ADVERTISEMENT

ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനയും വിഫലമാക്കിയാണ് ആൻമരിയയെന്ന പതിനേഴുകാരി കഴിഞ്ഞ ദിവസം ഓർമയായത്. ദേവാലയത്തിൽ പ്രാർഥനയിൽ പങ്കെടുക്കവേ ഹൃദയാഘാതമുണ്ടായ ആനിനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയില്ല. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകൾ ആൻമരിയയ്ക്ക് ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മയ്ക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. 

എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു ആൻമരിയ എന്നും അവളിനിയില്ലെന്നു വിശ്വസിക്കാനാവുന്നില്ലെന്നും സുഹൃത്ത് കെസിയ മറിയം തോമസ് പറയുന്നു.

‘‘അന്നയും ഞാനും ക്ലാസ്മേറ്റ്സല്ല. പക്ഷേ 2021 നവംബർ മുതൽ ഞങ്ങൾ സ്കൂൾ ഹോസ്റ്റലില്‍ ഒരുമിച്ചുണ്ട്. ആദ്യം വരുമ്പോൾ അവിടെ ക്വാറന്റീൻ ഉണ്ടായിരുന്നു. അന്ന് ഒരുമിച്ചു നിന്നപ്പോൾ പരിചയപ്പെട്ട് കൂട്ടുകാരായതാണ് ഞങ്ങൾ.  ഒരേ ഡോർമിറ്ററിയിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. വളരെ ഫ്രണ്ട്‌ലി ആയ കുട്ടിയായിരുന്നു ആൻമരിയ. ആദ്യം കണ്ടപ്പോൾത്തന്നെ സംസാരിക്കാൻ യാതൊരു വിമുഖതയും കാണിച്ചിരുന്നില്ല. എപ്പോഴും ചിരിക്കുകയും എല്ലാവരോടും നന്നായി പെരുമാറുകയും ചെയ്യുന്ന പെൺകുട്ടി ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടവുമായിരുന്നു. വാർഡൻമാർക്കും ഒരുപാട് സ്നേഹമായിരുന്നു അവളോട്. ഹോസ്റ്റലിൽ ദിവസവും രാവിലെ കുർബാന ഉണ്ടാവാറുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് പോയിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അവൾ മാറി നിൽക്കില്ലായിരുന്നു. ഞായറാഴ്ചകളിൽ അൾത്താര അലങ്കരിക്കാനുള്ള ബൊക്കെയും പൂക്കളും ഒരുക്കുന്നതിന് അവളും വാർഡന്മാർക്കൊപ്പം നിൽക്കുമായിരുന്നു.

ann-maria-friends
കെസിയ, ആൻ മരിയ. രണ്ടാമത്തെ ചിത്രത്തിൽ വലത് നിന്ന് രണ്ടാമത് ആൻമരിയ

അവൾക്ക് എന്താവാനായിരുന്നു ആഗ്രഹമെന്ന് എനിക്കറിയില്ല. എന്തുതന്നെ ആയാലും അവളതിൽ‌ വിജയിക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പഠിത്തത്തില്‍ അവൾ പിന്നിലായിരുന്നില്ല. എക്സ്ട്രാ കരിക്കുലർ പരിപാടികളിൽ അവൾക്ക് കൂടുതൽ താൽപര്യമുണ്ടായിരുന്നു. ഹോസ്റ്റലിലെ പരിപാടികളിൽ ഡാൻസ് കളിക്കാൻ അവളും ഉണ്ടാവാറുണ്ട്.

ആൻമരിയയ്ക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വിവരം ആദ്യം അറിഞ്ഞിരുന്നില്ല. ക്ലാസ് കഴിഞ്ഞ് വീട്ടിൽ വന്ന ദിവസമായിരുന്നു അത്. കൂട്ടുകാരുടെയും വാർഡന്റെയും വാട്സാപ് സ്റ്റാറ്റസ് കണ്ടാണ് അവൾ ആശുപത്രിയിലാണെന്ന് അറിഞ്ഞത്. പിന്നീടത് വാർത്തകളിലും കണ്ടു. കൂട്ടുകാരോട് സംസാരിച്ചാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്. അവൾ ആശുപത്രിയിലായിരുന്ന രണ്ടു മാസം അവളുടെ ഫാമിലിയെ നേരിട്ട് വിളിച്ച് ഒന്നും ചോദിച്ചിരുന്നില്ല. വാർഡനായ ശോഭ മിസ്സ് എല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു. മിസ്സ് വഴിയാണ് ഞങ്ങളെല്ലാം അറിഞ്ഞിരുന്നത്. അപ്പോഴും ഞങ്ങൾക്ക് വിശ്വാസമായിരുന്നു അവൾ തിരിച്ചു വരുമെന്ന്. നമ്മുടെ കൂടെ കളിച്ചുചിരിച്ച് നടന്ന ഒരാള്‍ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് നമ്മൾ വിചാരിക്കില്ലല്ലോ. പക്ഷേ അവൾ പോയി.

ആൻ മരിയ
ആൻ മരിയ

അവൾ മരിച്ചതിന്റെ പിറ്റേ ദിവസം രാവിലെ ഉറക്കമേഴുന്നേൽക്കുമ്പോഴാണ് അമ്മ വന്നു പറയുന്നത്, ന്യൂസ് കണ്ടു, അവൾ ഇനി ഇല്ലെന്ന്. അവളുടെ ക്ലാസിലെ കൂട്ടുകാർക്കൊന്നും ഇത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ പോയപ്പോൾ ജൂനിയേഴ്സിനെ കണ്ടു. ഒരുപാട് സങ്കടത്തോടെയാണ് അവരും സംസാരിച്ചത്. അവൾ പോയെന്നു കരുതാൻ ഞങ്ങൾക്കാർക്കും പറ്റുന്നില്ല. അത്രയും സ്നേഹമുള്ള ആളായിരുന്നു. ആരുമായിട്ടും അവൾക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. കൂട്ടത്തില്‍ ഏറ്റവും ചെറുത് അവളായിരുന്നു. ഞങ്ങളൊക്കെ 2005ൽ ജനിച്ചവരാണ്, അവൾ 2006 ലും. അതുകൊണ്ടുതന്നെ പ്ലസ്ടു ക്ലാസിലെ കുഞ്ഞുകുട്ടി ആയിരുന്നു അവൾ. എന്നാൽ പ്രായം കൊണ്ടല്ല സ്വഭാവം കൊണ്ടുതന്നെയാണ് എല്ലാവർക്കും ആൻമരിയ പ്രിയപ്പെട്ടവളായത്’’ കെസിയയുടെ വാക്കുകളിൽ സങ്കടമുണ്ട്.

ആൻമരിയ മടങ്ങിവരില്ലെന്ന് ഇവർക്കറിയാം, പക്ഷേ ഇനിയും അത് അംഗീകരിക്കാൻ ഈ കുട്ടികൾക്കാവുന്നില്ല. ദൈവത്തിനു പ്രിയപ്പെട്ടവളായതു കൊണ്ടാവാം ഇത്രയും പെട്ടെന്നു പോയതെന്നു വിശ്വസിക്കാനാണ് ഇവർക്കിഷ്ടം.

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

Content Summary: Memories of Ann Maria Shared by her Friend Kezia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com