ADVERTISEMENT

റുവാണ്ടയുടെ വിനോദസഞ്ചാര ഭൂപടത്തിൽ മറഞ്ഞു കിടക്കുന്ന രത്നക്കല്ലാണ് അകഗേര നാഷനൽ പാർക്ക് (എഎൻപി). അതിന്റെ വർത്തമാനകാലംപോലെ തന്നെ ആകർഷകമാണ് കഴിഞ്ഞകാലവും.പാർക്കിന്റെ കിഴക്കെ അതിരു ചേർന്ന് ഒഴുകുന്ന അകഗേര നദിയിൽ നിന്നാണ് വനത്തിന് ഈ പേരു ലഭിച്ചത്. പാർക്കിന്റെ വൈവിധ്യം നിറഞ്ഞ ജൈവസമ്പത്തിന് അടിസ്ഥാനമായി ഇലേമ തടാകം ഉൾപ്പടെ ഒട്ടേറെ തടാകങ്ങളുണ്ട്. അവയുടെ ജലസമൃദ്ധിക്കു കാരണവും ഈ നദി തന്നെ. നദിയുടെ ജലപ്പരപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള ലോഡ്ജിലിരുന്ന് അത്താഴം ആസ്വദിക്കുന്നതിനൊപ്പം പാർക്കിന്റെ ചരിത്രവും കേട്ടു.

1935 ൽ ബെൽജിയത്തിന്റെഭരണത്തിൽ 2500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന വനമാണ് നാഷനൽ പാർക്കായി മാറ്റിയത്. 1994 ലെ വംശീയോൻമൂലനത്തിനു ശേഷം പാർക്കിന്റെ വിസ്തൃതി പകുതിയാക്കി കുറയ്ക്കുകയും ബാക്കി സ്ഥലം രാജ്യത്തെഭവനരഹിതർക്കും അഭയാർഥികൾക്കും വിട്ടുകൊടുക്കുകയും ചെയ്തു.

അവർ വേട്ടയാടിയും ഭൂമി കയ്യേറിയും ജീവിതം നയിച്ചു. ആനയും സിംഹവും മറ്റു പല മൃഗങ്ങളും കാട്ടിൽ നിന്ന് അപ്രതൃക്ഷമായി. അനധികൃത പ്രവൃത്തികൾ തടയാൻ പാർക്ക് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ക്രമേണ അതിന്റെ മരണമണി മുഴങ്ങി.

akagera-national-park1

സിംഹത്തിന്റെ തിരിച്ചുവരവ്

സീബ്ര, ബബൂൺ, ഇംപാല,വാട്ടർബക്സ്, കറുത്ത കാണ്ടാമൃഗം,കാട്ടെരുമ, സിംഹം ഇവയൊന്നുമില്ലാത്ത അകഗേര വനത്തെപ്പറ്റി ഇപ്പോൾചിന്തിക്കാൻ പറ്റില്ല. സിംഹത്തെയോകാണ്ടാമൃഗത്തെയോ എനിക്കു കാണാൻ പറ്റിയില്ലെങ്കിലും സീബ്രയും ബബൂണും സുലഭമാണ് 2015 ലും 2017 ലും പല മൃഗങ്ങളെയും പാർക്കിലേക്ക് പുതിയതായി കൊണ്ടുവിട്ടിരുന്നു. അവയിൽ ഇരപിടിച്ചു കഴിയുന്ന സിംഹത്തെപ്പോലുള്ളവയും പുല്ലും പച്ചിലയും തിന്നു ജീവിക്കുന്ന സീബ്രകളെപ്പോലുള്ളവയും ഉണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമമായി കൂടുന്നതും കണ്ടു.

സിംഹത്തിന്റെ തിരിച്ചു വരവിനു മുൻപ് പുള്ളിപ്പുലിയും കഴുതപ്പുലിയുമായിരുന്നു ഈ വനത്തിലെ ഇരപിടിക്കുന്ന ജീവികളിൽ വലുപ്പമേറിയവ. ഇപ്പോൾ അകഗേര വനത്തിൽ 20 സിംഹങ്ങളുണ്ട്. ഒപ്പം ആനയും കാണ്ടാമൃഗവും എരുമയും പുള്ളിപ്പുലിയും കൂടിയാകുമ്പോൾ ബിഗ് ഫൈവ് മൃഗങ്ങളുടെ കാടെന്ന ബഹുമതി സ്വന്തമായി. എഎൻപിയിലെ തടാകങ്ങൾ തണ്ണീർത്തട പ്രേമികളായ മൃഗങ്ങളുടെ പറുദീസയാണ്.

akagera-national-park3

ഹിപ്പൊപ്പൊട്ടാമസ്, മുതല, കൊക്കുകളും കുളക്കോഴികളും പരുന്തുകളുംമാലക്കൈറ്റ് മീൻകൊത്തികളുംനീർക്കാടകളുമായി നൂറുകണക്കിന് പക്ഷി വർഗങ്ങൾ, അപൂർവ ഇനങ്ങളായ ഷൂബിൽസും ഐബിസും ഒക്കെ അതിലുണ്ട്. ഏറെ സവിശേഷമായ ഈ ജൈവവൈവിധ്യമേഖലയ്ക്ക് മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീർത്തടം എന്ന സവിശേഷതയും ഉണ്ട്. ലോഡ്ജിന്റെ അതിരിനപ്പുറം ഇരുട്ടിൽ മറഞ്ഞു കിടക്കുന്നു ഇലേമ തടാകം. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് ചെവിയിൽ തുളച്ചു കയറുന്ന കാടിന്റെ പലവിധ ശബ്ദങ്ങൾ, കാട്ടില രാജാവിന്റെ മുരൾച്ച, വേട്ടയുടെ ഗന്ധം...അടുത്ത പകൽ സിംഹത്തിന്റെ കാഴ്ച കിട്ടുമെന്ന ശുഭപ്രതീക്ഷയിൽ ഉറക്കത്തിലേക്ക്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com