ADVERTISEMENT

ദൈവങ്ങളുടെ ദ്വീപായ ബാലിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, ചുറ്റുമുള്ള സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ മാര്‍ഗമാണ് ബൈക്ക് യാത്ര. വിദേശസഞ്ചാരികള്‍ക്ക് ബൈക്ക് വാടകയ്ക്ക് നല്‍കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെ സര്‍വസാധാരണമാണ്. എന്നാല്‍ മോട്ടോര്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന പരിപാടി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബാലി. 

ബാക്ക്പാക്കർമാർക്കും ബീച്ച് പ്രേമികൾക്കും വളരെക്കാലമായി പ്രിയപ്പെട്ട ഇടമാണ് ബാലി. എന്നാല്‍, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ദിനംപ്രതി കൂടിവരികയാണ് ബാലിയില്‍. പ്രാദേശിക പോലീസ് രേഖകൾ പ്രകാരം, 170 ലധികം വിദേശ പൗരന്മാർ ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യം വരെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായാണ് റിപ്പോർട്ട്. 

സാധുതയുള്ള പേപ്പറുകളും ഹെൽമെറ്റുകളും ഇല്ലാതെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന വിദേശികൾ ഇവിടെ സര്‍വ്വസാധാരണമാണ്. കൂടാതെ, ജീവന് അപകടം ഉണ്ടാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുക, വ്യാജ ഇന്തൊനീഷ്യൻ ഐഡി കാർഡുകൾ ഉപയോഗിക്കുക, താമസ, തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക തുടങ്ങിയവയും ഇവിടെ നടന്നുവരുന്നു. ഇങ്ങനെയുള്ള ആളുകളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

ബൈക്ക് നിരോധിച്ചാല്‍ സഞ്ചാരികള്‍ കാര്‍ പോലെയുള്ള സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരും. ട്രാവൽ ഏജന്റുമാർ നൽകുന്ന കാറുകളിൽ വിദേശ ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകും.  ഇതോടെ പ്രാദേശികയാത്രകള്‍ ചിലവേറിയതാകും. ഇത് വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്‌. മാത്രമല്ല, ഇത് ഗതാഗതക്കുരുക്കിനും വര്‍ധിച്ച മലിനീകരണത്തിനും കാരണമാകും. 

ഔദ്യോഗിക ടൂറിസം കണക്കുകൾ പ്രകാരം, ഇന്തോനേഷ്യയിലേക്ക് എത്തുന്ന വലിയൊരു വിഭാഗം ആളുകള്‍ റഷ്യൻ പൗരന്മാരാണ്. ഇവരില്‍ പലരും ടൂറിസ്റ്റ് വിസയില്‍ എത്തിയ ശേഷം, അനധികൃതമായി ജോലിയില്‍ പ്രവേശിക്കുന്നവരാണ്. വിസ ലംഘിച്ചതിന് നാല് റഷ്യൻ പൗരന്മാരെയെങ്കിലും ഈ മാസം നാടുകടത്തിയിരുന്നു. റഷ്യൻ, യുക്രേനിയൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ നയം റദ്ദാക്കാൻ ബാലി അധികൃതർ കേന്ദ്ര ഇമിഗ്രേഷൻ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടൂറിസ്റ്റ് വീസയിൽ എത്തിയ ശേഷം, ജോലി ചെയ്യുന്നതിനെതിരെ ഇമിഗ്രേഷൻ അധികൃതർ ബാലിയിലെ വിദേശികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

English Summary: Bali to ban tourists from renting motorbikes heres why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com