ADVERTISEMENT

വിനോദ സഞ്ചാരം സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഈജിപ്ത്. പിരമിഡുകളും മമ്മികളും നൈലും സ്ഫിംങ്‌സുകളുമെല്ലാം ചേര്‍ന്ന് ഈ ഫറവോമാരുടെ നാട് എല്ലാക്കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി അഞ്ചു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇൗ രാജ്യം. ഓണ്‍ അറൈവല്‍ വീസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തില്‍ വലിയ തോതില്‍ ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈജിപ്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. വീസക്ക് 700 ഡോളറാണ്(ഏകദേശം 57,500 രൂപ) ചെലവാവുക. ഇതിനൊപ്പം രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്കായി പല തരത്തിലുള്ള വീസ ഇളവുകളും ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യക്കാര്‍ക്ക് 30 ദിവസത്തെ വീസ ഓണ്‍ അറൈവല്‍ അനുവദിക്കുമെന്നും ഈജിപ്ത് വിനോദ സഞ്ചാര മന്ത്രി അഹ്‌മദ് ഇസ പറഞ്ഞു. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടായിരിക്കുക. ഈ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.

ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം വിനോദ സഞ്ചാര മേഖലക്കുണ്ട്. എന്നാല്‍ കോവിഡിന്റെ വരവ് വിനോദ സഞ്ചാര വ്യവസായത്തെ തകിടം മറിച്ചിരുന്നു. 2020ല്‍ ഈജിപ്തിന് വിനോദ സഞ്ചാര മേഖലയില്‍ ഏതാണ്ട് 70 ശതമാനമാണ് വരുമാന നഷ്ടം സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നിന്നും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഈജിപ്ത്. 

കഴിഞ്ഞ വര്‍ഷം 1.17 കോടി വിനോദസഞ്ചാരികള്‍ ഈജിപ്ത് സന്ദര്‍ശിച്ചത് അവര്‍ക്ക് ആശ്വാസകരമാണ്. പ്രതിവര്‍ഷം 25-30 ശതമാനം വളര്‍ച്ച കൈവരിച്ച് 2028 ആകുമ്പോഴേക്കും മൂന്നു കോടി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഈജിപ്തിന്റെ പദ്ധതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സഞ്ചാരികളുടെ വരവില്‍ 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കൂടുതല്‍ വീസ ഇളവുകള്‍ നല്‍കിക്കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത്.

English Summary: Egypt to offer 5-year multiple entry visa to boost tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com