ADVERTISEMENT

‘‘സൂക്ഷിക്കണം തുപ്പൽ കിട്ടിയേക്കും’’. ആവേശത്തോടെ അൽപാക ഫാമിലെ കാഴ്ചകൾ കാണാൻ ഇറങ്ങിയ എന്നെ ഒരു സുഹൃത്ത് ഇപ്രകാരം പറഞ്ഞാണ് യാത്രയാക്കിയത്. പ്രതീക്ഷയ്ക്കു വിപരീതമായി അവിടെ കണ്ടത് തവിട്ടും കറുപ്പും വെളുപ്പും നിറങ്ങളിൽ, പുല്ലു തിന്നു മേഞ്ഞു നടക്കുന്ന കുറെ നിഷ്കളങ്ക അൽപാക കുഞ്ഞുങ്ങൾ. ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടക്കുന്നതിനു സമാനമായ കാഴ്ച. പ്രകൃതിയിലും മരങ്ങളിലും കുളിരു വീണു തുടങ്ങിയ ഒരു ശരത് കാല സായാഹ്നത്തിലായിരുന്നു ഇവരുടെ മേച്ചിൽസ്ഥലം തേടിപ്പോയത്. നോർടിക് തണുപ്പിനെ ഗൗനിക്കാതെ അവരുടെ ലോകത്തു വിരാജിക്കുകയായിരുന്നു അൽപാകകൾ. ശബ്ദ കോലാഹലങ്ങളില്ലാതെ നിശബ്ദമായിരുന്നു ആ മേച്ചിൽസ്ഥലം. പ്രകൃതിയുടെ സംഗീതമാലപിച്ചുകൊണ്ട് ഒഴുകുന്ന ഒരു അരുവിയുടെ ഓരത്ത്, നീളമുള്ള കഴുത്തും കാലുകളും ചെറിയ വാലും ചെറിയ തലയും കൂർത്ത ചെവികളുമുള്ള, മെലിഞ്ഞ ശരീരമുള്ള മൃഗങ്ങൾ.

ലാമയോട് സാമ്യമുള്ള ഈ അൽപാകകളെ ആദ്യമായി നേരിൽ കണ്ടത് തണുപ്പൻ രാജ്യമായ ഫിൻലൻഡിലെ പഴയ നഗരമായ തുർക്കുവിലാണ്. രാജ്യത്തിന്റെ പല ഇടങ്ങളിലും ചെറിയ അൽപാക ഫാമുകളുണ്ട്. പലരും വേനൽക്കാലത്തു പ്രത്യേക അൽപാക കാഴ്ചകൾ സംഘടിപ്പിക്കാറുണ്ട് 2000 ത്തോളം അൽപാകകൾ ഈ രാജ്യത്തുണ്ടത്രേ. പൊതുവെ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വസിക്കുന്ന ഇവയെ നോർഡിക് രാജ്യങ്ങളിൽ കണ്ടപ്പോൾ അദ്ഭുതം തോന്നി. സൗഹാർദ്ദപരമായി ഇടപഴകുന്ന ജിജ്ഞാസയുള്ള മൃഗങ്ങൾ. അനായാസം മെരുക്കുവാൻ കഴിയുന്ന വളർത്തുമൃഗങ്ങൾ കൂടിയാണ്.

alpacafarm-tour
അൽപാക

‘‘പേടിക്കേണ്ട, ദേഷ്യം വന്നാൽ അവർ പരസ്പരമാണ് തുപ്പുന്നത്’’ അൽപ പ്രാണനായ് അൽപാക ഫാമിൽ നിൽക്കുന്ന എന്നെ കണ്ടിട്ടാവാം അവരുടെ ഉടമസ്ഥയ്ക്ക് അപ്രകാരം പറയുവാൻ തോന്നിയത്. കൂട്ടത്തിലെ നേതാവാകാനും ‘വലിയവനാകാനും’ ആണത്രേ  ഇവർ പരസ്പരം തുപ്പുന്നത്. മോശമായി പെരുമാറിയാൽ മനുഷ്യർക്ക് നേരെയും പ്രയോഗിക്കാറുണ്ട്. ശരീരഭാഷയിലൂടെയാണ് അൽപാകകൾ ആശയവിനിമയം നടത്തുന്നത്. സന്തോഷവാന്മാരാകുമ്പോൾ അവർ പ്രത്യേക മൂളൽ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. അവരുടെ ഉടമസ്ഥ വിരാമമില്ലാതെ സംസാരിച്ചുകൊണ്ടേയിരുന്നു. പൂർണമായും വിവരിക്കാൻ അവർക്കു സമയം തികഞ്ഞില്ലെന്ന് തോന്നി. അവരുടെ മേച്ചിൽ സ്ഥലം പ്രത്യേകം വേലി കെട്ടി തിരിച്ചിരുന്നു. സന്ദർശകരുടെ അടുത്തേക്ക് വരുവാൻ ചിലർ മടി കാണിച്ചില്ല. അരികിലൂടെ നടന്നു നീങ്ങിയ കുഞ്ഞ് അൽപാകയെ തലോടുവാൻ തോന്നിയ മോഹം തല്ക്കാലം ഉപേക്ഷിച്ചു. അൽപാക രോമങ്ങൾ മൃദുവും ശക്തവുമാണ്. വർഷത്തിൽ ഒരിക്കൽ കമ്പിളി എടുക്കും. ബ്ലാങ്കറ്റുകൾ, സ്വെറ്ററുകൾ, തൊപ്പികൾ, കയ്യുറകൾ, സ്കാർഫുകൾ എന്നിവയുണ്ടാക്കാൻ ഈ കമ്പിളി ഉപയോഗിക്കുന്നു. ഫാമിനോട് ചേർന്ന് ഇവ വിൽക്കുന്ന ഒരു കടയുമുണ്ടായിരുന്നു. ഉത്സാഹത്തോടെ ഉടമസ്ഥ സന്ദർശകരെ കടയിലേക്ക് ആനയിച്ചു. കമ്പിളികളാൽ തീർത്ത സാമഗ്രികളുടെ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു ഇവിടം. എന്നാൽ വില കണ്ട് അൽപാകയിൽനിന്ന് അല്പം അകലം പാലിക്കാൻ ഞാനും മടിച്ചില്ല!

alpacafarm-tour4
അൽപാക രോമങ്ങൾ ഉപയോഗിച്ചു തയാറാക്കുന്ന വസ്ത്രങ്ങൾ.

തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് ഇവരുടെ ഉദ്ഭവം. ലാമകളുമായി സാമ്യമുണ്ടെങ്കിലും അൽപാകകൾക്കു ചെറിയ ചെവികളാണ്. വലുപ്പം ലാമയുടെ പകുതി മാത്രം. ലാമകളെ ഭാരം ചുമക്കാനുള്ള മൃഗങ്ങളായി വളർത്തുമ്പോൾ, അൽപാകയെ കമ്പിളിക്കു വേണ്ടിയാണു പ്രധാനമായും വളർത്തുന്നത്. പെറു പോലുള്ള പല തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ഇവയുടെ മാംസം ആഡംബര ഭക്ഷണം കൂടിയാണ്. കുറഞ്ഞ കാലറി, കൊഴുപ്പ്, കൊളസ്ട്രോൾ എന്നതാണത്രേ അൽപാക മാംസത്തിന്റെ സവിശേഷത.

സമുദ്രനിരപ്പിൽനിന്ന് 3,500 മുതൽ 5,000 മീറ്റർ വരെ ഉയരത്തിൽ തെക്കൻ പെറു, വെസ്റ്റേൺ ബൊളീവിയ, ഇക്വഡോർ, വടക്കൻ ചിലെ എന്നിവിടങ്ങളിലെ ആൻഡീസ് പർവതനിരകളിൽ മേയുന്ന കൂട്ടത്തിലാണ് സാധാരണ അൽപാകകളെ വളർത്തുന്നത്. തെക്കൻ കൊളംബിയ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലെ ചതുപ്പുനിലമുള്ള പർവതപ്രദേശങ്ങളിലും ഇവ വസിക്കുന്നു. കൂട്ടം കൂടി കറങ്ങി നടക്കാനാണ് താൽപര്യം. ഏകാന്തതയിൽ ദുഃഖിതരാകും. ഫിൻലൻഡിലെ കൊടും ശൈത്യത്തിൽ, കയറി കിടക്കാൻ ഒരു ചെറിയ കൂടാരമുണ്ട്. ഫാമിന്റെ സമീപത്തായുള്ള കൂടാരം ശ്രദ്ധയിൽ പെട്ടു. പ്രായപൂർത്തിയായ ഒരു അൽപാകയ്ക്ക് സാധാരണയായി 81 മുതൽ 99 സെന്റീമീറ്റർ വരെ ഉയരമുണ്ട് . സാധാരണയായി 48 മുതൽ 90 കിലോഗ്രാം വരെ ഭാരമുണ്ടാകും.

alpacafarm-tour5
അൽപാക രോമങ്ങൾ ഉപയോഗിച്ചു തയാറാക്കുന്ന വസ്ത്രങ്ങൾ.

വർഷത്തിലൊരിക്കൽ സ്വാഭാവികമായി പ്രജനനം നടത്തുകയും ഒരു കുഞ്ഞിനു ജന്മം നൽകുകയും ചെയ്യുന്നു. ഗർഭകാലം ഏകദേശം 11 മാസമാണ്‌ പെൺ അൽപാകകൾ "ഹെംബ്ര" എന്നും പുരുഷ അൽപാകകൾ "മാച്ചോ" എന്നും കുഞ്ഞുങ്ങൾ 'ക്രയാസ്' എന്നും അറിയപ്പെടുന്നു. നായകളെപ്പോലെ തെറാപ്പിക്കും ഇവയെ ഉപയോഗിച്ചുവരുന്നു എന്നതു രസകരമായി തോന്നി. ആശുപത്രികൾ, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ തെറാപ്പി അൽപാകകൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കൂടിപ്പോയാൽ സിൽവർ ജൂബിലി (ഇരുപത്തിയഞ്ചു വർഷം) ആഘോഷം വരെ മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളൂ. വൈവിധ്യമാർന്ന ഇരുപത്തിരണ്ടു നിറങ്ങളിൽ കാണുന്ന അൽപാകകൾ ഭാഗ്യവശാൽ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയല്ല. പച്ചപ്പും തണുപ്പും അൽപാക കുഞ്ഞുങ്ങളും കൂടി ചേർന്ന കാഴ്ചയുടെ ചാരുത. ഹെംബ്രയ്ക്കും മാച്ചോയ്ക്കും യാത്ര പറഞ്ഞിറങ്ങിയെങ്കിലും ആ നിഷ്കളങ്ക മുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.

alpacafarm-tour3
ലേഖിക
English Summary:

Alpacafarm tour and forest walk - Spending time with the alpacas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com