ADVERTISEMENT

പണ്ടുമുതല്‍ക്കേ, കഥകളില്‍ ഭീകരന്മാരായും കൂട്ടുകാരായുമെല്ലാം പ്രത്യക്ഷപ്പെടുന്ന ജീവികളാണ് വ്യാളികള്‍. പറന്നുനടന്നു തീ തുപ്പുന്ന വ്യാളികളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല. എപ്പോഴെങ്കിലും ഇവയെ ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച കുട്ടിക്കാലമായിരിക്കും മിക്കവാറും എല്ലാവര്‍ക്കും ഉണ്ടാവുക. തീയൊന്നും തുപ്പുന്നില്ലെങ്കിലും വ്യാളികളുടെ സഹോദരന്മാര്‍ എന്നു വിളിക്കാവുന്ന ഒരു ജീവിവര്‍ഗമുണ്ട് ഇന്ന് ഭൂമിയില്‍. കൊമോഡോ ഡ്രാഗൺസ് എന്നറിയപ്പെടുന്ന ഭീമൻ പല്ലികളാണ് അവ. ഇന്തൊനീഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഈ അദ്ഭുതജീവികള്‍ ഉള്ളത്. ഇവയുടെ സംരക്ഷണത്തിനായി കൊമോഡോ ദേശീയ ഉദ്യാനവുമുണ്ട്. ഏകദേശം 5000- ലധികം കൊമോഡോ ഡ്രാഗണുകളാണ് ഇവിടെ വസിക്കുന്നത്. 

 "പിങ്ക്" നിറമുള്ള കടൽത്തീരം

1991- ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദേശീയോദ്യാനത്തിന്‍റെ പരിധിയില്‍, കൊമോഡോ, പതാർ, റിൻക എന്നിങ്ങനെ മൂന്ന് വലിയ ദ്വീപുകളും 26 ചെറു ദ്വീപുകളും ഉള്‍പ്പെടുന്നു. രണ്ടായിരത്തിലധികം ജനസംഖ്യയുള്ള ഈ ദ്വീപസമൂഹത്തില്‍, അപൂർവമായ ചില പക്ഷികൾ, മാൻ, കാട്ടു പന്നികൾ എന്നിവയുമുണ്ട്. സമുദ്രവിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്. മാത്രമല്ല, കൊമോഡോ ദ്വീപിലെ "പിങ്ക്" നിറമുള്ള കടൽത്തീരം മറ്റൊരു ആകർഷണമാണ്.

komodo-island1
Image: Sunset in Gili Lawa Island in Komodo Island,alfin tofler/shutterstock

കാണാന്‍ അതിസുന്ദരമായതു കൊണ്ടുതന്നെ, ഓരോ മാസവും ഇവിടേക്ക് 10000-ത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. സംരക്ഷിതപ്രദേശമായതിനാല്‍ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഈയിടെ ഒരു പുതിയ പരിഷ്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ദ്വീപിലേക്ക് കടക്കാന്‍ സഞ്ചാരികളില്‍ നിന്നു പ്രവേശനഫീസായി 252 ഡോളര്‍ അഥവാ ഏകദേശം 20000 രൂപ ഈടാക്കും!

പുതിയ പ്രഖ്യാപനം വന്നതോടെ നിരവധി ടൂറിസ്റ്റുകൾ തങ്ങളുടെ ബുക്കിങ് റദ്ദാക്കി. അതോടെ സമരവുമായി ടൂറിസം ഓപ്പറേറ്റർമാര്‍ രംഗത്തെത്തി. കൊമോഡോ സന്ദർശിക്കുന്ന ഏറ്റവുമധികം സന്ദർശകർ താമസിക്കുന്ന ഫ്ലോറസ് ദ്വീപിലെ പട്ടണമായ ലാബുവാൻ ബാജോയിലെ ടൂറിസം ഓപ്പറേറ്റർമാരും തൊഴിലാളികളും ഓഗസ്റ്റ് 1 ന് ഒരു മാസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ മുട്ടുമടക്കി. കൊമോഡോ ദ്വീപിലേക്കുള്ള പ്രവേശന ഫീസ് കുത്തനെ വർധിപ്പിക്കാനുള്ള തീരുമാനം  മാറ്റിവച്ചു. ഒറ്റയടിക്ക് കൂട്ടുന്നതിനു പകരം 2023 ജനുവരി മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനം.

Petr Tran/
pink sand beach, Image Source: Petr Tran/shutterstock

ലോകത്തിലെ മികച്ച 10 സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജിയോഗ്രാഫിക് തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഒന്നാണ് കൊമോഡോ. വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിച്ചു കഴിയുന്ന സമ്പദ്‍‍വ്യവസ്ഥയായതിനാൽ, അടുത്ത വര്‍ഷം പുതിയ നിയമം കൊണ്ടുവരുന്നതോടെ ഈ പ്രദേശത്തെ ജനജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് പലരും. അതേ സമയം തന്നെ പരിസ്ഥിതിസംരക്ഷണത്തിനും മുന്‍ഗണന നല്‍കേണ്ടത് സര്‍ക്കാരിന് വലിയൊരു വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.

English Summary: Indonesia to impose USD 252 Komodo Island entry fee from next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com