ADVERTISEMENT

ഒരാൾക്ക് എത്ര ദിവസം തുടർച്ചയായി ഉറക്കമിളച്ചിരിക്കാൻ പറ്റും. രണ്ട്, മൂന്ന്... ഏറിയാൽ ഒരാഴ്ച... അല്ലേ? പൊലീസുകാർ പ്രതികളെ ചോദ്യം ചെയ്യുമ്പോൾ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കഥകൾ കേട്ടിട്ടുണ്ട്. എളുപ്പം ശാരീരികമായും മാനസികമായും തളർത്തി സത്യം പറയിക്കാനാണ് ഈ രീതി. അങ്ങനെയുള്ളപ്പോൾ ആഴ്ചകൾ, മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ ഉറക്കമിളയ്ക്കേണ്ടി വരുന്നവരെ കുറിച്ച് ഓർത്തുനോക്കൂ. അതും വയോധികർ. കേരളത്തിൽ അടുത്ത കാലത്ത് കേട്ട ചില കഥകൾ അത്രയ്ക്ക് കരളുരുക്കുന്നതാണ്. കിടപ്പുരോഗിയായ 82 വയസ്സുകാരിയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നത് കുറവിലങ്ങാടാണ്. രോഗം ബാധിച്ച ഭാര്യയുടെ കരച്ചിലും ശബ്ദങ്ങളും മൂലം രാത്രി ഉറങ്ങാൻ കഴിയാതെ ചെയ്തുപോയതാണെന്ന് ആ മനുഷ്യൻ പൊലീസിനു മൊഴികൊടുത്തു. 86 വയസ്സുണ്ട് ആ വൃദ്ധന്. ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും ഉറക്കമിളച്ച് ഇരുന്നപ്പോൾ മനോനില തന്നെ കൈവിട്ടു പോയതാകാം. ചെയ്ത തെറ്റിൽ അത്രയേറെ നോവുള്ളതുകൊണ്ടാകാം ആ മനുഷ്യൻ പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതും.

സമാനമായ മറ്റൊരു സംഭവം ഉണ്ടായത് ഏതാനും ദിവസം മുൻപ് നെയ്യാറ്റിൻകരയിലാണ്. പക്ഷാഘാതം മൂലം 10 വർഷമായി കിടപ്പിലായിരുന്ന വയോധികനെ ഭാര്യ കഴുത്തറത്തു കൊന്നു. കൊലപാതകം നടത്തിയതിനു ശേഷം ആ സ്ത്രീയെ കണ്ടെത്തിയത് അബോധാവസ്ഥയിൽ വീടിനു സമീപത്തെ പുരയിടത്തിലാണ്. അവർ എത്രയേറെ നൊന്തിട്ടാകും ആ പ്രവർത്തി ചെയ്തിട്ടുണ്ടാവുക.

വയോധികരമായ ദമ്പതിമാർ രോഗവും ഒറ്റപ്പെടലും നിമിത്തം ഒന്നിച്ചു ജീവനൊടുക്കുന്ന സംഭവങ്ങളും പലത് കേട്ടു. കേരളത്തിന്റെ യുവത്വത്തിൽ നല്ലൊരു പങ്ക് ജോലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി കടൽകടന്നതോടെ പല വീടുകളിലും പ്രായമായ അച്ഛനമ്മമാർ ഒറ്റയ്ക്കായി. മക്കളില്ലാതെയും മക്കൾ സംരക്ഷിക്കാതെയുമൊക്കെ ഒറ്റപ്പെട്ടു പോകുന്നവരുമുണ്ട്. ഇനി വീട്ടിൽ മക്കളുണ്ടെങ്കിൽ കൂടി ദൈനംദിന തിരക്കുകൾക്കിടയിൽ, കിടപ്പിലായ വയോധികരുടെ പരിചരണം നിർവഹിക്കാൻ അവർക്കു കഴിയാറില്ല. അങ്ങനെ വരുമ്പോൾ പരസ്പരം താങ്ങാകാൻ മാത്രമേ ഈ ദമ്പതികൾക്കു കഴിയുന്നുള്ളൂ. തളർന്നുവീഴുമെന്ന് ഉറപ്പാകുമ്പോൾ, അത്രയേറെ നിസ്സഹായമായ ചില നിമിഷങ്ങളിൽ താൻ പോകും മുൻപ്, കിടപ്പിലായ പങ്കാളി ലോകം വിടട്ടെ എന്ന് അവർ ആഗ്രഹിച്ചുപോകും. 

ഇങ്ങനെ ചെയ്യുന്നവരെയും അവരുടെ കുടുംബങ്ങളെയും കുറ്റപ്പെടുത്താൻ തുടങ്ങും മുൻപ് കണ്ണു തുറന്നു ചുറ്റും നോക്കുക. വികസിത രാജ്യങ്ങളിലെല്ലാം വയോധികർക്കായി കെയർ ഹോമുകളുണ്ട്. കുടുംബത്തെ കൊണ്ട് തൃപ്തികരമായി പരിചരിക്കാൻ കഴിയാതെ വരുന്ന നാളുകളിൽ വയോധികരെ അവർ കെയർഹോമുകളിലാക്കും. ഉപേക്ഷിച്ചു കളയുകയല്ല അവരെ. പറ്റുമ്പോഴൊക്കെ കുടുംബാംഗങ്ങൾ അവരെ തേടിയെത്തും. കുടുംബത്തിലെ ആഘോഷവേളകളൊക്കെ അവരോടൊപ്പമാകും. അങ്ങനെ വീട്ടി‍ൽ നിന്ന് തെല്ലകലെ മറ്റൊരു വീടിന്റെ ശീതളിമയിൽ നല്ല നഴ്സിങ് ശുശ്രൂഷയും പരിചരണവും ലഭിച്ച്, സമപ്രായക്കാരോടൊപ്പം സന്തുഷ്ടരായി കഴിയുകയാണവർ. 

ഇത്തരം കെയർ ഹോമുകളെ കുറിച്ച് എപ്പോൾ പറയേണ്ടി വന്നാലും ‘അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കാനോ? കഷ്ടം!’ എന്ന് പുച്ഛിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. മാതാപിതാക്കളെ നോക്കാൻ സമയവും സമ്പത്തും സൗകര്യങ്ങളുമുള്ളവർ മനസ്സോടെ നോക്കുന്നെങ്കിൽ നല്ലത് തന്നെ. പക്ഷേ, മിക്കവാറും വീടുകളിൽ ഇപ്പോൾ അതല്ല സ്ഥിതി. എല്ലാവരും തിരക്കുകളിലാണ്. എന്നാൽ ഒരു ഹോം നഴ്സിനെ നിർത്തി കിടപ്പുരോഗികളെ പരിചരിക്കാൻ തക്ക സാമ്പത്തിക ശേഷി അവർക്കുണ്ടാവുകയുമില്ല. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന കുടുംബങ്ങളിൽ പോലും വയോധികരെ പരിചരിക്കാൻ പലതരം ബുദ്ധിമുട്ടകളുണ്ടാകും. നമ്മുടെ സർക്കാരുകൾ അവരുടെ ദുരവസ്ഥ കാണണം. എല്ലാ താലൂക്കുകളിലും വയോജന കേന്ദ്രങ്ങൾ വരട്ടെ. നിലവിലുള്ള സർക്കാർ വൃദ്ധ മന്ദിരങ്ങളുടെ അവസ്ഥയാകരുത് അതിന്. അത്രയേറെ ദൈന്യം തോന്നുന്ന ജീവിതസാഹചര്യങ്ങളാണ് പലയിടത്തുമുള്ളത്. നല്ല ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ മുതൽ വിനോദ മാർഗങ്ങൾ, മാനസികാരോഗ്യം ഉറപ്പാക്കാനുള്ള സംവിധാനം വരെ അവിടങ്ങളിലുണ്ടാകണം. വാർധക്യത്തിലെത്തിയ 99% പേർക്കും ഏറ്റവും മിനിമം ആവശ്യങ്ങളേ ജീവിതത്തിൽ ഉണ്ടാകൂ. അതു നൽകാൻ നമ്മുടെ അധികൃതർക്ക് ആകണം.

അടുത്തത് നമ്മുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. അച്ഛനമ്മമാരെ ഇത്തരം സംവിധാനങ്ങളിലേക്ക് മാറ്റുന്നവർക്കു നേരെ വിരൽചൂണ്ടാതിരിക്കുക. നമുക്കറിയാത്ത പലതരം നിസ്സഹായതകളാകും ഓരോ മനുഷ്യജീവിതത്തിലുമുണ്ടാകുക. നല്ലൊരു പങ്കും അച്ഛനമ്മമാരെ വെറുതെ നടതള്ളാൻ ആഗ്രഹിക്കില്ല. അവർ കൃത്യമായി അന്വേഷിക്കുകയും വൈകാരികമായ അടുപ്പം നിലനിർത്തുകയും ചെയ്യും. വീട്ടകങ്ങളിൽ ഒറ്റപ്പെട്ടും വേണ്ടത്ര പരിചരണം ലഭിക്കാതെയും ഒടുവിൽ ഇറ്റു വിഷത്തുള്ളികളിലോ കയർത്തുണ്ടിലോ പൊലിഞ്ഞുപോകരുത് നിസ്സഹായ വാർധക്യങ്ങൾ. പകരം അവർ നമ്മുടെ – സമൂഹത്തിന്റെ – മുഴുവൻ ഉത്തരവാദിത്തമായി മാറട്ടെ. നമ്മുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുക്കേണ്ടത് മനുഷ്യരെ കടക്കെണിയിലാക്കുന്ന, പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികളല്ല. പകരം അന്തിയിലെത്തിയ ഈ മനുഷ്യജന്മങ്ങളെ സംരക്ഷിക്കാൻ വേണ്ട അടിസ്ഥാന പദ്ധതികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT