ADVERTISEMENT

ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹമുറപ്പിച്ചിട്ട് അധികം നാളായിട്ടില്ല. ഇക്കഴിഞ്ഞ മേയ് 13 ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ആഘോഷപൂർവം നടന്ന ചടങ്ങുകൾക്കു ശേഷം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ രണ്ടുപേരും. ലണ്ടനിലാണ് പരിനീതിയും രാഘവും. തങ്ങളുടെ യാത്രാ ചിത്രങ്ങളൊന്നും ഇരുവരും പുറത്തു വിട്ടിട്ടില്ലെങ്കിലും ഒരു ആരാധിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ നിന്നാണ് അവർ ലണ്ടൻ യാത്രയിലാണെന്ന് ആരാധകർ‌ അറിഞ്ഞത്.

Parineeti and Raghav. Photo: Parineeti Chopra/Instagram
Parineeti and Raghav. Photo: Parineeti Chopra/Instagram

കഴിഞ്ഞ മാർച്ചിലാണ്‌ രാഘവ് ഛദ്ദയെയും പരിനീതി ചോപ്രയെയും പല സ്ഥലങ്ങളിലും ഒരുമിച്ചു കണ്ടതും ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പരന്നതും. ഇരുവരും അടുപ്പത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തു. മേയിൽ ഡൽഹിയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയം.

ലണ്ടനിലെ തെരുവിൽ വച്ച് ഒരു ആരാധിക എടുത്ത സെൽഫി വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടത്. ‘പരിനീതി ചോപ്രയ്ക്കും രാഘവ് ഛദ്ദയ്ക്കുമൊപ്പമുള്ള സ്വപ്നതുല്യമായ ഒരു ആരാധക നിമിഷം’ എന്ന അടിക്കുറിപ്പു സഹിതമായിരുന്നു വിഡിയോ.

Image Credit : instagram/parineetichopra
Image Credit : instagram/parineetichopra

യാത്രാപ്രേമികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ലണ്ടൻ
ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി ചരിത്രവും ആധുനികതയും ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരന്നതു പോലെയാണ്. നിരവധി കാഴ്ചകൾ ഈ നഗരത്തിനു ചുറ്റുമായുണ്ട്.

ലണ്ടൻ ബ്രിജ്

സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് ലണ്ടൻ ബ്രിജ്. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും ഭീമാകാരമായ ഘടനയുമാണ് പ്രധാനാകർഷണം. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടൻ നഗരത്തിന്റെ മുഖമാണെന്നു തന്നെ പറയാം. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്.

ലണ്ടൻ ഐ

ലണ്ടൻ ഐ അഥവാ മില്ലേനിയം വീൽ തെംസ് നദിയുടെ തെക്കൻ തീരത്തോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഒരു പ്രധാന കാഴ്ച തന്നെയാണിത്. ബ്രിട്ടിഷ് എയർവേയ്സിനാണ് ഇതിന്റെ ഉടമസ്ഥാവകാശം. ഇതിന്റെ മേൽനോട്ടം വഹിക്കുന്നതും അവരാണ്. സൈക്കിൾ ചക്രമാതൃകയിലാണ് ലണ്ടൻ ഐ നിർമിച്ചിരിക്കുന്നത്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഈ മില്ലേനിയം വീലിന്റെ ഒരു ക്യാപ്സൂളിൽ 20 ലേറെ പേർക്കു കയറാം. 32 ക്യാപ്സൂളുകൾ ഉണ്ട്. മണിക്കൂറിൽ 900 മീറ്റർ വേഗത്തിൽ തിരിയുന്ന ചക്രം മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. കാബിൻ ഉയരുന്നതനുസരിച്ച് ലണ്ടൻ നഗരത്തിന്റെ കാഴ്ചകൾ ദൃശ്യമാകും. പാർലമെന്റ്, ബിഗ് ബെൻ, സെന്റ് പോൾസ് കത്തീഡ്രൽ എന്നിവയുൾപ്പെടെയുള്ള വിസ്മയങ്ങൾ കൺമുമ്പിൽ തെളിയും. സഞ്ചാരികൾക്കു മറ്റെങ്ങുനിന്നും ലഭിക്കാത്ത ഒരു വിസ്മയ കാഴ്ച തന്നെയാണിത്.

Image Credit : instagram/parineetichopra
Image Credit : instagram/parineetichopra

സീ ലൈഫ് ലണ്ടൻ അക്വേറിയം

ലണ്ടനിൽ പ്രധാനമായും സന്ദർശിക്കേണ്ട ഒരിടമാണ് സീ ലൈഫ് ലണ്ടൻ അക്വേറിയം. പത്തുലക്ഷത്തോളം ആളുകൾ വർഷംതോറും ഇവിടെയെത്താറുണ്ട്. 1997 ലാണ് ഇത് സന്ദർശകർക്കായി തുറന്നു കൊടുത്തത്. അദ്ഭുതപ്പെടുത്തുന്ന ഒരു ലോകം അതിഥികൾക്ക് മുമ്പിൽ തുറന്നിടാൻ സീ ലൈഫ് ലണ്ടൻ അക്വേറിയത്തിനു സാധിക്കും. ഇവിടെയെത്തിയാൽ പിരാനകൾക്ക് വരെ ഭക്ഷണം കൊടുക്കാനുള്ള അവസരം ലഭിക്കും.

Image Credit : instagram/parineetichopra
Image Credit : instagram/parineetichopra

വാക്‌സ് മ്യൂസിയം

ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമ മ്യൂസിയമാണ് മാഡം തുസാദ് വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്ത വ്യക്തികളുടെ മെഴുകുപ്രതിമകൾ ഇവിടെ കാണാം. ഇന്ത്യയിൽനിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, ഷാറുഖ്ഖാൻ തുടങ്ങിയവരുടെ പ്രതിമകളും ഈ വാക്സ് മ്യൂസിയത്തിലുണ്ട്.

ബിഗ് ബെൻ എന്ന പേരിലറിയപ്പെടുന്ന ഗ്രേറ്റ് ബെൽ, സെന്റ് പോൾസ് കത്തീഡ്രൽ, ലണ്ടൻ ടവർ, വെസ്റ്റ്മിൻസ്റ്റർ ആബി തുടങ്ങി ധാരാളം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലണ്ടൻ. കാഴ്ചകൾ അവസാനിക്കാത്തതു കൊണ്ടുതന്നെ ഒരു അതിഥിക്കും ഇവിടെയെത്തിയാൽ നിരാശപ്പെടേണ്ടി വരില്ല.

 

Content Summary : Parineeti Chopra recently traveled to London. She shared pictures and stories of her trip on Instagram. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com