ADVERTISEMENT

ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് അപര്‍ണ തോമസും ജീവ ജോസഫും. ഇവരുടെ പഞ്ച് ഡയലോഗുകളും വിഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഹിറ്റാവാറുണ്ട്. സഞ്ചാരപ്രിയരാണ് ഇരുവരും. ഇൗ വർഷം നിരവധി യാത്രകളും അപർണയും ജീവയും നടത്തിയിരുന്നു. മാലദ്വീപ് യാത്രയും തായ്‍‍ലൻഡ് യാത്രയുമൊക്കെയുണ്ട്. മനംകവരുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവച്ചിരുന്നു. 

വിവാഹവാർഷികവും അപർണയുടെ പിറന്നാൾ ആഘോഷവുമൊക്കെ തായ്‍‍‍ലൻഡിലായിരുന്നു. അതിനുശേഷം ഇപ്പോഴിതാ സുഹൃത്തുക്കൾ ഒരുമിച്ച ബാലി യാത്രയിലാണ് ഇവർ. ആഘോഷം ഏതുമാകട്ടെ ആടിച്ചുപൊളിക്കണം എന്ന രീതിയാണ് ജീവിതത്തിലും കരിയറിലും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്ന. ജീവയ്ക്കും അപർണയ്ക്കും. സന്തോഷം ചെറുതോ വലുതോ ആകട്ടെ സംഭവം മാക്സിമം കളറാക്കണം.

ഇഷ്ടങ്ങള്‍ രണ്ട്, യാത്ര ഒന്നിച്ച്

യാത്ര ചെയ്യുന്നത് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എവിടെ യാത്ര ചെയ്യുമ്പോഴും പ്ലാനിങ്ങും കോഓര്‍ഡിനേഷനുമൊക്കെ അപര്‍ണയാണ് നടത്തുന്നത്. മാലദ്വീപ് അടക്കമുള്ള യാത്രകള്‍ അങ്ങനെയായിരുന്നുവെന്നും ജീവ പറയുന്നു. രണ്ട് രീതിയിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് അപര്‍ണയും ജീവയും. 

കാടുകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ കാണുന്നതും ആസ്വദിക്കുന്നതുമാണ് അപര്‍ണയ്ക്കിഷ്ടം. ഇതുവരെ 50 ലേറെ രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞ അപര്‍ണയുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും നിരവധി ഇഷ്ട കേന്ദ്രങ്ങളുണ്ട്. ഗ്രാമങ്ങളിലൂടെയും കാട്ടിലൂടെയുമൊക്കെ ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ അപര്‍ണയ്ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നാടുകള്‍ കണ്ടറിയുന്നതാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് രണ്ടു തരം യാത്രകളും അവസരം കിട്ടുമ്പോഴൊക്കെ നടത്തും.

ആഘോഷം ബാലിയിൽ

ബാലി വിനോദയാത്രയുടെ അടിപൊളി ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ നിന്നെടുത്ത ചിത്രമാണ് ജീവ പോസ്റ്റ്‌ ചെയ്തതില്‍ ഒന്ന്. ചിത്രങ്ങള്‍ക്കൊപ്പം രസകരമായ കുറിപ്പും ജീവ പങ്കുവയ്ക്കാറുണ്ട്. 'ഈശ്വരാ ഞാൻ ,ഞങ്ങള്‍ പോകുന്ന സ്ഥലത്തെ കാത്തോണേ' എന്ന അടികുറിപ്പോടെയാണ് യാത്രയുടെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാലിക്കടുത്തുള്ള നുസ പെനിഡ ദ്വീപിലാണ് അതിസുന്ദരമായ ഡയമണ്ട് ബീച്ച് സ്ഥിതിചെയ്യുന്നത്. വെളുത്ത നിറമുള്ള കടല്‍ത്തീരവും നീലപ്പച്ച നിറമുള്ള ജലവും ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ഈന്തപ്പനകളുമെല്ലാം ഡയമണ്ട് ബീച്ചിന്‍റെ പ്രത്യേകതകളാണ്. പണ്ടൊന്നും ഇവിടേക്ക് എത്തിച്ചേരാന്‍ അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി പടികളും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാഴ്ച ആസ്വദിക്കാനായി വ്യൂപോയിന്‍റും ഉണ്ട്. പെനിഡ തുറമുഖത്ത് നിന്ന് ഡയമണ്ട് ബീച്ചിലെത്താൻ ഒരു മണിക്കൂർ യാത്രയുണ്ട്. നുസ ദ്വീപുകളിൽ നിന്നും ബാലിയിൽ നിന്നും ഇവിടേക്ക് പകൽ യാത്രകൾ സംഘടിപ്പിക്കാറുണ്ട്.

അപര്‍ണയ്ക്കൊപ്പം, വൃത്താകൃതിയിലുള്ള ഒരു ‘കൂട്ടി’നുള്ളില്‍ നില്‍ക്കുന്ന രസകരമായ ചിത്രവും ഈ കൂട്ടത്തിലുണ്ട്.

ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലി, ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അതിസുന്ദരമായ പ്രകൃതിയും വൃത്തിയുള്ളതും ശാന്തമായതുമായ കടലോരങ്ങളും നെല്ലു വിളയുന്ന പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. ഹണിമൂണ്‍ യാത്രകള്‍ക്കും മറ്റും ഏറെ അനുയോജ്യമായ ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മുന്‍‌കൂര്‍ വീസയെടുക്കേണ്ട എന്നൊരു മെച്ചവുമുണ്ട്. 

ഗ്രാമ കാഴ്ചയിലൂടെ

പുരാതനമായതും സാംസ്കാരികമൂല്യങ്ങള്‍ മുറുക്കെപ്പിടിക്കുന്നതുമായ ഒട്ടേറെ ഉള്‍ഗ്രാമങ്ങള്‍ ബാലിയിലുണ്ട്. കൂടാതെ സ്കൂബ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങും പോലുള്ള ജലവിനോദങ്ങള്‍ ഇവിടെ എല്ലായിടത്തും ലഭ്യമാണ്. മാത്രമല്ല, ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ്‌ റസ്റ്ററന്റുകൾ തുടങ്ങി കൂട്ടുകാര്‍ക്കൊപ്പം വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ ഇടങ്ങളും സഞ്ചാരികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. 

ബാലി സന്ദർശിക്കാൻ

വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മിഡ്-സീസൺ മാസങ്ങളിൽ കടകളിലും റസ്റ്ററന്റുകളിലും ഹോട്ടലുകളിലുമെല്ലാം പൊതുവേ തിരക്ക് കുറവാണ്. ഒക്ടോബറിൽ വിമാനനിരക്കും പൊതുവേ കുറയാറുണ്ട്. 

English Summary: Jeeva and Aparna Enjoys Holiday in Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com