ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനാണ് മിഥുൻ രമേശ്. തന്മയത്വമുള്ള അവതരണ ശൈലി തന്നെയാണ് മിഥുന്റെ ആകർഷണവും. റേഡിയോ ജോക്കി, നടൻ എന്നീ നിലകളിലും മികവു തെളിയിച്ച മിഥുന്റെ  ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ. കുടുംബമായും അല്ലാതെയും യാത്രകൾ നടത്താറുണ്ട്. ജീവിതത്തിലെ ഏത് ആഘോഷവും യാത്രയിലൂടെ അടിച്ചുപൊളിക്കാറുണ്ട് താരം. ഇപ്പോഴിതാ ഭാര്യ ലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷം ബാലിയിലാണ്. മിഥുന്റെയും ലക്ഷ്മിയുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഉൗഞ്ഞാലാട്ടം ബാലിയിൽ നടത്താനായെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനൊപ്പം മിഥുൻ കുറിച്ചിട്ടുണ്ട്.

ഇത്തവണത്തേത് ലക്ഷ്മിയുടെ ഏറ്റവും സാഹസികമായുള്ള ജന്മദിനാഘോഷമാണ് ബാലിയിൽ എന്നും നമ്മൾ കടന്നു പോയ ഒാരോ അനുഭവങ്ങളും വികാരങ്ങളും നമ്മുടെ ഓർമകളിൽ എന്നും മായാതെ നിൽക്കുമെന്നും കുറിച്ചിട്ടുണ്ട്. കൂടാെത ബാലിയിൽ വെറും രണ്ട് ദിവസം കൊണ്ട് ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾ കാണാം, തീർച്ചയായും ഇനിയും ഇവിടേയ്ക്ക് മടങ്ങിവരുമെന്നും മിഥുൻ പറയുന്നു.  ബാലിയിലെ കാടിനുള്ളിലൂടെ കാഴ്ചകൾ ആസ്വദിച്ച് മിഥുനും ലക്ഷ്മിയും മകളും റിവർ റാഫ്റ്റിങ് നടത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇതായിരുന്നു പിറന്നാൾ പെൺകുട്ടിയുടെ ആഗ്രഹമെന്നും വിഡിയോയിൽ കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ മിഥുൻ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ ലക്ഷ്മിക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച ജന്മദിനത്തിന് നന്ദി പറഞ്ഞുകൊണ്ട് ലക്ഷ്മിയും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്.

ആഘോഷം എന്തുമാകട്ടെ അടിച്ചുപൊളിക്കണം എന്നതാണ് മിഥുന്റെ പോളിസി.  കഴിഞ്ഞിടയ്ക്ക് മിഥുന്റെ ജന്മദിനാഘോഷം കപ്പഡോഷ്യയിലായിരുന്നു. . കുടുംബവും സുഹൃത്തുക്കളും ഒത്തുച്ചേർന്ന യാത്രയാായിരുന്നു. മനോഹരമായ നിരവധി ചിത്രങ്ങളും അന്ന് പങ്കുവച്ചിരുന്നു.

സാഹസിക ജന്മദിനാഘോഷം ബാലിയുടെ സൗന്ദര്യത്തിൽ

പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഒരിടമാണ് ഇന്തൊനീഷ്യയിലെ ബാലി. പർവതങ്ങളും പച്ചപ്പും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി ഏറെ അനുഗ്രഹീതമാണ് ഈ ഭൂമി. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധികം ചെലവില്ലാതെ പോയിവരാവുന്ന ഒരിടം എന്നൊരു സവിശേഷത കൂടിയുണ്ട് ബാലിക്കുണ്ട്. 

കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്. ശിൽപ്പകല, വാസ്തു, നിർമാണവിദ്യ, കലാരൂപങ്ങൾ എന്നിവയിലെല്ലാം തനിമ നിലനിർത്തുന്നു ബാലി. പൊതുവെ വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണ് ബാലിയിൽ. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസൺ.

യാത്ര അത്ര കടുപ്പമല്ല 

സാധാരണയായി മറ്റു ദ്വീപ്‌ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഗതാഗത സൗകര്യം ചെലവേറിയതാണ് എന്നത്. എന്നാല്‍ ബാലിയില്‍ അധിക നിരക്കില്ലാതെ തന്നെ പ്രാദേശിക യാത്രകള്‍ നടക്കും. ഇ റിക്ഷകളും ഫെറി സൗകര്യങ്ങളും ബസുകളും എല്ലാം കുറഞ്ഞ ചെലവില്‍ യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.

താമസം: വില തുച്ഛം, ഗുണമോ മെച്ചം

സഞ്ചാരികള്‍ക്ക് ലക്ഷ്വറി ഹോട്ടലുകളിലെ താമസം അവിശ്വസനീയമായ നിരക്കില്‍ ലഭ്യമാകും എന്നതാണ് ബാലിയിലെ മറ്റൊരു പ്രത്യേകത. ഈ താമസസ്ഥലങ്ങളിൽ ചിലതൊക്കെ ദ്വീപിന്റെ ഹൃദയഭാഗത്തു തന്നെയാണ്. ക്ഷേത്രങ്ങൾ, ബീച്ചുകൾ, പ്രാദേശിക മാര്‍ക്കറ്റുകള്‍ എന്നിവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഗ്രൂപ്പുകളായി വന്നെത്തുന്നവര്‍ക്ക് താമസിക്കാനാവുന്ന മനോഹരമായ ദ്വീപ് റിസോർട്ടുകളുമുണ്ട്.

English Summary: Mithun Ramesh Enjoys Holiday in Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com