ADVERTISEMENT

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്നാം സന്ദര്‍ശിക്കണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായോ? എങ്കില്‍ ഇപ്പോഴാണ് മികച്ച സമയം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി, ഒരു അടിപൊളി ആകര്‍ഷണം വിയറ്റ്നാമില്‍ തുറന്നു. 150 മീറ്റർ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന ചില്ലുപാലമാണ് വിയറ്റ്‌നാം ഒരുക്കുന്ന പുതിയ അനുഭവം.

ഇടതൂര്‍ന്ന കാടിന് മുകളിലായാണ് ഈ ചില്ലുപാലം. താഴേക്ക് നോക്കുമ്പോള്‍ മരങ്ങള്‍ക്കിടയിലേക്ക് വീണുപോകും എന്നു തോന്നും. ബാച്ച് ലോങ് എന്നാണ് പാലത്തിന്‍റെ പേര്. വെളുത്ത വ്യാളി എന്നാണ് വിയറ്റ്‌നാമീസ് ഭാഷയില്‍ ഈ വാക്കിനര്‍ത്ഥം. വിയറ്റ്നാം യുദ്ധം അവസാനിച്ചതിന്‍റെ 47-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പാലത്തിന്‍റെ ഉദ്ഘാടനം.

വടക്കുപടിഞ്ഞാറൻ സോൺ ലാ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. പാലത്തിന് ആകെ 632 മീറ്റർ നീളമുണ്ട്. രണ്ട് കൊടുമുടികൾക്കിടയിലുള്ള പാലത്തിലൂടെയുള്ള യാത്രയില്‍ മനസ്സില്‍ ഭീതിപകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്; നിറയെ വിഷപ്പാമ്പുകള്‍ ഇഴഞ്ഞുനടക്കുന്ന ഒരു താഴ്‍‍വരയ്ക്ക് മുകളിലൂടെയാണ് പാലത്തിന്‍റെ ഒരു ഭാഗം കടന്നുപോകുന്നത്! 

Image from Twitter
Image from Twitter

ദുബായിലെ ബുർജ് ഖലീഫ ടവറിന്റെ നാലിലൊന്ന് ഉയരമുള്ള ഈ പാലം ലോകത്തില്‍ ഇത്തരത്തിലുള്ള ഏറ്റവും നീളം കൂടിയ പാലമാണ്. ഏകദേശം 1.5 ഇഞ്ച് കനമുള്ള ടെമ്പർഡ് ഗ്ലാസിന്‍റെ മൂന്ന് പാളികളാണ് പാലത്തിന്‍റെ ഗ്ലാസ് നടപ്പാതയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ മാസം പാലം സന്ദർശിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം വസ്തുതാപരമായി പരിശോധിക്കും.

മെയ് ആദ്യവാരം വിനോദസഞ്ചാരികൾക്കായി തുറന്ന പാലത്തില്‍ നിന്നുള്ള മനോഹരകാഴ്ചകള്‍ നിരവധി യൂട്യൂബർമാരും ട്രാവൽ വ്ലോഗർമാരും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ബാച്ച് ലോങ് പാലത്തിന്‍റെ ഈടും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ഭാരമേറിയ കാറുകളും ട്രെക്കുകളും പാലത്തിന് മുകളിലൂടെ ഓടിച്ച് പരീക്ഷണം നടത്തിയിരുന്നു.

ബാച്ച് ലോങ് പാലത്തിന് ഒരേസമയം 500 പേരെ താങ്ങാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലം സ്ഥിതിചെയ്യുന്ന മോക് ചൗ ജില്ലയിലേക്ക് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പാലം സഹായിക്കും എന്നാണ് കരുതുന്നത്.

English Summary: Vietnam opens world’s longest glass-bottomed bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com