ADVERTISEMENT

യാത്ര ചെയ്യുമ്പോള്‍ അതാതിടങ്ങളിലെ സംസ്കാരത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടു പോകുന്നതും അല്ലാതെ പോകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. യാത്രയുടെ ഫീല്‍ തന്നെ പൂര്‍ണമായും മാറും. ലോകത്തെ എല്ലാ രാജ്യങ്ങളും കാലങ്ങളായി നടക്കുന്ന വിവിധ പരിണാമങ്ങളുടെ ഫലമായാണ്‌ ഇന്നു കാണുന്ന രീതിയിലായത്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്കാരികമായുമെല്ലാമുള്ള മാറ്റങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. പല രാജ്യങ്ങളും ഇക്കാലത്തിനിടയില്‍ പേരു തന്നെ മാറ്റി. അത്തരത്തില്‍ പുതിയ പേരില്‍ ഇന്നറിയപ്പെടുന്ന ചില രാജ്യങ്ങളെക്കുറിച്ച് അറിയാം.

തുർക്കി

സമതലങ്ങളും തടാകങ്ങളും പർവതങ്ങളുമാണ് തുർക്കിയുടെ സൗന്ദര്യം. വളരെ വൃത്തിയുള്ള നാടാണ് തുർക്കി. പഴമയും പുതുമയും ഒത്തുചേരുന്ന കാഴ്ചകളുമായാണ് തുർക്കിയിലെ പ്രധാന നഗരമായ ഇസ്തംബുൾ സഞ്ചാരികളെ സ്വീകരിക്കുക. പേർഷ്യൻ വാസ്തുവിദ്യയുടെയും യൂറോപ്യൻ നിർമാണകലയുടെയും സങ്കലനമായ നിരവധി കൊട്ടാരക്കെട്ടുകളും പള്ളികളും ഇവിടെയുണ്ട്. ഏഷ്യാ ഭൂഖണ്ഡത്തെയും യൂറോപ്യൻ ഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ബോസ്‌ഫോറസ് പാലം സഞ്ചാരികളിൽ ആശ്ചര്യമുണർത്തും. ഹഗിയ സോഫിയ, സുൽത്താൻ അഹമ്മദ് പള്ളി, ഗ്രാൻഡ് ബസാർ, തോത്കാപി മ്യൂസിയം തുടങ്ങി പ്രശസ്തവും അപ്രശസ്തവുമായ, ചരിത്രമുറങ്ങുന്ന നിർമിതികളും സുന്ദര കാഴ്ചകളും ഇസ്തംബുളിൽ കാണാവുന്നതാണ്.

Istanbul-Bosphorus-Bridge--Turkey

തുർക്കി ഇപ്പോൾ ‘തുർക്കിയെ’ എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തിന്‍റെ പേര് ‘തുർക്കിയെ’ എന്നു മാറ്റുന്നതായി പ്രസിഡന്‍റ് റജബ് തയിപ് എർദോഗാൻ അടുത്തിടെ പ്രഖ്യാപിച്ചു. 'തുർക്കിയെ' എന്ന പദം രാജ്യത്തിന്‍റെ സംസ്കാരത്തെയും മൂല്യങ്ങളെയും നാഗരികതയെയും കൂടുതല്‍ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്നു എന്നതാണ് പേര് മാറ്റാനുള്ള കാരണമായി പറയുന്നത്.

ചെക്ക് റിപ്പബ്ലിക്ക്

2016 ഏപ്രിലിൽ, ചെക്ക് റിപ്പബ്ലിക് ചെക്കിയയായി മാറി. കായിക മത്സരങ്ങളിൽ പേര് സുഗമമായി ഉപയോഗിക്കാനും കമ്പനികളുടെ വിപണന ശ്രമങ്ങളുടെ ഭാഗമായുമാണ് ഈ മാറ്റം. രാജ്യത്തെ മറ്റ് ഔദ്യോഗിക ഭാഷകളായ ഇംഗ്ലിഷ്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് എന്നിവയില്‍ ഉച്ചാരണം കൂടുതല്‍ എളുപ്പമാക്കുക എന്നതും മറ്റൊരു കാരണമാണ്. രണ്ടു പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. 

സ്വാസിലൻഡ്

ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി. സ്വാസിലൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്.

swasiland
Image From Shutterstock

സ്വാസിലൻഡിലെ രാജാവ് 2018 ഏപ്രിലിൽ ഒരു പ്രസ്താവന പുറത്തിറക്കി, രാജ്യത്തിന്‍റെ പേര് ഇനിമുതല്‍ ഇസ്വാറ്റിനി എന്നായിരിക്കും എന്നായിരുന്നു അത്. സ്വാസിലാന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ പലരും സ്വിറ്റ്സര്‍ലന്‍ഡ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ടായിരുന്നു, പുതിയ മാറ്റത്തോടെ ആ പ്രശ്നത്തിന് പരിഹാരമായി.

ഹോളണ്ട്

2020 ജനുവരി മുതലാണ് പടിഞ്ഞാറൻ യൂറോപ്പിലുള്ള ഹോളണ്ടിന്‍റെ പേര് നെതര്‍ലന്‍ഡ്‌സ്‌ എന്നാക്കി മാറ്റുന്നത്. മാർക്കറ്റിങ് നീക്കമെന്ന നിലയിലായിരുന്നു പേര് മാറ്റാൻ സർക്കാർ തീരുമാനമെടുത്തത്. 

holland
Image From Shutterstock

ഈ തീരുമാനമനുസരിച്ച്, ഹോളണ്ടിന് പകരം നെതർലാൻഡ്സ് എന്ന ഔദ്യോഗിക നാമമാണ് ഇപ്പോൾ പ്രൊമോഷനൽ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്. ഇവിടുത്തെ 12 പ്രവിശ്യകളിൽ വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും എന്നിങ്ങനെ രണ്ടു പ്രവിശ്യകള്‍ ഇപ്പോഴും ഹോളണ്ടിന്‍റെ പേരില്‍ അറിയപ്പെടുന്നു.

കേപ് വെർഡെ

ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കാബോ വെർഡെ. 2013 വരെ കേപ് വെർഡെ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. ജനവാസമില്ലാതെ കിടന്ന ഈ ദ്വീപസമൂഹം 15 ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തുകയും കോളനിവൽക്കരിക്കുകയും ചെയ്തു. 1975- ൽ സ്വതന്ത്രമായി. സെനഗൽ തീരത്തുള്ള ക്യാപ്-വെർട്ട് ഉപദ്വീപിന്‍റെ പേരാണ് രാജ്യത്തിന് നൽകിയിരിക്കുന്നത്. 

capeverde
Image From Shutterstock

പോർച്ചുഗീസ് ഭാഷയായ കാബോ വെർഡെയിൽ നിന്നാണ് കേപ് വെർഡെ എന്ന പേര് വന്നത്. ഐക്യരാഷ്ട്ര സംഘടനയിൽ ഉൾപ്പെടെ, ഇംഗ്ലിഷിൽ സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്കായി പോർച്ചുഗീസ് പേരായ കാബോ വെർഡെ ഉപയോഗിക്കുമെന്ന് 2013- ല്‍ തീരുമാനിച്ചു.

സിയാം

തവിട്ട് അല്ലെങ്കിൽ ഇരുണ്ട എന്നർഥമുള്ള ‘ശ്യാമ’ എന്ന സംസ്കൃത വാക്കില്‍ നിന്നാണ് സിയാം എന്ന പേര് വന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന ആളുകളുടെ ത്വക്കിന്‍റെ നിറമാണ് ഇതിലൂടെ ശരിക്കും ഉദ്ദേശിച്ചിരുന്നത്. 1939- ൽ സിയാമിന്‍റെ പേര് തായ്‌ലൻഡ് എന്നാക്കി മാറ്റി. ഇടക്കാലത്ത് വീണ്ടും സിയാം ആയെങ്കിലും 1948- ല്‍  ഔദ്യോഗികമായി രാജ്യത്തിന്‍റെ പേര് തായ്‌ലൻഡ് കിംഗ്‌ഡം എന്നാക്കി മാറ്റി ഇപ്പോഴും ആ പേരില്‍ തന്നെ തുടരുന്നു. 

English Summary: Countries That Have Officially Changed Their Names

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com