ADVERTISEMENT

"നമ്മുടെ സംസ്കാരത്തിന് ഒട്ടും നിരക്കാത്ത ഇത് പോലെ അൽപ വസ്ത്രധാരിയായി പൊതു സമൂഹത്തിൽ ലേശം ഉളുപ്പും ലജ്ജയും ഇല്ലാതെ വന്നിരിക്കുന്ന ഇവരെ പോലുള്ളവർ എന്തോ വലിയ സംഭവമാണ് എന്ന് ഭാവത്തിൽ എടുത്തു തലയിൽ വച്ചു നടക്കുന്ന കുറെ ഊള മീഡിയയും ഫാൻസും. വസ്ത്രത്തിന്റെ നീളം കുറയുന്തോറും സെലിബ്രിറ്റി സ്റ്റാറ്റസും ഫാൻസിന്റെ എണ്ണവും കൂടുമെന്നാണ് ഇവരുടെ ധാരണ. പൊതുവേദിയിൽ അല്‍പ വസ്ത്ര ധാരിയായി വരുന്നതിനും ഫാഷൻ, ട്രെൻഡ് എന്ന് ഓമന പേരും. കഷ്ടം തന്നെ കേരളത്തിന്റെ പോക്ക്. ഇത് കുറച്ചു കൂടി പോയി എന്ന് സംശയം ഉണ്ട്. മാന്യതയുള്ള അച്ഛനമ്മമാര് ഇതു പോലെയുള്ള ഡ്രസ്സിട്ട് അവരുടെ മക്കളെ നടത്തില്ല. കുറച്ചും കൂടി മാന്യത കാട്ടാമായിരുന്നു."

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐഎഫ്എഫ്കെയുടെ വേദിയിൽ സ്പീക്കർ ആയി വന്ന റിമയുടെ വസ്ത്രധാരണത്തിനു നേരെ വന്ന ഒരു കമന്റ് മാത്രമാണിത്. ഏകദേശം ഇതേ ആശയത്തിൽ മലയാളി അവരുടെ കപട സദാചാര ബോധം റിമ അഭിപ്രായം പറയുന്ന വീഡിയോയുടെ താഴെ ശർദ്ദിച്ചുകൊണ്ടേയിരിക്കുന്നു. 

എന്താണ് റിമ വേദിയിൽ വച്ച് സംസാരിച്ചത്?

സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവർക്കു തൊഴിലിടങ്ങളിൽ ലഭിക്കേണ്ട പരിഗണനയെക്കുറിച്ചുമാണ് വേദിയിൽ റിമ സംസാരിച്ചുകൊണ്ടിരുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മൂന്നു പേരുള്ള ഒരു കമ്മിറ്റിയുടെ ആവശ്യകതയെക്കുറിച്ച് അവർ പറയുന്നുണ്ട്. റിമയുടെ "വൈറസ്" എന്ന സിനിമയുടെ സെറ്റിൽ അങ്ങനെയൊന്നു രൂപീകരിക്കപ്പെട്ടെന്നും അവർ പറയുന്നു. - ഹേമ കമ്മിഷന്റെ റിപ്പോർട്ട് ചർച്ചയ്ക്കു വിധേയമായിരിക്കുന്ന സമയത്ത് റിമ പറഞ്ഞ വിഷയം വളരെ വിശദമായി ചർച്ച ചെയ്യേണ്ടതും ആശയങ്ങൾ രൂപീകരിക്കേണ്ടതും തീരുമാനങ്ങൾ ഉണ്ടാകേണ്ടതുമാണ്. പക്ഷേ, അവരുടെ ഇത്രയും ഗൗരവതരമായ വിഷയാവതരണത്തെ മുൻനിർത്തിയുള്ള അഭിപ്രായങ്ങളൊന്നും വിഡിയോയുടെ കമന്റുകളിൽ കാണാനില്ല. പകരം റിമ ധരിച്ചു വന്ന വസ്ത്രത്തിന്റെ അളവെടുപ്പും അവരുടെ ശരീരത്തിന്റെ മിനുപ്പുമൊക്കെയാണ് ചർച്ചാവിഷയം. 

മുപ്പതുകളിൽ നിൽക്കുന്ന പ്രായപൂർത്തിയെത്തിയ, സ്വന്തമായി ജോലിയും , കുടുംബവുമുള്ള, ഒരു സ്ത്രീക്ക് ഇപ്പോഴും വസ്ത്രം ധരിക്കണമെങ്കിൽ "മാതാപിതാക്കളുടെയോ", ഭർത്താവിന്റെയോ സമ്മതവും ഇഷ്ടവും നോക്കണം എന്ന രീതിയിലുള്ള നിരവധി അഭിപ്രായങ്ങൾ കാണാം. ഒരു ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ റിട്ടയേഡ് ആയ വ്യക്തി(പുരുഷൻ) പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ഓർമയുണ്ട്,

"ഇവിടെ മുംബൈയിലൊക്കെ കൊച്ചു പെണ്‍കുട്ടികളൊക്കെ പബ്ബിലോക്കെ കുട്ടിയുടുപ്പും ഇട്ടു ആഘോഷമാണ്. കയ്യിൽ മദ്യക്കുപ്പിയും കാണും. എന്ത് സ്വാതന്ത്ര്യമാണ് ഇവർക്കൊക്കെ വേണ്ടത്? ഇതാണോ സ്വാതന്ത്ര്യം?" പരിപാടി കഴിഞ്ഞപ്പോൾ അതിന്റെ മുഖ്യ സംഘാടക വിളിച്ച് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: "അദ്ദേഹത്തിന്റെ ഭാര്യയും മകളും വളരെ റിസേർവ്ഡ് ആണ്. മലയാളി അസോസിയേഷന്റെ മീറ്റിങ്ങുകളിൽ അവരെ പങ്കെടുപ്പിക്കാതിരിക്കാൻ അദ്ദേഹം ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. മക്കളെവീടിനു പുറത്ത് പോലും ഇറക്കാതെയാണ് വളർത്തുന്നത്. അവരുടെ വീട്ടിൽ മാസമുള്ള മീറ്റിങ്ങിനു ചെന്നാൽ ആ ചേച്ചി ഒരുപാടു സംസാരിക്കും. നന്നായി ഭക്ഷണമൊക്കെയുണ്ടാക്കും. പക്ഷേ, ആ വീട് വിട്ടു അവർ പുറത്ത് പോവുകയേ ഇല്ല"'.

ഇതാണ് ചില മലയാളി പുരുഷന്മാരുടെ "സദാചാര വിളയാട്ടം". ഭാര്യ, മകൾ, എന്നിവർക്കും സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളുമുള്ള മനുഷ്യരാണെന്നും സ്വാതന്ത്ര്യം അവർക്കും അർഹതപ്പെട്ടതാണെന്നുള്ള ബോധത്തിനപ്പുറം വിവാഹം കഴിച്ച പെണ്മക്കളുടെ കുടുംബത്തിൽ വരെ കയറി അഭിപ്രായം പറഞ്ഞു കളയും ഇത്തരം ചില സദാചാര കാരണവന്മാർ. അവരുടെ കണ്ണിൽ പെൺകുട്ടികൾ വീട്ടിൽ "അടങ്ങി ഒതുങ്ങി" ഇരിക്കേണ്ടവരും, "മാന്യമായ(?)" വസ്ത്രം ധരിച്ച് പുറത്തിറങ്ങേണ്ടവരും വീട്ടിലെ ഗൃഹനാഥനെ അനുസരിച്ച് ജീവിക്കേണ്ടവരുമാകുന്നു. അത്തരം ചിന്താഗതികളുമായി നടക്കുന്ന ഒരുപാടു പേരുടെ വാക്കുകളാണ് റിമയുടെ വിഡിയോക്കു താഴെ കമെന്റുകളായി നിരന്നിരിക്കുന്നത്.

വസ്ത്രമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന ചിന്താഗതിയോടെ ജീവിക്കുന്ന വലിയൊരു കൂട്ടമുണ്ട് ഇവിടെ. അത് റിമയുടെ വീഡിയോയുടെ താഴെ വ്യക്തമായി അടയാളപ്പെട്ടിരിക്കുന്നു.  "സശ്രദ്ധമായ, അശ്രദ്ധ കാണിക്കുന്നവരാണ്, സ്ത്രീകളിൽ ഭൂരിഭാഗവും. താൻ അറിയാതെ ആണ് തന്റെ ശരീരത്തിന്റെ  മദാലസമായ ഭാഗങ്ങൾ പുറത്തു കാട്ടുന്നത് എന്നാണ് സിനിമാ നടികളുടെ വിചാരം.  പ്രായം കൂടും തോറും തന്റെ ദർശന സൗഭഗം നഷ്ടപ്പെടുന്നു എന്നത് ഇവരെ ആകുലപ്പെടുത്തുന്നു. സ്ത്രീ പീഡനം, എന്ന മുറവിളി , പുരുഷന്മാർ സ്ത്രീജിതന്മാരാണ് എന്നൊക്കെയുള്ള പ്രചരണങ്ങൾ അധികവും, ഇവരെന്തോ പതിവ്രതാരത്നങ്ങളാണ് എന്നു വിളിച്ചു പറയാനുള്ള ആവേശം മാത്രം. തന്റെ ശരീരം പ്രദർശന വസ്തുവാക്കുന്ന സ്ത്രീ ഒരിക്കലും സദാചാര ബോധമുള്ളവളാണ് എന്ന് പറയാൻ പറ്റില്ല."

"ബലാത്സംഗത്തെപ്പറ്റി സംസാരിക്കാൻ വന്നവളുടെ വേഷം കൊള്ളാം". ഇത്തരത്തിലുള്ള കമന്റുകൾ നിരവധിയാണ്. സിനിമയിലെ അതിക്രമങ്ങൾ ലൈംഗികതയുടേത് മാത്രമല്ല എന്ന് ആ വേദിയിൽ വച്ച് റിമ പറയുന്നുണ്ട്. ജോലിയെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ, തുടങ്ങി മാനസികമായോ ശാരീരികമായോ ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്ന എന്ത് തരം ബുദ്ധിമുട്ടുകൾക്കുമെതിരെയുള്ള കമ്മിറ്റിയെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. പക്ഷേ, സ്ത്രീ എന്നാൽ "ബലാത്സംഗം" മാത്രമായി കാണാൻ കഴിയുന്നവർക്ക് അവർ ധരിച്ച വസ്ത്രമല്ല അതിനിടയിലൂടെ അവരുടെ ശരീര ഭാഗം മാത്രമേ കാണാനാകൂ. 

എന്താണ് "മാന്യമായ" വസ്ത്രധാരണം?

ശരീരം മറഞ്ഞു കിടക്കുന്ന വസ്ത്രം മാത്രമാണോ ‘മാന്യമായ’ എന്ന ചട്ടക്കൂടിനുള്ളിൽ പെടുത്താവുന്ന തരത്തിലുള്ളത്? അല്ലെങ്കിൽത്തന്നെ എന്താണ് മാന്യത? അവനവന്റെ ഇടങ്ങളിൽ സ്വന്തമായി സുരക്ഷിതത്വ ബോധം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു വസ്ത്രധാരണവും ആവാം. സ്വാതന്ത്ര്യത്തിനപ്പുറം അതൊരുവന് ഭരണഘടന ഉറപ്പാക്കുന്ന അവകാശം കൂടിയാണ്. സദാചാരക്കാർക്ക് റിമയെപ്പോലെ ഒരു സ്ത്രീയുടെ രാഷ്ട്രീയം പോലും അബദ്ധവും അനാവശ്യവുമായി തോന്നുമ്പോൾ എങ്ങനെ അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തെ മാനിക്കും? സ്ത്രീ ആയതും സെലിബ്രിറ്റി ആയതും സ്വന്തമായി രാഷ്ട്രീയമുള്ളതും സ്വാതന്ത്ര്യ ബോധമുണ്ടാവുന്നതുമൊക്കെ തെറ്റാണ് ചിലർക്ക്. 

പക്ഷേ, ഇതൊക്കെ ആര് പരിഗണിക്കുന്നു? റിമ മിടുക്കിയായ സ്ത്രീയാണ്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്ന ഒരു പെൺകുട്ടി. അവർ വളരെ ഗൗരവത്തിൽ പറയുന്ന ഒരു വിഷയത്തെ മാനിക്കാതെ അവരുടെ വസ്ത്രത്തെ നിരൂപിക്കുന്ന സിംഹങ്ങളുടെ "മാന്യതയെ" ആര് മാനിക്കുന്നു! ആഗ്രഹമുണ്ടെങ്കിൽ ഇനിയും ഒരുപാട് സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കും അത്ര തന്നെ.

English Summary: Cyber Attack Against Rima Kallingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT