കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് മക്കൾക്ക് ലോകം കാണണം; ഉലകം ചുറ്റുന്ന കുടുംബം
Mail This Article
കണ്ണു നിറയെ കാഴ്ചകൾ സമ്മാനിക്കുന്ന മനോഹരമായ ഭൂമിയുടെ സൗന്ദര്യം ആരും കാണാതെ പോകരുത്. കാട്ടാറുകൾ, പ്രകൃതിയുടെ പച്ചപ്പ്, വെള്ളച്ചാട്ടങ്ങൾ, പുഴ, പാറിവരുന്ന ചിത്രശലഭങ്ങൾ, മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും അങ്ങനെ ലോകത്തില്‍ കണ്ടിരിക്കേണ്ട അദ്ഭുതങ്ങൾ നിരവധിയാണ്. നയനങ്ങളിൽ വർണജാലം തീർക്കുന്ന ഇൗ കാഴ്ചകൾ ആസ്വദിക്കാതെ എന്ത് ജീവിതം. ശാരീരികവും മാനസികവുമായ യാത്രകള്‍ ബോധത്തിലുണ്ടെങ്കിൽ നാം എപ്പോഴും ഉൗർജസ്വലരായിരിക്കും. കാതങ്ങൾ പിന്നിട്ട് കാണാവുന്നിടത്തോളം കാഴ്ചകൾ കുട്ടികൾ കാണണം എന്നു ചിന്തിച്ച് ലോകം ചുറ്റാനിറങ്ങിയ ദമ്പതികളാണ് എഡിത്ത് ലെമേയും സെബാസ്റ്റ്യൻ പെല്ലെറ്റിയറും. കാഴ്ച നഷ്ടമാകുന്ന അപൂർവ രോഗം ബാധിച്ച മക്കളെ ഒാർത്ത്, ഉള്ള സമയം കരഞ്ഞു തീർക്കാതെ ഭൂമിയിലെ മനോഹാരിത അവരിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തിലാണ് ഇവർ.
മൂന്നാം വയസ്സിലാണ് തങ്ങളുടെ കൊച്ചുമകള്‍ മിയയ്ക്ക് കാഴ്ച പ്രശ്‌നങ്ങളുണ്ടെന്ന് കനേഡിയൻ ദമ്പതികളായ എഡിത്ത് ലെമേയും സെബാസ്റ്റ്യൻ പെല്ലെറ്റിയറും ആദ്യം ശ്രദ്ധിച്ചത്. അവര്‍ നേരെ അവളെ ഒരു സ്പെഷ്യലിസ്റ്റിനടുത്ത് കൊണ്ടുപോയി. അവിടെ വച്ച്, മിയയ്ക്ക് റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂർവ ജനിതക അവസ്ഥ കണ്ടെത്തി. കാലക്രമേണ കാഴ്ച നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥയാണിത്.
കാലം കഴിയവേ മിയയ്ക്ക് ശേഷം അവര്‍ക്ക് ഉണ്ടായ മക്കളായ കോളിൻ, ലോറന്‍റ്, ലിയോ എന്നിവര്‍ക്കും ഈ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. എന്തു ചെയ്യണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. റെറ്റിനൈറ്റിസ് പിഗ്മെന്റോസയുടെ പരിണിതഫലങ്ങള്‍ മന്ദഗതിയിലാക്കാൻ നിലവിൽ ചികിത്സയോ ഫലപ്രദമായ ചികിത്സയോ ഇല്ല. എത്ര വേഗത്തിലാണ് പൂര്‍ണ അന്ധതയുടെ കാണാക്കയത്തിലേക്ക് ഈ കുട്ടികള്‍ എടുത്തെറിയപ്പെടുക എന്നും അറിയില്ല.
ഇവർ ലോകം കാണട്ടെ
തങ്ങളുടെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയോര്‍ത്ത് കരയാനോ ജീവിതം പാഴാക്കിക്കളയാനോ ആ അച്ഛനും അമ്മയും ഒരുക്കമല്ലായിരുന്നു. കണ്ണുകളില്‍ വെളിച്ചം ഉള്ളിടത്തോളം കാലം, കാണാവുന്നതിന്‍റെ പരമാവധി വര്‍ണക്കാഴ്ചകള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കണമെന്ന് അവര്‍ തീരുമാനമെടുത്തു. താമസിയാതെ തങ്ങളുടെ കുട്ടികളോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട് ഒരു വർഷം ചെലവഴിക്കാൻ അവര്‍ പദ്ധതിയിട്ടു. കാണാവുന്നിടത്തോളം കാലം ലോകത്തിലെ കാഴ്ചകൾ ഇവർ കാണണം. അതാണ് ഇൗ മാതാപിതാക്കളുടെ യാത്രാ ലക്ഷ്യം.
യാത്രകൾ എന്നും പ്രിയം
മാതാപിതാക്കളാകുന്നതിന് മുമ്പ് ഇരുവരും ഒരുമിച്ച് ധാരാളം യാത്ര ചെയ്യുകയും കുട്ടികള്‍ ഉണ്ടായ ശേഷം അവരെ ചെറുയാത്രകൾക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നെങ്കിലും കുടുംബമായി ഒരു നീണ്ട യാത്രയ്ക്ക് പോകുന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചിരുന്നില്ല. എന്നിരുന്നാലും വളരെപ്പെട്ടെന്നു തന്നെ യാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ അവര്‍ക്കായി.
റഷ്യയിലൂടെ കരമാർഗം യാത്ര ചെയ്യുന്നതും ചൈനയിൽ സമയം ചെലവഴിക്കുന്നതുമെല്ലാം അവരുടെ യാത്രാ പ്ലാനില്‍ ഉണ്ടായിരുന്നു. തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം 2020 ജൂലൈയിൽ യാത്ര പുറപ്പെടേണ്ടതായിരുന്നു ആ ആറംഗ കുടുംബം. എന്നാല്‍, കോവിഡ് മൂലം ഉണ്ടായ യാത്രാനിയന്ത്രണങ്ങള്‍ കാരണം അവരുടെ യാത്ര മുടങ്ങി. അധികം വൈകാതെ, 2022 മാർച്ചിൽ അവർ യാത്രക്കായി മോൺട്രിയൽ വിട്ടു.
നമീബിയയിൽ അവരുടെ യാത്ര ആരംഭിച്ചു, അവിടെ അവർ ആനകൾക്കും സീബ്രകൾക്കും ജിറാഫുകൾക്കുമൊപ്പം സമയം ചിലവിട്ടു. സാംബിയയിലും ടാൻസാനിയയിലും സന്ദര്‍ശനം നടത്തി. അതിനുശേഷം തുർക്കിയിലേക്ക് പറന്നു, അവിടെ അവർ ഒരു മാസം ചെലവഴിച്ചു. പിന്നീട് മംഗോളിയയിലേക്ക് പോയി, അതിനുശേഷം ഇന്തൊനീഷ്യയിലേക്ക്. യാത്ര കഴിഞ്ഞ ശേഷം, അടുത്ത മാർച്ചിൽ ക്യൂബെക്കിലെ വീട്ടിലേക്ക് മടങ്ങാനാണ് ഇവരുടെ പ്ലാന്‍.
നാലു കുട്ടികളും നാലു തരം താൽപര്യമുള്ള ആളുകളാണ്. എന്നാല്‍, പുതിയ രാജ്യങ്ങളോടും പുതിയ ഭക്ഷണങ്ങളോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്നവരാണ് തങ്ങളുടെ കുട്ടികള്‍ എന്നു ഇവര്‍ പറയുന്നു. കുട്ടികൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനും ഈ യാത്ര സഹായകമായി. പരസ്പരം പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഈ യാത്ര അവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി എഡിത്തും സെബാസ്റ്റ്യനും വിശ്വസിക്കുന്നു.
English Summary: Canadian Family taking world tour before children lose their vision