ADVERTISEMENT

നിഗൂഢ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ച് സഞ്ചാരികള്‍ക്ക് എന്നും കൗതുകവും ആവേശവും പകരുന്ന ഒട്ടേറെ ഇടങ്ങള്‍ ഈ ലോകത്തുണ്ട്. ഒട്ടേറെ നൂറ്റാണ്ടുകളുടെ പഴമയും ഓരോ ഇഞ്ചിലും മറഞ്ഞിരിക്കുന്ന നൂറായിരം കഥകളും അവയുടെ മായികത കൂട്ടുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇത്തരം സുന്ദര കാഴ്ചകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സ്പെഷ്യല്‍ ഇടമാണ് സ്ലോവേനിയയിലെ ഇന്നർ കാർനിയോളയിലുള്ള പ്രെഡ്‌ജാമ കാസിൽ. കൃത്യമായി പറഞ്ഞാല്‍, ലോകപ്രസിദ്ധമായ പോസ്റ്റോജ്ന ഗുഹയിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയുള്ള പ്രെഡ്ജാമ എന്ന കൊച്ചു  സ്ലോവേനിയൻ ഗ്രാമത്തിലാണ് പ്രെഡ്ജാമ കാസില്‍ സ്ഥിതി ചെയ്യുന്നത്.

Predjama-1
Image From Postojna Cave Park official site

ലോകത്തിലെ ഏറ്റവും വലിയ ഗുഹാ കോട്ട എന്നതാണ് പ്രെഡ്‌ജാമ കാസിലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം നാനൂറോളം അടി ഉയരമുള്ള ഒരു മല തുരന്നാണ് ഈ കോട്ട നിര്‍മിച്ചിട്ടുള്ളത്. പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ കോട്ട പോലെ തോന്നുമെങ്കിലും ഉള്ളില്‍ കയറുന്ന ആള്‍ പെടും. കടുത്ത തണുപ്പും ഇരുട്ടും പോരാത്തതിന് ഒട്ടനേകം മുറികളും രഹസ്യ വഴികളും. എവിടെ തുടങ്ങുന്നു, എവിടെയാണ് അവസാനിക്കുന്നത് എന്നു കണ്ടെത്താന്‍ പ്രയാസമാണ്.

ഇന്ന് മ്യൂസിയം

ചെറിയ ചാപ്പൽ, കിടപ്പുമുറി,  കുന്തങ്ങൾ, വാൾ, യുദ്ധ ചുറ്റിക, വില്ലുകൾ, കവചങ്ങൾ തുടങ്ങിയ വിവിധ ആയുധങ്ങളുടെ പകർപ്പുകൾ നിറഞ്ഞ മുറി എന്നിവയെല്ലാം കാണാം. സൈറ്റിന്‍റെ ഹൈലൈറ്റുകളും ചരിത്രവും വിശദമാക്കുന്ന ഒരു ഓഡിയോ ഗൈഡ് ലഭ്യമാണ്. അങ്ങനെ പ്രെഡ്ജാമ കാസിലിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സഞ്ചാരികള്‍ക്ക് മനസ്സിലാക്കാം.

കോട്ടയ്ക്ക് താഴെയുള്ള ഗുഹ 14 കിലോമീറ്റർ പ്രെഡ്ജാമ ഗുഹാ സംവിധാനത്തിന്‍റെ ഭാഗമാണ്. മെയ് മുതൽ സെപ്തംബർ വരെയുള്ള സമയത്ത് സന്ദർശകർക്കായി ഇവിടം തുറക്കും. തണുപ്പുകാലത്താവട്ടെ, ഇവിടം വവ്വാലുകളുടെ കൊട്ടാരമാണ്.

Predjama-5
Image From Postojna Cave Park official site

പ്രെഡ്‌ജാമ കാസിൽ, പോസ്റ്റോജ്ന ഗുഹ എന്നിവയ്ക്കായി ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ഗുഹയ്ക്കും കോട്ടയ്ക്കും ഇടയിൽ ഒരു ഹാൻഡി ഷട്ടിൽ-ബസ് സർവീസ് നടത്തുന്നു; രണ്ട് ആകർഷണങ്ങൾക്കുമായി ഒരൊറ്റ ടിക്കറ്റ് വാങ്ങുന്ന സന്ദർശകർക്ക് ഈ യാത്ര സൗജന്യമാണ്.

കഥ ഇങ്ങനെ

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള നിര്‍മാണ ശൈലിയാണ് കോട്ടയുടെത്. സന്ദര്‍ശകര്‍ ആദ്യം കോർട്ട് റൂമിലേക്കാണ് കടന്നുചെല്ലുക. അതിനരികിലായി തടവുകാരെ ഉപദ്രവിച്ചിരുന്ന മുറി, ശൗചാലയവും അടുക്കളയുമുള്ള ഡൈനിങ് റൂം എന്നിവയും കാണാം. മൂന്നാം നിലയില്‍ തുറന്ന ടെറസ് ഉണ്ട്. അതിനടുത്തായാണ് കോട്ടയിലെ ഒരേയൊരു കിടപ്പുമുറി. 

Predjama-2
Image From Postojna Cave Park official site

പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ കോട്ട ആദ്യമായി നിര്‍മിക്കപ്പെട്ടത് എന്നു പറയപ്പെടുന്നു. ജർമൻ നാമമായ ല്യൂഗ് എന്ന പേരിലാണ് കോട്ട ആദ്യമായി പരാമർശിക്കപ്പെട്ടിട്ടുള്ളത്. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ട്രൈസ്റ്റെയിലെ ഗവർണർ നിക്കോളജ് ലൂഗറിന്‍റെ മകനും കൊള്ളക്കാരനുമായിരുന്ന ബാരൺ ഇറാസ്മസ് വോൺ ലൂഗിന്‍റെ ഉടമസ്ഥതയിലായി. പലവിധ കുറ്റങ്ങള്‍ ചെയ്ത ശേഷം, പ്രെഡ്ജമ കോട്ടയില്‍ ഒളിച്ചിരുന്ന ഇറാസ്മസിനെ, അന്നത്തെ ചക്രവർത്തിയായിരുന്ന ഫ്രെഡറിക് മൂന്നാമൻ ചതിയിലൂടെ ആക്രമിച്ചു കൊലപ്പെടുത്തി.

പിന്നീട് ഈ കോട്ട ഒബർബർഗ് കുടുംബം ഏറ്റെടുത്തു. അതിനുശേഷം, 1511-ൽ, പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ പർഗ്സ്റ്റാൾ കുടുംബം നിർമിച്ച രണ്ടാമത്തെ കോട്ട ഒരു ഭൂകമ്പത്തിൽ നശിച്ചു. 1567-ൽ, ഓസ്ട്രിയയിലെ ആർച്ച്ഡ്യൂക്ക് ചാൾസ് ഈ കോട്ട ബാരൺ ഫിലിപ്പ് വോൺ കോബെൻസലിന് പാട്ടത്തിന് നൽകി,.1570-ൽ, പണി പൂര്‍ത്തിയായ നിലവിലെ കോട്ട നവോത്ഥാന ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്.

Predjama-4
Image From Postojna Cave Park official site

 

പതിനെട്ടാം നൂറ്റാണ്ടിൽ, കോബെൻസൽ കുടുംബത്തിന്‍റെ പ്രിയപ്പെട്ട വേനൽക്കാല വസതികളിൽ ഒന്നായി കോട്ട മാറി. ഓസ്ട്രിയൻ രാഷ്ട്രതന്ത്രജ്ഞനും പ്രശസ്ത ആർട്ട് കളക്ടറുമായ ഫിലിപ്പ് വോൺ കോബെൻസലും നയതന്ത്രജ്ഞനായ കൗണ്ട് ലുഡ്‌വിഗ് വോൺ കോബെൻസലുമെല്ലാം കോട്ടയിൽ സമയം ചെലവഴിച്ചു.

1810-ൽ, മൈക്കൽ കൊറോണിനി വോൺ ക്രോൺബെർഗിന് ഈ കോട്ട അവകാശമായി ലഭിച്ചു, അദ്ദേഹം1846-ൽ ഇത് വിൻഡിഷ്ഗ്രാറ്റ്സ് കുടുംബത്തിന് വിറ്റു , രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം വരെ ഇവരായിരുന്നു ഉടമകള്‍. പിന്നീട് യുഗോസ്ലാവ് കമ്മ്യൂണിസ്റ്റ് അധികാരികൾ കോട്ട കണ്ടുകെട്ടുകയും ദേശസാൽക്കരിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടം മ്യൂസിയമാണ്.

English Summary: Predjama The world's largest cave castle in slovenia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com