ADVERTISEMENT

പ്രണയ പരാജയത്തിനു കാരണം താനാണെന്ന് ആരോപിച്ച കാമുകനെതിരെ ആഞ്ഞടിച്ചും മുന്നറിയിപ്പു നല്‍കിയും ഗായിക നേഹ കക്കര്‍ രംഗത്ത്. ബന്ധം തകരാന്‍ കാരണം തന്റെ തെറ്റായ പ്രവൃത്തികളാണെന്ന ആരോപണം തെറ്റാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നേഹയുടെ മുന്‍ കാമുകന്‍ ഹിമാന്‍ഷ് പറഞ്ഞിരുന്നു. ഇതാണു നേഹയെ പ്രകോപിപ്പിച്ചത്. നേഹ തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതായും ഹിമാന്‍ഷിനു പരാതിയുണ്ട്. ടെലിവിഷന്‍ ഷോകളില്‍ പൊട്ടിക്കരയുകയും വിഷാദം മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് താനാണ് കുറ്റക്കാരന്‍ എന്നാണ് ജനം വിചാരിക്കുന്നതെന്നാണ് ഹിമാന്‍ഷ് പറയുന്നത്. ഇതിനെതതിരെയാണ് നേഹ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. 

തന്റെ പുതിയ പോസ്റ്റില്‍ നേഹ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ലെങ്കിലും ആരോപണം ഹിമാന്‍ഷിനെതിരെതന്നെ എന്നു വ്യക്തം. ഒരു കൊച്ചുപെണ്‍കുട്ടിക്കൊപ്പമുള്ള നൃത്തം പങ്കുവച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. എന്റെ പ്രവൃത്തികള്‍ നല്ലതാണ്. അതുകൊണ്ടുതന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്- നേഹ പറയുന്നു. എന്റെ കര്‍മഫലം ഞാന്‍ അനുഭവിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. 

എന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിനു ശ്രമിച്ചാല്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ... ഞാന്‍ വാ തുറന്നാല്‍ പലര്‍ക്കും മാപ്പു പറയേണ്ടിവരും. നിങ്ങളുടെ അച്ഛനെയും അമ്മയെയും സഹോദരിയേയുമെല്ലാം ഞാന്‍ ഇവിടെ കൊണ്ടുവരും എന്നും മറക്കരുത്. ഞാനാണ് വില്ലന്‍ എന്ന മട്ടിലുള്ള പ്രചാരണം ഒന്നും വേണ്ട. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അവസാനത്തെ മുന്നറിയിപ്പ്. എന്റെ അടുത്തേക്ക് വരാന്‍ നോക്കേണ്ട. എന്നെപ്പറ്റിയുള്ള സംസാരവും വേണ്ട... ഇതാണ് കടുത്ത ഭാഷയിലുള്ള നേഹയുടെ പോസ്റ്റ്. 

ബന്ധം പിരിയാനുള്ള തീരുമാനം താനല്ല എടുത്തതെന്നും ആ തീരുമാനം നേഹയുടെതായിരുന്നുവെന്നും ഹിമാന്‍ഷ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. 

പഴകാര്യങ്ങളും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചു. അവയൊന്നും വിശദീകരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഒരു കാര്യം പറയാതിരിക്കാന്‍ ആവില്ല. ബന്ധം വേണ്ടെന്നുവച്ചത് നേഹ തന്നെയാണ്. പരസ്പരം സംസാരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. നേഹയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഞാന്‍ പോലുമറിയാതെ എന്നെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഓരോ തവണ നേഹ പുതിയ പോസ്റ്റിടുമ്പോഴും എന്നെ പലരും കുറ്റപ്പെടുത്തുന്നു- ഹിമാന്‍ഷ് പറഞ്ഞു. 

ആദ്യമൊക്കെ ഞാനും പ്രതികരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഒരിക്കല്‍ ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടിക്കെതിരെ എന്തെങ്കിലും പറയാന്‍ ഒരുക്കമല്ല. അതെന്റെ ഹൃദയം അനുവദിക്കുന്നില്ല. പ്രശസ്തനാകാന്‍വേണ്ടിയാണ് താന്‍ നേഹയെ പ്രണയിച്ചതെന്ന ആരോപണവും ഹിമാന്‍ഷ് തള്ളിക്കളയുന്നു. 

നേഹയെ കാണുന്നതിനുമുമ്പു തന്നെ താന്‍ പ്രശസ്തനാണെന്നാണ് ഹിമാന്‍ഷ് പറയുന്നത്. നാലു സിനിമകളില്‍ താന്‍ അഭിനിയിച്ചു. അത്യാവശ്യം പണവും ഉണ്ടാക്കുന്നുണ്ട്. സത്യത്തില്‍ പ്രണയത്തിലായിരുന്നപ്പോള്‍ ഞങ്ങള്‍ യാത്രകളിലായിരുന്നു. ജോലി ചെയ്യുന്നതേ ഉണ്ടായിരുന്നില്ല. പല ജോലികളും ഞാന്‍ അക്കാലത്ത് ഒഴിവാക്കുകയും ചെയ്തു- ഹിമാന്‍ഷ് പറയുന്നു. 

ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഹിമാന്‍ഷും നേഹയും 2018 ഡിസംബറിലാണ് വേര്‍പിരിഞ്ഞത്. പ്രണയത്തകര്‍ച്ചയെത്തുടര്‍ന്ന് കുറച്ചുനാള്‍ നേഹ കടുത്ത നൈരാശ്യത്തിലുമായിരുന്നു.

English Summary: Neha Kakkar slams ex Himansh Kohli in cryptic post, threatens to expose his ‘mother, father and sister’s deeds’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com