളിയാണ്. അങ്ങനെ റഷ്യൻ യാത്ര ഉപേക്ഷിച്ച സമയത്താണ് ഒരു സുഹൃത്ത് സിംബാബ്‌വെയെക്കുറിച്ചും ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്രകളെക്കുറിച്ചും പറയുന്നത്. 

15

ഒരു മാസം മാത്രം നീളുന്ന യാത്രയെന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. പക്ഷേ, അതു നീണ്ടത് ആറുമാസമായിരുന്നു. തെക്കൻ ആഫ്രിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളിലൂടെയുമുള്ള ആ യാത്ര സമ്മാനിച്ചത് അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു.

ഭക്ഷണവും വിശ്രമവും വഴിയരികിൽ 

T3

ഭക്ഷണത്തിനായി സൂപ്പർ മാർക്കറ്റുകളെയാണ് ആശ്രയിച്ചത്. ബ്രെഡും സോസേജുമായിരുന്നു പ്രധാന ഭക്ഷണം. എന്താണോ ലഭിക്കുന്നത് അതു കഴിച്ചാണ് ദിവസങ്ങൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ കാരവൻ പാർക്കിങ്ങുകൾക്കായി ധാരാളം ഇടങ്ങളുണ്ട്.

04

ആഫ്രിക്ക കാണാൻ വരുന്നവർക്കു സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യുവാനും വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ ഓരോ കാരവൻ പാർക്കിങ്ങിലും ഉണ്ട്. അവിടങ്ങളിലാണ് വിശ്രമിച്ചിരുന്നത്.  

എന്തുകൊണ്ട് ആഫ്രിക്ക?

മലയാളികളിൽ അധികമാരും യാത്രയ്ക്കു തിരഞ്ഞെടുക്കാത്ത ഒരിടമാണ് ആഫ്രിക്ക. ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ആ ഇരുണ്ട ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലൂടെ ഒരു യാത്ര പോകണമെന്നും അവിടുത്തെ ജീവിതരീതികളും ഉൾഗ്രാമങ്ങളുമൊക്കെ സന്ദർശിക്കണമെന്നും ആഗ്രഹം തോന്നി. 

T1

സിംബാബ്‌വെയിലൂടെ യാത്ര ചെയ്തപ്പോഴാണ് ചിത്രങ്ങളിൽ കണ്ട ആഫ്രിക്കയല്ല കണ്മുമ്പിലൂടെ കടന്നുപോകുന്നതെന്നു മനസ്സിലായത്. ധാരാളം ഗോത്രവിഭാഗങ്ങളും അവരുടെ ഗ്രാമങ്ങളും ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ അവിടെ കാണാം.

തെക്കൻ ആഫ്രിക്കയിലെ എട്ട് രാജ്യങ്ങൾ, വ്യത്യസ്ത കാഴ്ചകൾ  

സിംബാബ്‌വെയാണ് ആദ്യം സന്ദർശിച്ച രാജ്യം. പിന്നെ സാംബിയ, ദക്ഷിണാഫ്രിക്ക, ലെസോതോ, സാംബിക്, സ്വാസിലാൻഡ്, നമീബിയ, ബോട്സ്വാന എന്നീ രാജ്യങ്ങളിൽക്കൂടി യാത്ര ചെയ്തു. ആ യാത്രയിൽ എടുത്തു പറയേണ്ടതാണ് ലെസോതോ സന്ദർശനം. 

‘കിങ്ഡം ഇൻ ദ് സ്കൈ’ എന്നാണ് ആ രാജ്യം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ആ വിശേഷണം നൽകിയിരിക്കുന്നത്. അതിമനോഹരമായ കാഴ്ചകൾ ഒളിപ്പിച്ചിട്ടുള്ളതാണ് പല ആഫ്രിക്കൻ രാജ്യങ്ങളും

സ്വർണ, എമറാൾഡ് ഖനി സന്ദർശനം

യാത്രയിൽ ഏറ്റവും അപകടസാധ്യതയുള്ളതായിരുന്നു സ്വർണ ഖനി സന്ദർശനം. നിയമപരമല്ലാതെയാണ് പലയിടങ്ങളിലും ഖനനം നടക്കുന്നത്. അതുകൊണ്ടുതന്നെ ആ ഖനിക്കാഴ്ചകൾ ഷൂട്ട് ചെയ്യുന്നത് അപകടകരമാണ്. തദ്ദേശവാസികളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാം. എങ്കിലും സ്വർണ ഖനനത്തിന്റെ ഓരോ പ്രക്രിയയും വിശദമായി കാണാനും ഷൂട്ട് ചെയ്യാനും സാധിച്ചു. 

യാത്രയിലെ മറക്കാനാകാത്ത ഒരു സംഭവം

ലോകത്തിലെ ഏറ്റവും വലിയ എമറാൾഡ് ഖനി സാംബിയയിലാണ്. അവിടുത്തെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇടപെട്ടാണ് ആ സന്ദർശനം ഒരുക്കിത്തന്നത്. അവിടെ ചെന്ന് എമറാൾഡ് കൈ കൊണ്ട് എടുക്കാനൊക്കെ സാധിച്ചത് വലിയ അനുഭവമായിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമായിരുന്നു അത്.

യാത്രയ്ക്കിടെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് മലേറിയ പിടിപെടുന്നത്. ആ സമയത്തു താമസിച്ചിരുന്നത് സുഹൃത്തുക്കളായ ഒരു കൂട്ടം നഴ്‌സ്മാരുടെ കൂടെയായിരുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെയധികം താഴ്ന്നു പോകുകയും അവശനിലയിലാകുകയും ചെയ്തിരുന്നു. വളരെപ്പെട്ടെന്നു രോഗം കണ്ടെത്തി ചികിത്സിച്ചതും മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയതും അവരായിരുന്നു. ആഫ്രിക്കൻ യാത്രയിലെ മറക്കാനാകാത്ത അനുഭവമായിരുന്നു അത്.

കേപ് ടൗൺ ടു കയ്‌റോ 

അടുത്തതായി കേപ് ടൗൺ ടു കയ്‌റോ പോകാനാണ് ഉദ്ദേശിക്കുന്നത്. ആ യാത്രയിൽ  മലാവി, കെനിയ, ഇത്യോപ്യ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ കൂടി സന്ദർശിക്കണം. ഒരിക്കൽ യാത്ര പോകണമെന്ന് ആഗ്രഹിച്ചു മുടങ്ങിപ്പോയ റഷ്യ കൂടി കണ്ടിട്ടു മടങ്ങണമെന്നാണ് മോഹം. 

അതിർത്തി വരെ എത്തിയ ഇന്ത്യൻ പര്യടനം

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയെല്ലാം പോയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് ആരംഭിച്ച ഇന്ത്യൻ യാത്രയിൽ ഹൈദരാബാദ്, നാഗ്‌പുർ, ആഗ്ര, ഡെറാഡൂൺ, ഉത്തരാഖണ്ഡ്, മണ്ഡി, ധർമശാല, ജമ്മു, ശ്രീനഗർ, ജയ്സാൽമിർ, ഗുജറാത്ത്, മുംബൈ, ഗോവ എന്നിവിടങ്ങളെല്ലാം സന്ദർശിച്ചു. ആ യാത്രയിലും ഏറെ സന്തോഷം പകരുന്ന ധാരാളം അനുഭവങ്ങളുണ്ടായി. അതിൽ എടുത്തു പറയേണ്ടതാണ് ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിലെത്തിയത്. പ്രത്യേകാനുമതിയോടെയാണ് നമ്മുടെ ജവാന്മാർക്കൊപ്പം ആ അതിർത്തിരേഖയ്ക്ക് അടുത്തുവരെയെത്തിയത്. 

അടുത്ത യാത്ര

ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ യാത്ര പോകാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത് തെക്കേ അമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള പര്യടനമാണ് ലക്ഷ്യമിടുന്നത്. ആമസോൺ കാടുകളും തെക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളും ആ യാത്രയിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.  

English Summary: Santo Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com