ADVERTISEMENT

ലോകമറിയുന്ന ടെന്നീസ് താരങ്ങൾ വീനസ്, സെറീന വില്യംസ് എന്നീ രണ്ടു പെൺകുട്ടികൾ. ഒരുപാടു എതിർപ്പുകൾക്കിടയിൽ നിന്നും റിച്ചാർഡ് വില്യംസ് എന്ന പിതാവ് ഉയർത്തിക്കൊണ്ടു വന്ന പെൺകുട്ടികളാണ് അവർ. ഒടുവിൽ അവർ എവിടെയെത്തിയെന്നു കാലം പറയും. അതേ റിച്ചാർഡ് വില്യംസിന്റെ ജീവിതം അഭ്രപാളിയിൽ അവതരിപ്പിച്ചതിനാണ് വിൽ സ്മിത്തിന് അക്കാദമി പുരസ്‌കാരം ലഭിച്ചതും. സ്നേഹത്തിനും തന്റെ പ്രിയപ്പെട്ടവർക്കും വേണ്ടി നില കൊണ്ട റിച്ചാർഡ് വില്യംസിനെ ഓർമ്മിപ്പിച്ചു പുരസ്‌കാര ദിവസത്തെ വിൽ സ്മിത്തിന്റെ പ്രകടനവും. അദ്ദേഹം വേദിയിലെ അവതാരകൻ ക്രിസിനു നൽകിയ അടിയാണ് ലോകം മുഴുവൻ ചർച്ചാ വിഷയം. 

ക്രിസ് റോക്ക് ആദ്യമായല്ല ഓസ്കർ പുരസ്‌കാര വേദിയിൽ അവതാരകനാകുന്നത്. കൊമേഡിയനായ ക്രിസ് വളരെ സരസമായി വേദിയെ നയിക്കാൻ കഴിവുള്ള ഒരാളാണ്. പക്ഷേ, ഇത്തവണ അദ്ദേഹത്തിന്റെ തമാശ അൽപം കടന്നു പോയി. കാഴ്ചക്കാരായി ഇരുന്ന വിൽ സ്മിത്ത്, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജെയ്ഡ് സ്മിത്ത് എന്നിവരെ കണ്ടു ജെയ്ഡിനെ ക്രിസ് കളിയാക്കുകയായിരുന്നു. ഡെമി മൂർ നായികയായ അമേരിക്കൻ യുദ്ധ സിനിമയാണ് ജി ഐ ജെയിൻ. ഡെമി അതിൽ മുടി ഇല്ലാത്ത വേഷത്തിലും. ഓസ്കർ വേദിയിൽ വച്ച് ഇതേ ജി ഐ ജെയിൻ സെക്കൻഡ് പാർട്ടിൽ ജെയ്ഡിനെ കാണാമോ എന്നാണ് ക്രിസ് അന്വേഷിക്കുന്നത്. എത്ര കൃത്യമായ ബോഡി ഷെയ്മിങ് ആണത്! അലോപേഷ്യ എന്ന അസുഖം മൂലം ശരീരത്തിലെ മുടി ഉൾപ്പെടെയുള്ള രോമങ്ങൾ കൊഴിയുന്ന വ്യക്തിയാണ് വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡ. ഒരു നടിയും ഗായികയുമായ ഒരാൾക്ക് ഇത്തരത്തിലുള്ള അസുഖം ബാധിച്ചാൽ അയാൾ കടന്നു പോയേക്കാവുന്ന മാനസികവും ശാരീരികവുമായ അവസ്ഥകൾ അത്ര സുഖകരമല്ല. അത്തരം എല്ലാ അവസ്ഥകളിലൂടെയും നടന്നു പോയ ആളാണ് ജെയ്ഡ്. ഭാര്യയുടെ അവസ്ഥകളെ അടുത്ത് നിന്ന് കണ്ട ആളാണ് വിൽ സ്മിത്ത്. അതുകൊണ്ടു തന്നെയാവണം അത്തരമൊരു അവസ്ഥയിൽ വൈകാരികമായ ഒരു ദുർബല നിമിഷത്തിൽ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു വന്ന വിൽ സ്മിത്ത് ക്രിസിനെ കരണത്തേക്ക് അടിച്ചത്.

പുരസ്‌കാരം ഏറ്റു വാങ്ങി വിൽ സ്മിത്ത് വേദിയിൽ വച്ച് അതിവൈകാരികമായി സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും അക്കാദമിയോട് മാപ്പ് പറയുകയും ചെയ്തു. അപ്പോഴും തന്റെ ഭാര്യയെ പരിഹസിച്ച ക്രിസിനോട് ക്ഷമിക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. പക്ഷേ, ഇന്ന് ഹൃദയം തുറന്ന മാപ്പ് അപേക്ഷ വിൽ സോഷ്യൽ മീഡിയയിലൂടെ ലോകത്തെയും ക്രിസിനെയും അറിയിച്ചിരിക്കുന്നു. മറുവശത്ത് ആകസ്മികമായി പറഞ്ഞു പോയ തമാശയിൽ ക്രിസും മാപ്പ് പറഞ്ഞിരിക്കുന്നു. ലോകം മുഴുവൻ രണ്ടു രീതിയിൽ ഈ അടിയേയും മാപ്പിനെയും എടുത്തെങ്കിലും വിൽ ചെയ്തത് ആക്രമണം ആണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. 

ക്രിസിനു ലഭിച്ച അടിയിൽ ലോകം മുഴുവൻ പ്രതിഷേധങ്ങൾ ഇരമ്പി. വില്ലിന്റെ പ്രവൃത്തി അൽപം കടന്നു പോയി എന്ന അഭിപ്രായവും ഉയർന്നു.  എന്നാൽ സ്വാഭാവികമായും മലയാളികൾ വില്ലിന്റെ കൂടെയാണ്. ബോഡി ഷെയിമിങ് എന്നത് ഏതു രീതിയിൽ അപമാനമാവുന്നോ അതുപോലെ ഒഴിവാവാക്കേണ്ടതാണ് ശാരീരിക കയ്യേറ്റങ്ങളും എന്നത് ഇവിടെ ആർക്കും അത്ര പരിചയമില്ല. ഒരേ സമയം ശാരീരിക അപമാനങ്ങളും മർദ്ദനങ്ങളും വീടുകളിലും ജോലി സ്ഥലങ്ങളിലും ഏറ്റു വാങ്ങുന്ന എത്രയോ സ്ത്രീകൾ മുന്നിൽ ഉദാഹരണങ്ങളായുണ്ട്.  അതൊക്കെ "സ്വാഭാവികം" ആയതുകൊണ്ട് തന്നെ ആക്രമണം എന്ന കാടൻ രീതിയോട് മാത്രമേ കൂടുതൽ പേർക്കും അനുകൂലിക്കാനാകൂ. 

സോഷ്യൽ മീഡിയയിൽ, തമാശ എന്ന രീതിയിൽ ചാനലുകളിൽ അവതരിപ്പിക്കപ്പെടുന്ന പരിപാടികളിൽ, വീടുകളിൽ, ജോലി സ്ഥലങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്കെ ഇത്തരം ശാരീരികമായ അപമാനങ്ങൾ മനുഷ്യർ, കൂടുതലും സ്ത്രീകൾ ഏറ്റു വാങ്ങുന്നുണ്ട്. വളരെ മുതിർന്ന ഒരു അഭിനേതാവിനെ അവരുടെ പിന്നിൽ എറിഞ്ഞു കൊള്ളിച്ച്, അശ്ലീലമായ തമാശകൾ പറഞ്ഞ ഒരു തമാശ പ്രോഗ്രാം ഓർമ വരുന്നു. പണം വാങ്ങിയിട്ടാവണം അവർ അത് അഭിനയിച്ചതെങ്കിലും ആ നിമിഷം ചാനലിൽ ആവർത്തിച്ച് അവർ കണ്ടിട്ടുണ്ടാവില്ല എന്നുറപ്പാണ്. അത്രമാത്രം അവരെപ്പോലെ ഒരു മുതിർന്ന കലാകാരി അവിടെ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ എത്രയെത്ര പരസ്യമായ അപമാനങ്ങൾ. സ്ത്രീകളെ സംവാദങ്ങളിൽ നിന്നും ഒഴിവാക്കാനും "നിലയ്ക്ക് നിർത്താനും" പൊതുവെ പുരുഷന്മാർ ഇത്തരത്തിൽ ശാരീരികമായ ഓർമപ്പെടുത്തലുകൾ പരസ്യമായി നടത്താറുണ്ട്. ലൈംഗിക അവയവത്തിന്റെ ആവശ്യങ്ങളും പേരും ഉൾപ്പെടെ വച്ച് അപമാനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട് സ്ത്രീകൾ. ഇതേ രീതിയിൽ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ വേണ്ടിയെത്തുന്നവരും വിൽ സ്മിത്തിന്റെ പാത പിന്തുടരുന്നവരാണ് മിക്കപ്പോഴും. കായികമായി നേരിട്ടില്ലെങ്കിലും തിരികെയും അവരുടെ വീടുകളിൽ ഇരിക്കുന്ന അവർക്ക് പ്രിയപ്പെട്ട സ്ത്രീകളുടെ ശരീരത്തെ അപമാനിക്കുന്ന തരം മറുവാദമാണത്. പക്ഷേ, അതിനു ശേഷം മാപ്പ് അപേക്ഷ ഉണ്ടാകുന്നില്ല എന്നതാണ് വിൽ സ്മിത്തും സാധാരണ മലയാളിയും തമ്മിലുള്ള വ്യത്യാസം. 

ഓരോ മനുഷ്യന്റെയും ശരീരങ്ങൾ ഓരോ രീതിയിലാണ്. മറ്റൊരാൾക്കും അത് കടം കൊള്ളാൻ ആകാത്ത വിധത്തിൽ ഓരോരുത്തരുടെയും വ്യക്തിത്വമായി അത് മാറ്റപ്പെട്ടിരിക്കുന്നു. അതിനെ പരിഹസിക്കുക എന്നാൽ ആ വ്യക്തിയെ അപമാനിക്കുക എന്ന് തന്നെയാണ് അർഥം. അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്, തിരികെ അതെ അപമാനം ശാരീരികമായി ഉപദ്രവിച്ചു കൊണ്ടോ അപമാനിച്ചു കൊണ്ടോ അയാൾക്ക് നൽകിയല്ല. നിയമ പരമായോ നയപരമായോ ആണത്. പലപ്പോഴും ക്രിസിനെ പോലെ "ഇതൊക്കെ അത്ര വലിയ അപമാനം ആയോ? വെറുതെ കളിയാക്കൽ" അല്ലെ എന്ന് തോന്നി ഒരു ബോഡി ഷെയ്മിങ് തമാശ പറയുമ്പോൾ ഓർക്കുക, ആ അവസ്ഥയിലായിരിക്കുമ്പോൾ അയാൾ കടന്നു പോയ വഴികൾ എത്രമാത്രം വൈഷമ്യങ്ങൾ നിറഞ്ഞത് ആയിരുന്നിരിക്കണം എന്ന്. അത് വീണ്ടും കേൾക്കുമ്പോൾ അയാൾ അനുഭവിച്ചേക്കാവുന്ന ട്രോമകളെക്കുറിച്ച്. പറഞ്ഞത് അബദ്ധമായെന്ന് മനസ്സിലായാൽ കുറഞ്ഞത് ഹൃദയം തുറന്ന പരസ്യമായ ഒരു മാപ്പ് അപേക്ഷയും അവർ അർഹിക്കുന്നുണ്ട്, ക്രിസ് പറഞ്ഞത് പോലെ, വിൽ സ്മിത്ത് പറഞ്ഞത് പോലെ.

English Summary: Will Smith's Reaction Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT