ADVERTISEMENT

ബാലിയില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്കിലാണ് നടി ഇപ്പോള്‍. സുഹൃത്തിനൊപ്പം ഉലുവാട്ടുവിലേക്കുള്ള റോഡ് യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഉലുവാട്ടുവിലെ പ്രസിദ്ധമായ ക്ഷേത്രവും സമാന്ത സന്ദർശിച്ചു. ക്ഷേത്രത്തിൽ വച്ച് തന്റെ സൺഗ്ലാസുകൾ കുരങ്ങന്മാർ മോഷ്ടിച്ച രസകരമായ കാര്യവും സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇന്തോനേഷ്യയിലെ ബാലിയിലെ ബുക്കിറ്റ് പെനിൻസുലയുടെ തെക്ക് പടിഞ്ഞാറൻ അറ്റത്താണ് ഉലുവാട്ടു. 70 മീറ്റർ ഉയരമുള്ള (230 അടി) പാറയുടെ അരികിലായാണ്‌ ഉലുവാട്ടു ക്ഷേത്രം. ഈ ക്ഷേത്രം ബാലിയെ തിന്മയിൽ നിന്നു സംരക്ഷിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നില്‍ ബോഡികോണ്‍ ഡ്രെസും ഹാറ്റുമണിഞ്ഞ്‌ പുറംതിരിഞ്ഞു നില്‍ക്കുന്ന സമാന്തയെ ചിത്രത്തില്‍ കാണാം.

ഉലുവാട്ടു എന്ന വാക്കിന്‍റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ചുവർചിത്രമാണ് സമാന്തയുടെ മുന്നില്‍. ഉലു എന്നാൽ കരയുടെ അവസാനം എന്നും വാട്ടു എന്നാൽ പാറ എന്നുമാണ് അര്‍ഥം. അതിനാൽ, ഉലുവാട്ടു എന്നാൽ "ലോകത്തിന്‍റെ അവസാനഭാഗത്തുള്ള പാറ" എന്നാണ് അർത്ഥമാക്കുന്നത്. ബാലിനീസ് ഘടനയും പരമ്പരാഗതമായി രൂപകൽപ്പന ചെയ്ത കവാടങ്ങളും പുരാതന ശിൽപങ്ങളുമെല്ലാമുള്ള ഈ ക്ഷേത്രം ഒരു വാസ്തുവിസ്മയമാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ ജാവനീസ് സന്യാസിയായ എമ്പു കുടൂരാൻ ആണ് ഉലുവാട്ടു ക്ഷേത്രം വികസിപ്പിച്ചെടുത്തത്. കിഴക്കൻ ജാവയിൽ നിന്നുള്ള മറ്റൊരു സന്യാസിയായ ഡാങ് ഹ്യാങ് നിരർഥ പദ്മാസന ഇവിടെ മോക്ഷം നേടിയതായി പറയപ്പെടുന്നു.

സന്ദർശകരുടെ ക്യാമറകളും സൺഗ്ലാസുകളും മറ്റും തട്ടിയെടുക്കുന്ന ഒട്ടേറെ കുരങ്ങുകളെ ക്ഷേത്രത്തില്‍ കാണാം. പഴങ്ങളോ പലഹാരങ്ങളോ കൈക്കൂലിയായി കൊടുത്താലേ സാധനങ്ങള്‍ തിരിച്ചുകിട്ടൂ. ഉലുവാട്ടു ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക്, പാറപ്പുറത്ത് രാമായണത്തെ അടിസ്ഥാനമാക്കിയുള്ള  കേക്കക് നൃത്തം അവതരിപ്പിക്കപ്പെടുന്നു. മനോഹരമായ സൂര്യാസ്തമയത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ കാഴ്ച കാണാന്‍ സഞ്ചാരികള്‍ ഒത്തുകൂടുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ക്ഷേത്ര ദർശന സമയം. എന്നിരുന്നാലും, ഇത് ദിവസേന 24 മണിക്കൂറും തുറന്നിരിക്കും. 

ഉലുവാട്ടു ക്ഷേത്രം കൂടാതെ വേറെയും ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. ബീച്ചില്‍ സര്‍ഫിഗ് നടത്താന്‍ എത്തുന്ന സഞ്ചാരികള്‍ ഒട്ടേറെയാണ്. ബാലിയിലെ ഏറ്റവും പ്രശസ്തമായ സർഫ് സ്പോട്ടുകളാണ് പഡാങ് പഡാങ് ബീച്ച്, ബാലംഗൻ ബീച്ച് തുടങ്ങിയവ. മികച്ച സർഫിഗ് അവസരങ്ങൾക്കു പേരുകേട്ട മറ്റൊരു ബീച്ചാണ് ബ്ലൂ പോയിന്‍റ്.

Image Credit : samantharuthprabhuoffl/ instagram
Image Credit : samantharuthprabhuoffl/ instagram

കൂടാതെ, പടാങ് പഡാങ് ബീച്ചിലെ ശനിയാഴ്ച രാത്രി പാർട്ടി, സിംഗിൾ ഫിൻ ക്ലബ്ബിലെ സൺഡേ നൈറ്റ് പാർട്ടി എന്നിവയും ജനപ്രിയമാണ്. ഒട്ടേറെ ക്ലിഫ്‌ടോപ്പ് ബാറുകളും കഫേകളും ഇവിടെയുണ്ട്.

ബാലിയുടെ സുന്ദരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനായി പാരാഗ്ലൈഡിഗ് പോലുള്ള വിനോദങ്ങളും സജീവമാണ്. ന്യാങ് ന്യാങ് ബീച്ചില്‍ ദിവസവും പാരാഗ്ലൈഡിഗ് ഫ്ലൈറ്റുകൾ പറന്നുയരും. കൂടാതെ മറ്റു മനോഹര ബീച്ചുകളില്‍ സ്കൂട്ടര്‍ സവാരിയും നടത്താം. ഇതിനായി വാടകയ്ക്ക് സ്കൂട്ടറുകളും ലഭിക്കും. 

ലോകപ്രശസ്തമായ അമേരിക്കന്‍ സിനിമയായ 'ഈറ്റ്, പ്രേ, ലവി'നെയാണ് സമാന്തയുടെ ഈ യാത്ര ഓര്‍മ്മിപ്പിക്കുന്നതെന്ന് ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.  പ്രശസ്ത നടി ജൂലിയ റോബർട്ട്സ്, എലിസബത്ത് ഗിൽബെർട്ട് എന്ന കഥാപാത്രമായി എത്തുന്ന സിനിമയില്‍ ബാലിയുടെ സുന്ദരമായ ഒട്ടേറെ മുഖങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

Content Summary : The sunset at Uluwatu is one of the most beautiful in the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com