ADVERTISEMENT

സീറോ സൈസ് നായികമാർ ഹിറ്റായി നിന്ന കാലത്ത് പലർക്കും അത്ഭുതമായിരുന്നു വിദ്യാബാലൻ. ബോഡി പോസിറ്റിവിറ്റിയെ ഇത്ര മനോഹരമായി മനസ്സിലാക്കിത്തരുന്ന മറ്റ് അഭിനേത്രി ബോളിവുഡിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ശരീരം മെലിഞ്ഞിരിക്കാൻ അന്ന് ഒരുപാട് ശ്രമിച്ചിരുന്നു എന്ന് വിദ്യ പറയുന്നു.

'പുരുഷന്മാരെ അവരുടെ നേട്ടങ്ങൾ കൊണ്ടാണ് വിലയിരുത്തുന്നത്, എന്നാൽ സ്ത്രീകളെ അവരുടെ ശരീരം കൊണ്ടും. സ്ത്രീകളെ വെറും ശരീരം മാത്രമായി കാണുന്നവർ ഇന്നും ഒരുപാടുണ്ട്. ആ ചിന്ത കാലങ്ങളായി മനുഷ്യരുടെ ഉള്ളില്‍ ആഴത്തിൽ പതിഞ്ഞുകിടക്കുകയാണ്.' 

'ജീവിതകാലം മുഴുവൻ ഞാൻ എന്റെ ശരീരത്തെ വെറുത്തിരുന്നു. ബാർബിയൊന്നും ആകണമെന്ന് ആഗ്രഹിച്ചില്ലെങ്കിലും മെലിഞ്ഞിരിക്കുന്നതാണ് നല്ലതെന്ന ചിന്ത കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. മെലിയാൻ വേണ്ടി ഒരുപാട് അധ്വാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ ഞാൻ മെലിഞ്ഞുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ ചിരിക്കുകയേ ഉള്ളു. നന്ദി പറയാറില്ല. കാരണം എന്റെ ശരീരത്തെപ്പറ്റിയുള്ള ഒരു സംഭാഷണവും ഞാൻ ആഗ്രഹിക്കുന്നില്ല.' വിദ്യാ ബാലൻ പറഞ്ഞു.

Read also: ജോലിഭാരം കുടുംബ ബന്ധത്തെ ബാധിക്കില്ല: ബാലൻസ് ചെയ്യാൻ ഈ വഴികൾ നോക്കാം

'കുട്ടിക്കാലം മുതൽ തടിച്ച ശരീരമാണ് ഉള്ളത്. അതുകൊണ്ട് മെലിയാൻ വേണ്ടി പല കാര്യങ്ങളും അമ്മ ചെയ്യിക്കുമായിരുന്നു. ഇത്ര ചെറുപ്പത്തിലേ അമ്മ എന്തിന് എന്നെക്കൊണ്ട് ഡയറ്റ് ചെയ്യിപ്പിക്കുന്നു, എന്തിനു വ്യായാമം ചെയ്യിക്കുന്നു എന്നൊക്കെ ഓർത്ത് എനിക്കു ദേഷ്യമായിരുന്നു. പക്ഷേ എന്റെ നല്ലതിനു വേണ്ടിയാണ് അമ്മ അന്ന് അങ്ങനെ ചെയ്തത്. കുട്ടിക്കാലത്ത് അമ്മയ്ക്കും തടിച്ച ശരീരമായിരുന്നു, അതുകൊണ്ടുതന്നെ അന്ന് അമ്മ കേട്ട കളിയാക്കലുകൾ എനിക്കും കിട്ടരുതെന്നാണ് കരുതിയത്.' വിദ്യ പറഞ്ഞു

vidya-balan-5
വിദ്യ ബാലൻ. Image Credit: instagram/balanvidya

ദിവസങ്ങൾക്കു മുൻപ് ബോഡി മസാജിനിടെ ഉണ്ടായ അനുഭവം വിഷമവും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് വിദ്യ പറയുന്നു. 'മസാജ് ചെയ്യുന്ന ആളെ വിശ്വസിച്ചാണ് നമ്മൾ കിടക്കുന്നത്. അവർ നമ്മുടെ ശരീരത്തെ ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കിലേ റിലാക്സ് ചെയ്യാൻ പറ്റുകയുള്ളു. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് നിങ്ങളുടെ തടി വീണ്ടും കൂടിയോ എന്ന് മസാജിനിടയിൽ ആ സ്ത്രീ ചോദിച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്റെ ശരീരത്തെപ്പറ്റി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നു മാത്രമേ ഞാൻ അവരോടു മറുപടി പറഞ്ഞുള്ളു. പക്ഷേ പുറത്തിറങ്ങിയ ശേഷം ഞാന്‍ കരഞ്ഞുപോയി. ദേഷ്യവും സങ്കടവുമാണ് വന്നത്. കാരണം, എന്റെ ശരീരത്തെപ്പറ്റി അങ്ങനെ പറയേണ്ട ആവശ്യം ഇല്ലായിരുന്നു, ഒരു അധികാരവും അവർക്കില്ല.'- ആളുകളുടെ ചിന്താഗതി ഇനിയും ഒരുപാട് മാറാനുണ്ടെന്ന് വിദ്യ ലൂക്ക് കുടിൻഹോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Read also: ‘എല്ലാം നൽകിയതു വോളിബോള്‍’; കളിക്കളത്തിൽ കിടിലൻ സ്മാഷ് പോലെ കെ.എസ്. ജിനി

Content Summary: Vidya Balan Talks about Women being treated as Commodities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com