ADVERTISEMENT

കെനിയൻ തീരദേശ പട്ടണമായ മലിന്ദിയിൽ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, കെനിയയിലെ ‘ലിറ്റിൽ ഇറ്റലി’. കെനിയൻ അഭിവാദ്യം ‘ജാംബോ’യെക്കാൾ അധികം ഇറ്റാലിയൻ ഭാഷയിലെ ‘സിയാവോ സിയാവോ’ കേൾക്കുന്ന സ്ഥലം... കെനിയയിൽ ഏറ്റവും മികച്ച സീ ഫൂഡ്സും പാസ്തയും കിട്ടുന്നത് അവിടെത്തന്നെ. ഇറ്റാലിയൻ വിനോദസഞ്ചാരികൾ നിറഞ്ഞ മനോഹരമായ ബീച്ചുകളെപ്പറ്റി എടുത്തു പറയേണ്ടതില്ല.

ശിലാസ്തംഭങ്ങളോടുകൂടിയ 15ാം നൂറ്റാണ്ടിലെ ശവകുടീരങ്ങളും സ്വാഹിലി വാസ്തുകലയെ മാതൃകയാക്കി 16ാം നൂറ്റാണ്ടിൽ നിർമിച്ച ഓല മേഞ്ഞ പോർച്ചുഗീസ് ചാപ്പലും മലിന്ദിയെ പ്രിയങ്കരമാക്കി. കുറേ ആഴ്ചകൾ ആഫ്രിക്കൻ കുറ്റിക്കാടുകളിലൂടെ അലഞ്ഞ എനിക്ക് അതു സ്വർഗതുല്യം അനുഭവപ്പെട്ടു. ആഫ്രിക്കൻ കാടിനെ അവമതിച്ചു പറഞ്ഞതല്ല, എങ്കിലും കാട്ടിൽ അലയുമ്പോൾ കടൽക്കാറ്റും ഞണ്ടുകറിയും പോലെ പല ആഡംബരങ്ങളും ഉപേക്ഷിക്കേണ്ടി വരും.

സഫാരി ഡ്രൈവർ പറയുമ്പോഴാണ് വടാമു, മലിന്ദി സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ച് അവിടേക്കു പോയതിൽ ദുഃഖിക്കേണ്ടി വന്നില്ല. രണ്ടാം ദിവസം കെനിയൻ–ഇറ്റാലിയൻ ഭക്ഷണം രുചിച്ച് കടൽതീരത്ത് ഇരിക്കുമ്പോഴാണ് ഗെഡി എന്ന സ്ഥലത്തെപ്പറ്റി അറിയുന്നത്. പ്ലേറ്റിലെ ഞണ്ടിന്റെ തോടു പൊട്ടിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട് സഹായിക്കാനെത്തിയ, പുഞ്ചിരിയോടെ സംസാരിക്കുന്ന ഹോട്ടൽ ജീവനക്കാരനാണ് ഗെഡിയെക്കുറിച്ച് സംസാരിച്ചത്. ‘ഈ ഞണ്ടുകൾ ഏറെ പ്രായമുള്ളവയാണ്, തോടിന് കല്ലുപോലെ കട്ടിയുണ്ടാകും. ഇവയേക്കാൾ പ്രായമുള്ള ചിലതൊക്കെ ഈ പരിസരത്തുണ്ട്. ഗെഡി കണ്ടിട്ടുണ്ടോ?;’

travel-gede-ruins-building

മധുരമുള്ള ഞണ്ടിറച്ചി ചവച്ചിറക്കുന്നതിനിടയിൽ ഞാൻ നിഷേധാർഥത്തിൽ മൂളി. ‘എങ്കിൽ തീർച്ചയായും കാണണം വടാമുവിലെ ഗെഡി. അവിടെ പ്രേതങ്ങളാണെന്നൊക്കെ ചിലർ പറയും. മാത്രമല്ല ഈ രാജ്യത്തെ ഏറ്റവും മനോഹരമായ ബീച്ച് വടാമുവിലാണ്.’

ആ പറഞ്ഞകാര്യങ്ങളിലെ ബന്ധം എനിക്ക് മനസ്സിലായില്ല. എങ്കിലും രണ്ടു ദിവസത്തിനു ശേഷം ഞാൻ വടാമുവിലേക്കു യാത്ര പുറപ്പെട്ടു. ആദ്യം പോയത് അരബുകോ സൊകോകി നാഷനൽ പാർക്കിലേക്കായിരുന്നു. കിഴക്കേ ആഫ്രിക്കയിൽ അവശേഷിക്കുന്ന തീരദേശ വനങ്ങളിൽ ഏറ്റവും വലുതും വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷികളുടെ പാർപ്പിടവുമാണ് ഈ പാർക്ക്. മസായി മാരയുമായി താരതമ്യം ചെയ്യാനില്ലെങ്കിലും അരബുകോ സൊകോകിക്കു മാത്രമായി ചിലതൊക്കെയുണ്ട്.

തനിച്ചു വന്നാലും ഒറ്റയ്ക്കാകില്ല

ഓരോ രാജ്യത്തിന്റെയും ചരിത്രത്തിലേക്കുള്ള കിളിവാതിലാണ് അവിടങ്ങളിലെ പുരാതന ശേഷിപ്പുകൾ. ഗെഡിയിലെ നാശാവശിഷ്ടങ്ങളിലേക്കു പടവിറങ്ങുമ്പോൾ എന്റെ മനസ്സു മന്ത്രിച്ചു. അവിടെ സന്ദർശകർ ആരുമില്ല. മനസ്സിൽ ഭയം തോന്നി, ഒപ്പം മാന്ത്രികമായ ഒരു ആകർഷണവും. ‘ഇവിടെ വേറെ ആരോ ഒരാൾകൂടിയുണ്ട്.’ വിറയ്ക്കുന്ന ശബ്ദത്തിൽ ഗൈഡ് മോംബോയൊടു ഞാൻ പറഞ്ഞു. ‘ആരോ എന്നെ നിരീക്ഷിക്കുന്നതു പോെല... ഇതൊരു പ്രത്യേക സ്ഥലം തന്നെ’ മോംബോ തല കുലുക്കി. ‘അതേ, നിങ്ങളിവിടെ തനിച്ചു വന്നാലും ഒറ്റയ്ക്കാകില്ല. പഴമക്കാർ ചിലരുണ്ട് ഇവിടെ. ഗെഡിയിലെ പഴയ പുരോഹിതരുടെ ആത്മാവുകൾ എപ്പോഴും ഇവിടെയുണ്ട്. അവർ എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണത്രേ.’ ‘അവർ കുഴപ്പക്കാരൊന്നുമല്ലല്ലോ?’

travel-inside-the-ruins

‘അല്ല, അവർ ക്ഷണിച്ചാൽ മാത്രമേ നമുക്ക് ഇവിടെത്താൻ സാധിക്കൂ. അവരെ ബഹുമാനിക്കണം, അല്ലങ്കിൽ അവർ ശപിക്കും. ഒരിക്കൽ ഇവിടെ വന്ന ഒരു ആർകിടെക്റ്റ് പുരോഹിതൻമാരുടെ ആത്മാവുകളെ അപമാനിച്ചു. അവർ അയാളെ ഓടിച്ചു. ആൾക്ക് പിന്നീട് ഭ്രാന്തായെന്നാണ് കേട്ടത്.’ മോംബോയുടെ മറുപടി കേട്ട് ഭാവഭേദമൊന്നും കാട്ടിയില്ലെങ്കിലും ഞാൻ മൗനമായൊന്നു പ്രാർഥിച്ചു.

കാലങ്ങൾ പിറകിലേക്ക്

ഗെഡി റൂയിൻസ് എന്ന നാഷനൽ മ്യൂസിയം സൈറ്റ് നന്നായി സംരക്ഷിക്കുന്നു. കെട്ടിടങ്ങളൊക്കെ ഭംഗിയായി സൂക്ഷിക്കുന്നു. ഏതോ പഴയകാല വീഥികളിലൂടെ നടക്കുന്ന അനുഭവം. ഭരണാധികാരിയുടെ വാസസ്ഥാനം എന്നു വിശ്വസിക്കുന്ന കൊട്ടാരസദൃശമായ കെട്ടിട സമുച്ചയത്തിന്റെ വളച്ചുവാതിൽ ശേഷിപ്പുകളിലൂടെ അകത്തേക്കു കടന്നു. ഉള്ളിൽ ഒട്ടേറെ മുറികളും നടുത്തളങ്ങളും ഉണ്ടായിരുന്നതിന്റെ അടയാളങ്ങൾ... മോസ്കിന്റെയും കൊട്ടാരത്തിന്റെയും വ്യാപാരിയുടെ കെട്ടിടത്തിന്റെയും അവശിഷ്ടങ്ങളിലൂടെ സാവധാനം നടന്നു. മറ്റു സന്ദർശകരൊന്നും ഇല്ലാത്തതിനാൽ യഥേഷ്ടം സൗകര്യമായി കാഴ്ച കണ്ടു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com