വയസ്സ് 65, ശുചിമുറിയിൽ താമസമാക്കിയിട്ട് 19 വർഷം; ഇത് കറുപ്പായിയുടെ ജീവിതം
Mail This Article
തമിഴ്നാട്ടിലെ മധുരയില്‍നിന്നുള്ള കറുപ്പായിക്ക് 65 വയസ്സ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അവര്‍ താമസിക്കുന്നതാ കട്ടെ പൊതുശുചിമുറിയിലും. ശുചിമുറികള്‍ വൃത്തിയാക്കിയും, ശുചിമുറി ഉപയോഗിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന രണ്ടു രൂപയുമാണ് കറുപ്പായിയുടെ വരുമാനം. ശുചിമുറിയുടെ മറുവശത്ത് നിന്നു തിരിയാൻ പോലും ഇടമില്ലാത്ത കുടുസ്സു മുറിയിലാണ് കറുപ്പായിയുടെ ജീവിതം. കുറച്ചു പാത്രങ്ങളും പായയും നരച്ചു നിറം മങ്ങിയ ഒരു ഫൈബർ കസേരയുമാണ് ആ വയോധികയുടെ ആകെയുള്ള സമ്പാദ്യം.
കറുപ്പായി ശുചിമുറിയിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇരുപതുവർഷത്തോളം ആകാൻ പോകുന്നു. ഭർത്താവിനോടൊപ്പമാണ് ആദ്യമായി കറുപ്പായി ഈ ജോലിക്കെത്തിയത്. എന്നാൽ 17 വർഷം മുൻപ് അദ്ദേഹം മരിച്ചതോടെ കറുപ്പായി ഈ ജോലി തുടരുകയായിരുന്നു. ശുചിമുറിയിൽ താമസം തുടരുന്നതിനെക്കുറിച്ച് ചോദിച്ചാൽ കറുപ്പായി ഇങ്ങനെ പറയും. : '' മുതിർന്ന പൗരന്മാർക്കുള്ള പെൻഷനുവേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെ കിട്ടിയില്ല. ഈ ആവശ്യവുമായി കലക്ട്രേറ്റിലെ ഒരുപാടുദ്യോഗസ്ഥരെയൊക്കെ പോയികണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. എനിക്ക് മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. അതുകൊണ്ടാണ് പൊതു ശൗചാലയത്തിൽത്തന്നെ താമസിക്കുന്നത്. ദിവസവും 70–80 രൂപയൊക്കെയാണ് വരുമാനമായി ലഭിക്കുന്നത്. എനിക്കൊരു മകളുണ്ട്, പക്ഷേ എന്നെ കാണാനൊന്നും വരാറില്ല.''
കറുപ്പായിയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ചർച്ചയായതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. രാജ്യം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ വലയുന്ന ഒരുപാടാളുകളുണ്ടെന്നും അവരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതികരണങ്ങളിലൂടെ കൂടുതൽ ആളുകൾ വ്യക്തമാക്കിയത്. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികളുണ്ടായിട്ടും ശരിയായ രീതിയിൽ ജോലിചെയ്ത് ശുചിമുരി വൃത്തിയായി സൂക്ഷിക്കുന്നതിന് കറുപ്പായിയെ അഭിനന്ദിക്കാനും പലരും മടിക്കുന്നില്ല.